അനന്താംശജാതനായ സാക്ഷാല്‍ പതജ്ഞലിമഹര്‍ഷി വ്യാകരണമഹാഭാഷ്യമുണ്ടാക്കി തന്റെ ആയിരം ശിഷ്യന്മാമാരെയും അടുക്കലെത്തി പറഞ്ഞുകൊടുത്തു പഠിപ്പിച്ച്, ഉരുവിടുവിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ശിഷ്യന്‍മാരില്‍ ഒരാള്‍ അനുവാദം കൂടാതെ എണീറ്റു പാഠശാലയില്‍ നിന്നും പുറത്തേക്കു പോയി. ശിഷ്യന്റെ ഈ ദുസ്സ്വാതന്ത്യ്രപ്രവൃത്തി മഹര്‍ഷിക്ക് ഒട്ടും രസിച്ചില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പെട്ടെന്നു കോപാഗ്നി ജ്വലിചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകള്‍ മിഴിച്ചു ഒന്നു നോക്കി. സമീപത്തിരുന്ന ശിഷ്യന്‍മാരെല്ലാം അദ്ദേഹത്തിന്റെ കോപാഗ്നിയില്‍ ഭസ്മാവശേഷന്മാരായി ഭവിച്ചു. തന്റെ പ്രിയശിഷ്യന്‍മാരെല്ലാം നശിച്ചുപോയതിനെക്കുറിച്ചു ശുദ്ധാത്മാവായ തപോധനന്റെ ഹൃദയത്തില്‍ പെട്ടെന്ന് അപാരമായ പശ്ചാത്താപമുണ്ടായി. ജനോപകാരാര്‍ത്ഥം താനുണ്ടാക്കിയ മഹാഭാഷ്യമെല്ലാം ഗ്രഹിച്ചവരായ ശിഷ്യന്‍മാരെല്ലാവരും നശിച്ചുപോയല്ലോ എന്നു വിചാരിച്ചു മഹര്‍ഷി വിഷാദിച്ചുകൊണ്ടിരിക്കുമ്പോള്‍ മുമ്പു പുറത്തേക്കിറങ്ങിയപ്പോയ ശിഷ്യന്‍ വിവര മറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന്, "അല്ലയോ സ്വാമിന്‍! അവിടുന്ന് ഒട്ടും വിഷാദിക്കേണ്ട. അവിടേക്കു ശിഷ്യനായിട്ടു ഞാനുണ്ടല്ലോ. മഹാഭാഷ്യം മുഴുവനും എനിക്കു ഹൃദിസ്ഥമായിട്ടുണ്ട്. ഞാനതിനെ ജനോപകാരാര്‍ത്ഥം ശിഷ്യപരമ്പരയാ പ്രചരിപ്പിചുകൊള്ളാം" എന്നു പറഞ്ഞു. അപ്പോള്‍ മഹര്‍ഷിയുടെ മനസ്സില്‍ വീണ്ടും കോപാഗ്നി ജ്വലിക്കയാല്‍ "എടാ ദ്രാഹി നീ നിമിത്തമല്ലേ എന്റെ പ്രിയ ശിഷ്യന്മാരെല്ലാം നശിച്ചുപോയത്? അതിനാല്‍ നീയും ഭസ്മമായിപ്പോകട്ടെ" എന്ന് ആ ശിഷ്യനേയും ശപിച്ചു ഭസ്മമാക്കി. പിന്നെയും മഹര്‍ഷിക്കു വലിയ വിഷാദമായി. ശുദ്ധാത്മാക്കള്‍ക്കു കോപവും പശ്ചാത്താപവും പെട്ടെന്നുണ്ടാകുമല്ലോ.
മഹര്‍ഷി പിന്നെയും അങ്ങനെ വിഷാദിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗന്ധര്‍വന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് "അല്ലയോ ഭഗവാനേ! അവിടുന്ന് ഒട്ടും വിഷാദിക്കേണ്ട. അവിടേക്കു പ്രിയശിഷ്യനായിട്ട് ഈ ഞാനുണ്ട്. ഞാനൊരു ഗന്ധര്‍വനാണ്. ഞാന്‍വളരെക്കാലമായി ഈ ആശ്രമസമീപത്തിങ്കല്‍ നില്‍ക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു.അവിടുന്നു മഹാഭാഷ്യം ശിഷ്യന്‍മാര്‍ക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ട് അതെല്ലാം ഞാന്‍ഗ്രഹിച്ചിരിക്കുന്നു. അതിനാല്‍ എന്നെ അവിടുന്ന് ഒരു ശിഷ്യനായി സ്വീകരിച്ചുകൊണ്ടാലും" എന്നു പറഞ്ഞു. അപ്പോള്‍ പിന്നെയും മഹര്‍ഷിക്കു കോപമാണുണ്ടായത്. നീ എന്റെ മനസ്സു കൂടാതെയും ഞാന്‍ഉപദേശിക്കാതെയും എന്റെ ഭാഷ്യം ഒളിച്ചിരുന്ന് ഗ്രഹിച്ചതിനാല്‍ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ" എന്നു മഹര്‍ഷി ആ ഗന്ധര്‍വ്വനെ ശപിച്ചു. ഇതു കേട്ടപ്പോള്‍ ഗന്ധര്‍വന്‍ ഏറ്റവും പരവശനായിത്തീരുകയാല്‍ വിനയസമേതം മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹര്‍ഷി ഉടനെ പ്രസാദിച്ച്, "നീ എന്റെ ഭാഷ്യം അതു ഗ്രഹിക്കാന്‍ യോഗ്യതയുള്ള ഒരാള്‍ക്ക് ഉപദേശിച്ചുകൊടുക്കണം. ഭാഷ്യം മുഴുവനും ഉപദേശിച്ചുകഴിയുമ്പോള്‍ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും" എന്നു പറഞ്ഞു ഗന്ധര്‍വനെ അനുഗ്രഹിച്ചു. ബ്രഹ്മരാക്ഷസനായ ഗന്ധര്‍വന്‍ വീണ്ടും മഹര്‍ഷിയെ വന്ദിച്ചിട്ട് അവിടെ നിന്നു പോയി യഥാപൂര്‍വം ആലിന്റെ മുകളില്‍ച്ചെന്ന് ഇരിപ്പായി. ഭാഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവര്‍ക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാന്‍ എന്നു വിചാരിച്ച് ആ ബ്രഹ്മരാക്ഷസന്‍ അതിലെ കടന്നു പോകുന്ന ബ്രാഹ്മണന്‍മാരെ ഒക്കെ വിളിച്ച് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.
ബ്രഹ്മരാക്ഷസന്റെ പരീക്ഷ എങ്ങനെയെന്നാല്‍, തന്റെ അടുക്കല്‍ വരുന്നവരോടു "പചേര്‍ന്നിഷ്ഠായാം കിം രൂപം" എന്നൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറയാത്തവരെ അവന്‍ പിടിച്ചു ഭക്ഷിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഏര്‍പ്പാട്. ഈ ചോദ്യത്തിനു "പക്തം" എന്നും മറ്റു ചില അബദ്ധങ്ങളായ ഉത്തരങ്ങളല്ലാതെ ശരിയായി ആരും പറയായ്കയാല്‍ ആ ബ്രഹ്മരാക്ഷസന്‍ അസംഖ്യം മഹാബ്രാഹ്മണരെ പിടിച്ചു ഭക്ഷിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞു.
അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം സര്‍വാശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്രഷ്ഠന്‍ അതിലേ വന്നു. അദ്ദേഹം സംന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസന്‍ തന്റെ അടുക്കല്‍ വിളിച്ചു മേല്‍പ്പറഞ്ഞ ചോദ്യം ചോദിചു. അദ്ദേഹം "പക്വം" എന്ന് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോള്‍ ബ്രാഹ്മണനു മഹാഭാഷ്യം ഗ്രഹിക്കാന്‍ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ച് ബ്രഹ്മരാക്ഷസന്‍ അദ്ദേഹത്തിന് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്രഹ്മമരാക്ഷസന്‍ ആലിന്‍മേലും ബ്രാഹ്മണന്‍ ആല്‍ത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസന്‍ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യഷൗധം കൊടുത്തു സേവിപ്പിച്ചിട്ടാണ് ഭാഷ്യം ഉപദേശിക്കാന്‍ തുടങ്ങിയത്. ബ്രഹ്മരാക്ഷസന്‍ ആ ആലിന്റെ ഇലപറിച്ചു ഭാഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണന്‍ അതു നോക്കി ധരിക്കുകയുമായിട്ടാണ് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തത്. ബ്രഹ്മരാക്ഷസന്‍ എഴുതിയിടുന്നത് ബ്രാഹ്മണന്‍ നോക്കി ധരിച്ചുകഴിഞ്ഞാല്‍ പിന്നെയും ബ്രഹ്മരാക്ഷസന്‍ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോള്‍ മഹാഭാഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണന്‍ ധരിക്കുകയും കഴിഞ്ഞു. അപ്പോള്‍ ബ്രഹ്മരാക്ഷസന്‍ ശാപമുക്തനായി പൂര്‍വസ്ഥിതിയില്‍ ഗന്ധര്‍വത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ തന്റെ ഗുരുവായ ഗന്ധര്‍വനെ വന്ദിച്ചു യാത്രയും പറഞ്ഞ് അവിടെനിന്ന് യാത്രയായി. അപ്പോള്‍ ആ ഗന്ധര്‍വന്‍ തന്റെ പ്രിയശിഷ്യനായ ബ്രാഹ്മണനെ വീണ്ടും വണ്ണം അനുഗ്രഹിച്ചിട്ട് "അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുല്‍പിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരി ക്കാനായി ഞാന്‍തന്ന ആ ദിവ്യഷൗധത്തിന്റെ ശക്തി അങ്ങേക്കുജലസ്പര്‍ശമുണ്ടായാല്‍ നശിചുപോകും. ഉടന്‍ ഭവാന്‍ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങ് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാല്‍ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം" എന്നു പറഞ്ഞിട്ട് അന്തര്‍ദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ താന്‍ പഠിച്ച മഹാഭാഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കില്‍ പറഞ്ഞുതരാന്‍ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധര്‍വന്‍ എഴുതി ത്തന്നവയായ ഈ ആലിലകള്‍കൂടി കൊണ്ടുപോയി ഇതൊന്നു പകര്‍ത്തി യെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ച് ആലിലകളും കെട്ടിയെടുത്ത് അവിടെനിന്നു പോവുകയും ചെയ്തു.
ആ ബ്രാഹ്മണന്‍ പിന്നെയും പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഒരു ദിവസം ദിക്കില്‍ ചെന്നപ്പോള്‍ മാര്‍ഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയില്‍ ഇറങ്ങാതെ അക്കരെ കടക്കുന്നതിന് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയില്‍ വെള്ളമധികമില്ലാത്തതുകൊണ്ട് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നത് നദിയിലിറങ്ങിയാണ്. നദി വീതി വളരെ കുറഞ്ഞതുമായി രുന്നു. അതിനാല്‍ ആ ബ്രാഹ്മണന്‍ ക്ഷണത്തില്‍ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണന്‍ ഗാഢനിദ്രയെ പ്രാപിച്ച് അവിടെ വീണു. അപ്പോള്‍ ആ കടവില്‍ കുളിച്ചുകൊണ്ടുനിന്ന നവയവൗനയുക്തനായ ഒരു ശൂദ്രകന്യക അതുകണ്ട് അടുത്തു ചെന്നു നോക്കിയപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലാസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണന്‍ ഇപ്രകാരം മാര്‍ഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ട് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ച് അവിടെ നിന്നുകൊണ്ടു ദാസിമാരില്‍ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ച് നാലു ഭൃത്യന്‍മാരെ വരുത്തി, അവരെക്കൊണ്ട് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലെക്കു കൊണ്ടുപോയി. അവിടെ അവള്‍ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിര്‍ബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലില്‍ മെത്ത വിരിച്ച് അതില്‍ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സന്ദൗര്യം, സൗശീല്യം, സൗജന്യം, വൈദുഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീട് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.
ബ്രാഹ്മണന്‍ കുറച്ചുനേരം കഴിയുമ്പോള്‍ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാല്‍ ഇതെന്തു കഥയാണെന്നു വിചാരിച്ച്, അവള്‍ക്ക് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവള്‍ അവളുടെ അച്ഛന്റെ അടുക്കല്‍ച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ച പ്പോള്‍ "ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് നിദ്രയാണ്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാല്‍ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കില്‍ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരു ന്നാല്‍ ഇദ്ദേഹം എത്രനാള്‍ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോള്‍ ഇദ്ദേഹതിനു ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല" എന്നു പറഞ്ഞു വൈദ്യന്‍ പോയി. പിന്നെ ആ വൈദ്യന്‍ പറഞ്ഞതുപോലെ യൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാല്‍ ശരിയാവുകയില്ലെന്നു വിചാരിച്ച് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താന്‍തന്നെ അല്ലാഞ്ഞാല്‍ ശരിയാവുകയില്ലെന്നു വിചാരിച്ച് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോഷമായി. അതിനാല്‍ അവള്‍തന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്ത് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.
ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോള്‍ ആ ബ്രാഹ്മണന്‍ ഉണര്‍ന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെക്കുറിച്ചായിരുന്നു. അതി നാല്‍ അദ്ദേഹം പെട്ടെന്നെണീറ്റ് ആ നദീതീര ത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോള്‍ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നില്‍ക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോള്‍ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ബ്രാഹ്മണനു വളരെ വിഷാദമായി. പൊയ്പോയതിനെക്കുറിച്ച് ഇനി വിചാരിച്ചതുകൊണ്ട് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ശേഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്ത് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഈ ബ്രാഹ്മണന്‍ എങ്ങോട്ടാണ് പോകുന്ന തെന്ന് അറിയുന്നതിനായി ആ ശൂദ്രകന്യകയാല്‍ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യന്‍മാര്‍ അവിടെ വന്നു. അവരോട് ഈ പശു ആരുടെ വകയാണ് എന്ന് ബ്രാഹ്മണന്‍ ചോദിക്കുകയും ഇത് ഞങ്ങളുടെ യജമാനന്റെ വകയാണ് എന്ന് അവര്‍ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണന്‍ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തില്‍ത്തന്നെ വന്നു. അപ്പോള്‍ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവര്‍ തമ്മിലുണ്ടായ സംഭാഷണംകൊണ്ട് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവള രെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചത് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോള്‍ അവര്‍ക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താല്‍പര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണന്‍ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണന് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാല്‍ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.
പിറ്റേ ദിവസം രാവിലെ ബ്രാഹ്മണന്‍ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകി ത്തുടച്ചു കൊണ്ടുവന്നു. ശേഷമുള്ള ആലിലകളോടു കൂട്ടിച്ചേര്‍ത്തു നോക്കിയപ്പോള്‍ ഒന്നു നഷ്ടപ്പെട്ടില്ലെന്നറിയുകയാല്‍ അദ്ദേഹത്തിനു വളരെ സന്തോഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നത് അതുകളില്‍ ഭാഷ്യമെഴുതിയ ഗന്ധര്‍വന്റെ ദിവ്യത്വംകൊണ്ടോ മഹാഭാഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.
പിന്നെ ആ ബ്രാഹ്മണന്‍ ആ ആലിലകളെലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കല്‍ വിളിച്ചു. "ഇപ്പോള്‍ അഞ്ചാറു മാസമായല്ലോ. ഞാനിവിടെ വന്നിട്ട്. ഇനി ഇപ്പോള്‍ ഞാന്‍പോകുവാന്‍ ഭാവിക്കുകയാണ്. ഇത്രയുംകാലം നീ എന്നെ വേണ്ടുന്ന ശുശ്രൂഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കുചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാന്‍കാണുന്നില.എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാല്‍ ഞാന്‍കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണ്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാല്‍ അതു സാധിക്കുന്നതിനായി നിന്നെ ഞാന്‍ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാന്‍കാണുന്നില്ല. അതിനാല്‍ നിന്റെ ആഗ്രഹമെന്താണെന്നു പറയണം" എന്നു പറഞ്ഞു. അപ്പോള്‍ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ട് "അല്ലയോ സ്വാമിന്‍! ഞാന്‍ ജനിച്ചതില്‍പ്പിന്നെ ഒരു പുരുഷന്റെ പാദശ്രുശ്രുഷ ചെയ്യുന്നതിനാണ് എനിക്ക് ഭാഗ്യം സിദ്ധിച്ചത്. അതിനാല്‍ ഈ ജന്മത്തില്‍ മറ്റൊരു പുരുഷന്റെ ശുശ്രുഷ ചെയ്വാന്‍ സംഗതിയാകാതെയിരുന്നാല്‍ കൊള്ളാ മെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാല്‍ അവിടുന്നു കൃപയുണ്ടായി ഞാന്‍അവിടുത്തെ ഭാര്യയായിത്തീരാനായിട്ട് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതില്‍ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാന്‍ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കില്‍ എന്റെ ജന്മം സഫലമായി" എന്നു പറഞ്ഞു.
ആ ശൂദ്രകന്യകയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ബ്രാഹ്മണനു വളരെ വിചാരമായി. "കഷ്ടം! ഇഹലോഹസുഖങ്ങളെ അശേഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേഷിച്ചു നടക്കുന്ന ഞാന്‍ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണ്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണ്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാന്‍രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാല്‍ത്തന്നെയും ബ്രഹ്മകുലജാതനായ ഞാന്‍ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നത് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളില്‍നിന്ന് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്വാന്‍ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാല്‍ ഇവളെ വിവാഹം ചെയ്യണമെങ്കില്‍ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ വേണ്ടിവന്നത് അത്യാശ്ചര്യമായിരിക്കുന്നു. ഇത് ഈശ്വരന്‍ എന്നെ പരിക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാല്‍ ഇതും നല്ലതു തന്നെയാണ്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാല്‍ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ട് ആ ബ്രാഹ്മണന്‍ ശൂദ്രകന്യകയോട് "അല്ലയോ ഭദ്ര! നിന്റെ ഹിതത്തെ അനുവര്‍ത്തിക്കുന്നതിനു ഞാന്‍സദാസന്നദ്ധനാണ്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാന്‍ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തില്‍നിന്നും ക്ഷത്രിയ കുലത്തില്‍നിന്നും വൈശ്യകുലത്തില്‍നിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണ് ശാസ്ത്രവിധി. അതിനാല്‍ ഞാന്‍പോയി മൂന്നു വിവാഹം ചെയ്തതിനുശേഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടു സന്തോഷസമേതം ശൂദ്രകന്യക ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കില്‍ അതിനായിട്ട് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിന് എനിക്ക് യാതൊരു വിരോധവുമില്ല" എന്നു പറഞ്ഞു. "എന്നാല്‍ അങ്ങനെയാവട്ടെ" എന്നു പറഞ്ഞു ബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്ത് സ്വദേശത്തേക്കു തിരിച്ചുപോവുകയും ചെയ്തു.
അനന്തരം ആ ബ്രാഹ്മണന്‍ സൃഗൃഹത്തില്‍ ചെന്നു താമസിച്ചുകൊണ്ട് ബ്രാഹ്മണകുലത്തില്‍നിന്നും ക്ഷത്രിയകുലത്തില്‍ നിന്നും വൈശ്യകുലത്തില്‍ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുന്‍കാലങ്ങളില്‍ ബ്രാഹ്മണന്‍ നാലു ജാതിയില്‍നിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).
അങ്ങനെ ആ ബ്രാഹ്മണന്‍ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തില്‍ താമസിച്ച കാലത്ത് ആ നാലു ഭാര്യമാരില്‍നിന്നും അദ്ദേഹത്തിന് ഓരോ പുത്രന്‍മാരുണ്ടായി. പുത്രന്‍മാരുടെ ജാതകര്‍മം മുതല്‍ വര്‍ത്തമാനംവരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രന്‍മാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രന്‍മാര്‍ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാഷ്യം പഠിപ്പിച്ചു. എന്നാല്‍ നാലാമത്തെ പുത്രന്‍ ശൂദ്രകുലജാതനും മഹാഭാഷ്യം വേദാംഗവുമാകയാല്‍ ആ പുത്രനെ അഭിമുഖമായിരുന്നു ഭാഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ച് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണ് മഹാഭാഷ്യം ഉപദേശിച്ചുകൊടുത്തത്. എന്നു മാത്രവുമല്ല, മഹാഭാഷ്യം ശൂദ്രവംശജര്‍ക്ക് ഉപദേശിച്ച് പരമ്പരയാ വേദാര്‍ഹന്‍മാരല്ലാത്ത അവരുടെ ഇടയില്‍ അതിനു പ്രചാരം വരുത്തുകയില്ലെന്ന് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകൂടി ചെയ്തിട്ടാണ് അദ്ദേഹം മഹാഭാഷ്യം ആ പുത്രന് ഉപദേശിചുകൊടുത്തത് എന്ന് ചിലര്‍ പറയുന്നു.
ഇങ്ങനെ പുത്രന്‍മാര്‍ അതിയോഗ്യന്‍മാരും യവൗനയുക്തന്‍മാരുമായിത്തീര്‍ന്നതിന്റെ ശേഷം ആ ബ്രാഹ്മണന്‍ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം ശ്രീഗഡൗപാദാചാര്യനില്‍നിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ട് ബദര്യാശ്രമത്തിങ്കല്‍ താമസിചു.കേരളാചാര്യഗുരുവായ സാക്ഷാല്‍ കര്‍ത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടായിരിക്കനിടയില്ലാത്തതിനാല്‍ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികള്‍ എന്നു പറയപ്പെടുന്ന മഹാന്‍ ഈ ബ്രാഹ്മണോത്തമന്‍ തന്നെയാണെന്നുകൂടി പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് അധികം വിസ്തരിച്ചിട്ട് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരില്‍നിന്നു ജനിച്ചവരായ നാലു പുത്രന്മാരില്‍ ബ്രാഹ്മണസ്ത്രീയില്‍നിന്നും ജനിച്ച പുത്രന്‍ സാക്ഷാല്‍ വരരുചിയും, ക്ഷത്രിയസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയില്‍നിന്നു ജനിച്ച പുത്രന്‍മഹാവിദ്വാനായ ഭര്‍ത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാല്‍ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ച് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. പറയിപെറ്റുണ്ടായ പന്തിരുകുല ത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകള്‍ക്കു വിഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവര്‍ കേവലം പാമരന്മാരുടെ ഇടയില്‍പ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭര്‍ത്തൃഹരിയുടെ ശതകത്രയം മലായാളത്തിലും തര്‍ജമ ചെയ്യപ്പെട്ടിട്ടു ള്ളതിനാല്‍ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ട്. അതിവിദ്വാന്മാരും സംസ്കൃതത്തില്‍ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിര്‍മ്മാതാക്കളുമായ ഇവര്‍ സംസ്കൃതപണ്ഡിതന്മാരുടെ ഇടയില്‍ ഇന്നും നിത്യപരിചിതന്മാരായിട്ടാണ് ഇരിക്കുന്നത്. വാര്‍ത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങള്‍ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റ് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭര്‍ത്തൃഹരിയും ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭര്‍ത്തൃഹരിയുടെ കൃതിയാണെന്ന് വിദ്വാന്മാരുടെ ഇടയില്‍ ഒരഭിപ്രായമുണ്ട്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീര്‍ച്ചയാണല്ലോ. മഹാഭാഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാര്‍ ഇവര്‍ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.
മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കല്‍നിന്നു മഹാഭാഷ്യം പഠിച്ചുകഴിഞ്ഞതിന്റെ ശേഷം അവര്‍ക്കു ഭാഷ്യകര്‍ത്താവായ പതഞ്ജലിമഹര്‍ഷിയെ ഒന്നു കണ്ടാല്‍ക്കൊള്ളാമെന്ന് അതികലശലായിട്ട് ഒരാഗ്രഹമുണ്ടായി. അതിനാല്‍ അവര്‍ അന്വേഷിച്ചപ്പോള്‍ പതഞ്ജലിമഹര്‍ഷി അതിനു വളരെ മുമ്പുതന്നെ സ്വര്‍ഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോള്‍ ഭര്‍ത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേര്‍ക്കുന്നു.
"അഹോ ഭാഷ്യമഹോ ഭാഷ്യമഹോ വയമഹോ വയം
അദൃഷ്ട്വാfസ്മാന്‍ ഗതസ്വര്‍ഗ്ഗമകൃതാര്‍ത്ഥോ പതഞ്ജലിഃ"
ഇതൊരു പുതിയ പാഠശാലയാണ്കേരള ചരിത്രത്തെ കുറിച്ചും, പാരമ്പര്യ വിശ്വാസങ്ങളെയും , പുരാണങ്ങളെയും, ആത്മീയ ഗ്രന്ഥങ്ങളെയും എനിക്ക് അറിയവും വിധം എപോലത്തെ അതിന്റെ ലഭ്യതെയും അനുസരിച്ച് ഞാനിവിടെ പ്രസിദ്ധീകരിക്കും
Thursday, July 28, 2011
Thursday, July 21, 2011
അദ്ധ്യാത്മരാമായണം
ശ്രീവാല്മീകിമഹര്‍ഷിയാല്‍ ഉണ്ടാക്കപ്പെട്ട ഗായത്രീരാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം മുതലായവപോലെ ആധ്യാത്മരാമായണം ഒരു ഋഷിപ്രോക്തമായിട്ടുള്ളതല്ലെന്നാണ് വിചാരിക്കുന്നത്. ആധ്യാത്മരാമായണത്തിന്റെ കവിതാരീതിയും മറ്റും കൊണ്ട് ഇത് മറ്റുള്ള രാമായണങ്ങളോടു വളരെ വ്യത്യാസപ്പെട്ടുമാണിരിക്കുന്നത്. ഋഷിപ്രോക്തങ്ങളായിട്ടുള്ള രാമായണങ്ങളില്‍ ശ്രീരാമന്‍ വിഷ്ണുഭഗവാന്റെ ഒരവതാരമാണെന്നുതന്നെയാണ് പറയുന്നതെങ്കിലും അദ്ദേഹത്തെ ഒരു നീതിമാനും ധീരോദാത്തനുമായ ഒരു രാജാവായിട്ടേ വെച്ചിട്ടുള്ളൂ. അധ്യാത്മരാമായണകര്‍ത്താവ് ശ്രീരാമനെ ഒരു ഈശ്വരനായിട്ടുതന്നെയാണ് വര്‍ണിച്ചു കഥ വിസ്തരിക്കുന്നത്. ഈ വ്യത്യാസങ്ങളെക്കൊണ്ട് അധ്യാത്മരാമായണം ഋഷിപ്രോക്തമല്ലെന്നുള്ള വാദം വാസ്തവം തന്നെയാവാം. എന്നാള്‍ ഈ ഗ്രന്ഥമുണ്ടാക്കിയതിനെക്കുറിച്ച് പഴമക്കാര്‍ പറഞ്ഞുപോരുന്നത് താഴെ പറയുന്നു.
വിഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ് രാമായണം ഉണ്ടാക്കിയത്. തന്റെ രാമായണത്തില്‍ മറ്റുള്ള രാമായണങ്ങളെക്കാള്‍ ഭക്തിരസം ഉള്ളതിനാല്‍ ഇതിനെ ജനങ്ങള്‍ അധികം ആദരിക്കുകയും തന്നിമിത്തം ഇതിന് അധികം പ്രചാരം വരികയും ചെയ്യുമെന്നാണ് അദ്ദേഹം ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ, ഗ്രന്ഥം തീര്‍ന്നപ്പോള്‍ ഉണ്ടായ അനുഭവം വളരെ വ്യത്യാസപ്പെട്ടതായിരുന്നു. തന്റെ ഗ്രന്ഥം ഒന്നു നോക്കണമെന്നും പറഞ്ഞു പല യോഗ്യന്മാരേയും അദ്ദേഹം സമീപിച്ചെങ്കിലും ആരും അതിനെ ലേശം പോലും ആദിരിച്ചില്ല എന്നു മാത്രമല്ല, "ഋഷിപ്രോക്തങ്ങളായ പല രാമായണങ്ങളും ഉള്ളപ്പോള്‍ ഈ വിഡ്യാന്‍ ഇതിനായി പുറപ്പെട്ടത് അത്ഭുതം തന്നെ. ഇതാരെങ്കിലും നോക്കുമോ" എന്നും മറ്റും പറഞ്ഞു ചിലര്‍ പരിഹസിക്കാനും തുടങ്ങി. ഗ്രന്ഥത്തെ ആരും സ്വീകരിച്ചില്ലെന്നു മാത്രമല്ല, കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങളുടെ പരിഹാസം അദ്ദേഹത്തിനു സഹിക്കവഹിയാതെ ആയിത്തീരുകയും അദ്ദേഹം സ്വദേശം വിട്ടുപോവുകയും ചെയ്തു.
അങ്ങനെ അലഞ്ഞുനടന്ന് ഈ ബ്രാഹ്മണന്‍ ഒരു ദിവസം മനുഷ്യസഞ്ചാരം ഇല്ലാത്തതായ ഒരു കൊടുങ്കാട്ടില്‍ ചെന്നുചേര്‍ന്നു. നേരവും വൈകി. മനുഷ്യാധിവാസമുള്ള സ്ഥലത്ത് എത്തുന്നതിന് അവിടെ നിന്നും വളരെ ദൂരമുള്ളതിനാല്‍ ആ രാത്രി അവിടെത്തന്നെ കഴിച്ചുകൂട്ടുകയെന്നു തീര്‍ച്ചപ്പെടുത്തി. ആ വനാന്തരങ്ങളില്‍ക്കൂടിയുള്ള ഊടുവഴിയുടെ അടുക്കലായിട്ട് ഒരു കുളവും ആല്‍ത്തറയും കണ്ടു. കുളത്തിലിറങ്ങി കുളിച്ചു സന്ധ്യാവന്ദനാദികളും കഴിച്ച് ആ ആല്‍ത്തറയില്‍ തന്റെ രാമായണഗ്രന്ഥവും തലയ്ക്കുവെച്ചു കിടന്നു. വിശപ്പും ദാഹവും വഴി നടന്നിട്ടുള്ള ക്ഷീണവും എല്ലാംകൂടി കിടന്ന ഉടനെ അദ്ദേഹം ഉറങ്ങിത്തുടങ്ങുകയും ചെയ്തു.
പാതിരാത്രി കഴിഞ്ഞപ്പോള്‍ അവിടെ തേജോമയനായ ഒരു ദിവ്യപുരുഷന്‍ പ്രത്യക്ഷപ്പെട്ട് "ആരാണിവിടെ വന്നു കിടക്കുന്നത്?" എന്നു ചോദിച്ചു. ഉടനെ ബ്രാഹ്മണന്‍ എണീറ്റിരുന്നു. അതിന്റെ ശേഷം താഴെ വരുന്നപ്രകാരം അവര്‍ സംഭാഷണം തുടങ്ങി.
ദിവ്യന്‍: ഹേ! അങ്ങാരാണ്? ഇവിടെ വന്നു കിടക്കുന്നതെന്തിനായിട്ടാണ്?
ബ്രാഹ്മണന്‍: ഞാന്‍ ഒരു ബ്രാഹ്മണനാണ്. ഓരോരോ ദേശങ്ങളില്‍ സഞ്ചരിച്ച് ഇന്നു ദൈവഗത്യാ ഇവിടെ വന്നുചേര്‍ന്നു. മനുഷ്യരുള്ള ദിക്കില്‍ എത്തുന്നതിനു നേരം മതിയാകാതെ വന്നതിനാല്‍ ഇവിടെത്തന്നെ കിടന്നു എന്നേ ഉള്ളൂ.
ദിവ്യന്‍: അങ്ങയുടെ അടുക്കല്‍ ഇരിക്കുന്ന ഗ്രന്ഥം ഏതാണ്?
ബ്രാഹ്മണന്‍: അതു ഞാന്‍ പറഞ്ഞാല്‍ അവിടുന്ന് എന്നെ പരിഹസിക്കും. അതുകൊണ്ട് ഞാന്‍പറയുകയില്ല.
ദിവ്യന്‍: ഐഃ, അതൊന്നുമില്ല, കേള്‍ക്കട്ടെ. പറയൂ.
ഇപ്രകാരം ആ ദിവ്യപുരുഷന്റെ വാക്കു കേട്ടിട്ടു ബ്രാഹ്മണന്‍ ആ ഗ്രന്ഥം ഇന്നതാണെന്നും അതുനിമിത്തം തനിക്കുണ്ടായ ആക്ഷേപങ്ങളും എലാം പറഞ്ഞുകേള്‍പ്പിചു. ഉടനെ ആ ദിവ്യപുരുഷന്‍ ബ്രഹ്മണനോടു പറഞ്ഞു.
"ഇതിനെക്കുറിച്ച് അവിടുന്ന് ഒട്ടും വ്യസനിക്കേണ്ട. ഞാന്‍ഒരു കശൗലം പറഞ്ഞുതരാം. അതുപോലെ ചെയ്താല്‍ അങ്ങയുടെ ഈ ഗ്രന്ഥത്തെ എല്ലാവരും ആദരിക്കുന്നതിനും തന്നിമിത്തം ഗ്രന്ഥത്തിനു പ്രചാരം സിദ്ധിക്കുന്നതിനും ഇടവരും. എന്തെന്നാല്‍ ഈ വരുന്ന ശിവരാത്രിനാള്‍ അങ്ങ് ഈ ഗ്രന്ഥവുംകൊണ്ട് ഗോകര്‍ണ്ണത്തു പോകണം. നേരം വൈകാറാകുമ്പോള്‍ കിഴക്കേ നടയില്‍ പോയി നിന്നാല്‍ അസംഖ്യം ജനങ്ങള്‍ വരുന്ന കൂട്ടത്തില്‍ തോജോമയനായ ഒരു ബ്രാഹ്മണന്‍ വരുന്നതുകാണാം. അദ്ദേഹത്തിന്റെ പിന്നാലെ നാലു പട്ടികള്‍ കൂടെ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ കൈയില്‍ ഈ ഗ്രന്ഥം കൊണ്ടുചെന്നു കൊടുത്തു വിവരം പറയണം. എന്നാല്‍ അദ്ദേഹം ഇതിലേക്കു നിവൃത്തിയുണ്ടാക്കിത്തരും. ഇതാരു പറഞ്ഞുതന്നു എന്നു ചോദിച്ചാല്‍ ഒന്നും പറയുകയുമരുത്." ഇപ്രകാരം പറഞ്ഞ് ആ ദിവ്യപുരുഷന്‍ ഉടനെ അന്തര്‍ദ്ധാനം ചെയ്തു.
ഈ ഉപദേശം കേട്ട് ആ ബ്രാഹ്മണന് ഏറ്റവും സന്തോഷമായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. അരുണോദയമായപ്പോള്‍ അവിടെനിന്നു പുറപ്പെട്ടു. പിന്നെ ഓരോരോ ദേശങ്ങളില്‍ സഞ്ചരിച്ച് ക്രമേണ ശിവരാത്രി ആയപ്പോഴേക്കും ഗോകര്‍ണ്ണത്തു ചെന്നുചേര്‍ന്നു. നേരം വൈകാറായപ്പോള്‍ മുമ്പ് ആ ദിവ്യപുരുഷന്‍ പറഞ്ഞിരുന്നതുപോലെ ഒരു ബ്രാഹ്മണന്‍ വരുന്നത് കണ്ട്, ഗ്രന്ഥം അദ്ദേഹത്തിന്റെ കൈയില്‍ കൊണ്ടുചെന്നു കൊടുത്തു വിവരമെല്ലാം പറഞ്ഞു. ആ ബ്രാഹ്മണന്‍, "ഇത് എന്റെ കൈയില്‍ കൊണ്ടുതരുന്നതിന് അങ്ങോടാരാണ് പറഞ്ഞത്?" എന്നു ചോദിച്ചു. ഗ്രന്ഥകര്‍ത്താവായ ബ്രാഹ്മണന്‍ ഒന്നും മിണ്ടാതെ നിന്നു. അപ്പോള്‍ ആ ബ്രാഹ്മണന്‍ "ആട്ടെ ഇപ്പോള്‍ പറയണമെന്നില്ല, കാര്യമൊക്കെ എനിക്കു മനസ്സിലായി. അങ്ങയ്ക്ക് ഈ ഉപായം പറഞ്ഞുതന്ന ആള്‍ ഒരു ഗന്ധര്‍വനാണ്. അവന്‍ ഇപ്രകാരം വ്യാജോപദേശം ചെയ്തതിനാല്‍ ഞാന്‍ അവനെ ശപിക്കുന്നു. അവന്‍ ഒരു ശൂദ്രനായി ഭൂമിയിങ്കല്‍ ജനിക്കാന്‍ സംഗതി വരട്ടെ." ഇപ്രകാരം ശപിച്ചതിനു ശേഷം കൈയിലുണ്ടായിരുന്ന കമണ്ഡലുവിങ്കല്‍ നിന്നു കുറെ വെള്ളമെടുത്തു ഗ്രന്ഥത്തിന്മേല്‍ തളിച്ചു ഗ്രന്ഥകര്‍ത്താവായ ബ്രാഹ്മണന്റെ കയ്യില്‍ കൊടുത്തിട്ട് "ഇനി ഈ ഗ്രന്ഥം നിമിത്തം അങ്ങയ്ക്കു വളരെ ബഹുമാനം ഉണ്ടാകുന്നതിനും സംഗതിയാകും" എന്നു പറഞ്ഞു ക്ഷേത്രത്തിലേക്കു കടന്നുപോവുകയും ചെയ്തു.
അതിന്റെ ശേഷം അധ്യാത്മരാമായണത്തെ എല്ലാവരും ആദരിച്ച് പാരായണത്തിന് ഉപയോഗപ്പെടുത്തിത്തുടങ്ങുകയും ഋഷിപ്രോക്തങ്ങളായ രാമായണങ്ങളെക്കാള്‍ അതിനു പ്രചാരം സിദ്ധിക്കുകയും ചെയ്തു.
അധ്യാത്മരാമായണകര്‍ത്താവായ ബ്രാഹ്മണന് ആ ഉപായം പറഞ്ഞുകൊടുത്ത ഗന്ധര്‍വനാണ് പിന്നെ ശൂദ്രനായി ഭൂമിയിങ്കല്‍ "തുഞ്ചത്തെഴുത്തച്ഛന്‍" എന്നുള്ള നാമധേയത്തോടുകൂടി അവതരിചത്.എഴുത്തച്ഛന് അധ്യാത്മരാമായണത്തോടു മറ്റുള്ള രാമായണങ്ങളേ ക്കാളധികം പ്രതിപത്തി ഉണ്ടാകുന്നതിനും തന്റെ കിളിപ്പാട്ടുതര്‍ജമയ്ക്ക് ഈ മൂലത്തെ സ്വീകരിക്കുന്നതിനും ഉള്ള കാരണവും മേല്പറഞ്ഞപ്രകാരം അദ്ദേഹത്തിനോടുള്ള പൂര്‍വസംബന്ധമാകുന്നു.
ഗോകര്‍ണ്ണത്തു ശിവരാത്രിനാള്‍ നാലു പട്ടികളോടുകൂടി വന്ന ആ ബ്രാഹ്മണന്‍ സാക്ഷാല്‍ വേദവ്യാസനായിരുന്നു. ആ നാലു പട്ടികള്‍ നാലു വേദങ്ങളും ആയിരുന്നു. അധ്യാത്മരാമായണം മൂലം ഉണ്ടാക്കിയത് സാക്ഷാല്‍ വരരുചിയാണെന്നു ചിലര്‍ പറയുന്നുണ്ട്.
*ഋഷിപ്രോക്തം : ഋഷിമാർ പറഞ്ഞു തന്നത്.
Wednesday, July 6, 2011
ഭര്‍ത്തൃഹരി ആദ്യമേതന്നെ നിത്യ ബ്രഹ്മചാരിയായിരുന്നു എന്നും അതല്ല അദ്ദേഹം ആദ്യം വിവാഹം കഴിക്കുകയും ഗൃഹസ്ഥാശ്രമത്തെ സ്വീകരിച്ചു കുറച്ചുകാലം ഇരിക്കുകയും ചെയ്തു. പിന്നീടു വിരക്തനും സന്യാസിയുമായിത്തീര്‍ന്നതാണെന്നും ഇങ്ങനെ രണ്ടുവിധം കേള്‍വിയുണ്ട്. അദ്ദേഹം ഐഹികസുഖങ്ങളെ ഉപേക്ഷിച്ചു വിരക്തനായിത്തീര്‍ന്നതിന് ഒരു കാരണവും ചിലര്‍ പറയുന്നുണ്ട്. അതു താഴെ പറഞ്ഞുകൊള്ളുന്നു. ഒരു ദിവസം ഒരു യോഗീശ്വരന്‍ ഭര്‍ത്തൃഹരിയുടെ ഗൃഹത്തില്‍ വന്നു. ആ യോഗി ഒരു മാമ്പഴം ഭര്‍ത്തൃഹരിയുടെ കൈയില്‍ കൊടുത്തിട്ട്, “ഈ മാമ്പഴം തിന്നാല്‍ ജരാനരകള്‍ കൂടാതെ എന്നും ജീവിച്ചിരിക്കും” എന്നു പറഞ്ഞു ഉടനെ ഇറങ്ങിപ്പോവുകയും ചെയ്തു. യോഗി പോയതിന്റെ ശേഷം ഭര്‍ത്തൃഹരി, “കുറച്ചു കാലം കഴിയുമ്പോള്‍ എന്റെ പ്രിയത്മ വാര്‍ധക്യം നിമിത്തം ജരാനരകളാല്‍ ബാധിതയായി മരിച്ചുപോകുമല്ലോ. അവള്‍ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ? അതിനാല്‍ ഈ മാമ്പഴം അവള്‍ക്കു കൊടുക്കണം. അവള്‍ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ഭാര്യയ്ക്കു കൊടുക്കുകയും അതിന്റെ മാഹാത്മ്യം ഇന്നപ്രകാരമാണെന്ന് അവളെ ധരിപ്പിക്കുകയും ചെയ്തു. ഭര്‍ത്തൃഹരി അസാമാന്യമായി സ്നേഹിച്ചും പതിവ്രതാശിരോമണിയെന്നു വിശ്വസിച്ചും വെച്ചിരുന്ന ആ ഭാര്യയ്ക്ക് ഒരു ജാരന്‍ ഉണ്ടായിരുന്നു. അവന്‍ ഭര്‍ത്തൃഹരിയുടെ അശ്വപാലകന്‍ (കുതിരക്കാരന്‍) തന്നെയായിരുന്നു. മാമ്പഴം കൈയില്‍ക്കിട്ടുകയും അതിന്റെ മാഹാത്മ്യത്തെപ്പറ്റി അറിയുകയും ചെയ്തപ്പോള്‍ പുംശ്ച്ലിയായ ആ സ്ത്രീ, “നമ്മുടെ ജാരന്‍ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ? അവന്‍ എന്നും ജീവിച്ചിരിക്കട്ടെ” എന്നു വിചാരിച്ച് ആ മാമ്പഴം ആരുമറിയാതെ ജാരനെ വരുത്തി. അവനു കൊടുക്കുകയും അതിന്റെ മാഹാത്മ്യത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ആ കുതിരക്കാരന്‍, എന്റെ ഭാര്യ മരിച്ചിട്ടു പിന്നെ ഞാന്‍ ജീവിച്ചിരിക്കുന്നതെന്തിനാണ്? അവള്‍ എന്നും ജീവിച്ചിരിക്കട്ടെ എന്നു വിചാരിച്ച് അത് അവന്റെ ഭാര്യയ്ക്കു കൊടുത്തു. കുതിരക്കാരന്റെ ഭാര്യ ഭര്‍ത്തൃഹരിയുടെ ഭവനത്തിലെ അടിച്ചുതളിക്കാരത്തിയുമായിരുന്നു. അവള്‍ അവിടെ വന്ന് അടിച്ചുതളി കഴിഞ്ഞ് അവളുടെ വീട്ടിലേക്കു പോയ സമയത്താണ് കുതിരക്കാരന്‍ ഈ മാമ്പഴം അവള്‍ക്കു കൊടുത്ത് അതിന്റെ മാഹാത്മ്യത്തെ ധരിപ്പിച്ചത്. ഭര്‍ത്തൃഹരി പുറത്ത് എവിടെയോ പോയി തിരിച്ചുവരുമ്പോള്‍ മാധ്യേമാര്‍ഗ്ഗം ആ സ്ത്രീ ആ മാമ്പഴവും കൊണ്ടുപോകുന്നതു കണ്ടു. മാമ്പഴം കണ്ടപ്പോള്‍ അതു തനിക്ക് യോഗി തരികയും താന്‍ ഭാര്യയ്ക്കു കൊടുക്കുകയും ചെയ്തതാണെന്ന് അദ്ദേഹത്തിനും മനസ്സിലാവുകയാല്‍ അദ്ദേഹം അവളോട് “ നിനക്ക് ഈ മാമ്പഴം എവിടെനിന്നും കിട്ടി?” എന്നു ചോദിച്ചു. “ ഇത് എനിക്ക് എന്റെ ഭര്‍ത്താവു തന്നതാണ്” എന്നു മാത്രം പറഞ്ഞിട്ട് അവള്‍ പോയി. ഭര്‍ത്തൃഹരി സ്വഗൃഹത്തില്‍ വന്നന്റെശേഷം കുതിരക്കാരനെ വരുത്തി, ആ മാമ്പഴം അവന് എവിടെനിന്നും കിട്ടി എന്നു ചോദിച്ചു. ആദ്യമൊക്കെ അവന്‍ ചില വ്യാജങ്ങള്‍ പറഞ്ഞുവെങ്കിലും ഒടുക്കം ഭര്‍ത്തൃഹരിയുടെ നിര്‍ബന്ധവും ഭീഷണിയും കൊണ്ടു വാസ്തവംതന്നെ പറഞ്ഞു. അതു കേട്ടപ്പോള്‍ ഭര്‍ത്തൃഹരിക്കു വളരെ വ്യസനമുണ്ടായി.”കഷ്ടം ! ഞാന്‍ അതിമാത്രം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നത് ഈ കുലടയെ ആണല്ലോ. സ്ത്രീകളെ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ല. കഷ്ടം! ഇവള്‍ക്കു വിരൂപനും തന്റെ ഭൃത്യനുമായ ഈ നിചങ്കലാണല്ലോ അഭിനിവേശമുണ്ടായത്. അശ്ചര്യം തന്നെ! ഇവന്‍ ഇവളുടെ ജാരനലെങ്കില്‍ ഇവള്‍ക്ക് ഇവനോട് ഇത്രയും സ്നേഹം തോന്നാനും ഈ മാമ്പഴം ഇവനു കൊടുക്കാനും ഇടയില്ല. ഏതായാലും ഇതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയേണ്ടാ” എന്നിങ്ങനെ വിചാരിച്ച് അദ്ദേഹം കുതിരക്കാരനെ പറഞ്ഞയച്ചിട്ട് ശയനഗൃഹത്തില്‍ പോയി വിചാര്‍മഗ്നനായി കിടന്നു. കുതിരക്കാരന്‍ ഈ ഉണ്ടായ സംഗതിയെല്ലാം ഒരു ദാസിമുഖേന ഭര്‍ത്തൃഹരിയുടെ ഭാര്യയെ ഗ്രഹിപ്പിച്ചു. തന്റെ വ്യാജപ്രവൃത്തികളെല്ലാം ഭര്‍ത്താവറിഞ്ഞു എന്നറിഞ്ഞപ്പോള്‍ അവള്‍ക്കു വളരെ വ്യസനവും ഭയവുമുണ്ടായി. ഇതു നിമിത്തം തന്റെ ജാരനു കഠിനശിക്ഷയും തനിക്ക് ദുര്യശസ്സു മുണ്ടാകുമെന്നും ഇവ രണ്ടും ഉണ്ടാകാതെയിരിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ കഥ ഉടനെ കഴിക്കണമെന്നും അവള്‍ നിശ്ചയിച്ചു. ഉടനെ അവള്‍ വിഷം ചേര്‍ത്ത് ഒരു ഓട്ടട(ഒരു പലഹാരം) ഉണ്ടാക്കി, “ഭക്ഷണം തയ്യാറാക്കന്‍ കുറച്ചു താമസമുണ്ട്. വയറു കായാതിരിക്കട്ടെ. ഇതു തിന്നോളൂ” എന്നു പറഞ്ഞ് ആ പലഹാരം ഭര്‍ത്തൃഹരിയുടെ കൈയില്‍ കൊടുത്തു. അംഗനാജനത്തോളം ദുര്‍ബുദ്ധി മറ്റാര്‍ക്കുള്ളു?
ഭര്‍ത്തൃഹരി പലഹാരം കൈയില്‍ വങ്ങിക്കൊണ്ട്, “ ഇവള്‍ എന്നെ കൊല്ലാനായി വിഷം കൂട്ടി ഉണ്ടാക്കിയതായിരിക്കണം. ഇനി ഇവളുടെ സഹവാസം ഉപേക്ഷിക്കുക തന്നെയാണ് യുക്തം; സംശയമില്ല. നാലാശ്രംങ്ങളുള്ളതില്‍ ഉത്തമവും സുഖപ്രദവും ദുഃഖരഹിതവുമായിരിക്കുന്നത് ചതുര്‍ത്ഥാശ്രമം തന്നെയാണ്. അതിനാല്‍ അചിരേണ അതിനെത്തന്നെ സ്വീകരിക്കണം” എന്നു മന്‍സ്സിലാക്കിക്കോണ്ടു നിശ്ചയിച്ചിട്ട് “ഓട്ടപ്പം വീട്ടേച്ചുടും” എന്നു പറഞ്ഞുകൊണ്ട് അവിടെനിന്നെണീറ്റു പുറത്തുവന്നു. ആ പലഹാരം പുരയുടെ ഇറമ്പില്‍ തിരുകിവെച്ചിട്ട് അദ്ദേഹം ഭിക്ഷവാങ്ങി ഭക്ഷിക്കുന്നതിനായി ഒരു ചട്ടി കൈയിലെടുത്ഥു കൊണ്ടു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. ഭര്‍ത്തൃഹരി പടിക്കു പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പുരയ്ക്കു തീപിടിക്കുകയും സര്‍വസ്വവും ഭസ്മാവശേഷമായിതീരുകയും ചെയ്തു. അനന്തരം ഭര്‍ത്തൃഹരി സന്യാസവൃത്തിയോടുകൂടിയും ഭിക്ഷയെടുത്തു ഭക്ഷണം കഴിച്ചും പല്‍ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. ഒടുക്കം അദ്ദേഹം ഭിക്ഷ യാചിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നതു യുക്തമല്ലെന്നും വല്ലവരും വല്ലതും കൊണ്ടുവന്നുതന്നെങ്കില്‍ മാത്രം ഭക്ഷിച്ചാല്‍ മതിയെന്നും നിശ്ചയിച്ച് പരദേശത്തുള്ള് ഒരു മഹാക്ഷേത്രത്തില്‍ (ചിദംബരത്താണെന്നും ചിലര്‍ പറയുന്നു.) ചെന്നുചേര്‍ന്നു. അവിടെ കിഴക്കേ ഗോപുരത്തില്‍ “പട്ടണത്തുപിള്ള” എന്നു പ്രസിദ്ധനായ സന്യാസി ശ്രേഷ്ഠന്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിനാല്‍ ഭര്‍ത്തൃഹരി പടിഞ്ഞാറേ ഗോപുരത്തില്‍ പോയി തന്റെ ചട്ടിയും മുമ്പില്‍വെച്ച് അവിടെയിരുന്നു. ആ ചട്ടിയില്‍ വല്ലവരും ഭക്ഷണസാധനവും കൊണ്ടു ചെന്നിട്ടാല്‍ ഭര്‍ത്തൃഹരി അതെടുത്തു ഭക്ഷിച്ചിരുന്നു. അതില്‍ ആരും ഒന്നും കൊണ്ടു ചെന്നിട്ടു കൊടുത്തില്ലെങ്കില്‍ അദ്ദേഹം ഭക്ഷിക്കാറുമില്ല. ഭക്ഷണം കൂടാതെ അദ്ദേഹം അനേകം ദിവസങ്ങള്‍ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ട് അദ്ദേഹത്തിന് വിശേഷിച്ചു യാതൊരു സുഖക്കേടും ക്ഷീണവും ഉണ്ടാകാറുമില്ല. ഈ കാലത്ത് ഒരു ദിവസം ഒരു ഭിക്ഷക്കാരന്‍ അവിടെ കിഴക്കേ ഗോപുരത്തില്‍ ചെന്നു പട്ടണത്തുപിള്ളയോടു ഭിക്ഷ യാചിച്ചു. അപ്പോള്‍ പട്ടണത്തുപിള്ള “ ഞാനും തന്നേപ്പോലെ തന്നെ ഒരു ഭിക്ഷക്കാരനാണ്. തനിക്കു തരുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. എന്നാല്‍ പടിഞ്ഞാറേ ഗോപുരത്തില്‍ ഒരു ധനികന്‍ ഇരിക്കുന്നുണ്ട്. അവിടെച്ചെന്നു ചോദിച്ചാല്‍ അദ്ദേഹം വല്ലതും തരുമായിരിക്കും” എന്നു പറഞ്ഞു. ഉടനെ ആ ഭിക്ഷക്കാരന്‍ പടിഞ്ഞാറേ ഗോപുരത്തില്‍ ഭര്‍ത്തൃഹരി യുടെ അടുക്കല്‍ ചെന്നു ഭിക്ഷ ചോദിച്ചു. അപ്പോള്‍ ഭര്‍ത്തൃഹരിയും “ഭിക്ഷ കൊടുക്കുന്നതിന് എന്റെ കൈവശം യാതൊന്നുമില്ല. ഞാനും തന്നേപ്പോലെ ഒരു ദരിദ്രനാണ്” എന്നു പറഞ്ഞ്. ഉടനെ ഭിക്ഷക്കാരന്‍ “അങ്ങ് ഒരു ധനവാനാണെന്നു കിഴക്കേ ഗോപുരത്തിലിരിക്കുന്ന മനുഷ്യന്‍ പറഞ്ഞല്ലോ?” എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ താനൊരു ചട്ടി വച്ചുകൊണ്ടിരിക്കുന്നതിനാലാണ് പട്ടണത്തു പിള്ള ഇങ്ങനെ പറഞ്ഞയച്ചതെന്നും, വിരക്തന്‍മാര്‍ക്ക് ഇങ്ങനെ ഒരു ചട്ടി വെച്ചുകൊണ്ടിരിക്കുന്ന അയുക്തവും അനാവശ്യവുമാണെന്നും ഇങ്ങനെ ഒരു പാത്രം വെച്ചുകൊണ്ടിരുന്നാല്‍ വല്ലവരും വല്ലതും തന്നാല്‍ കൊള്ളാമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് അര്‍ഥമാകുന്നതാണെന്നു മാണ് പിള്ളയുടെ അഭിപ്രായമെന്നും മന്‍സ്സിലാവുകയാല്‍ “ഇനി ഇതിരുന്നിട്ട് ആരും ഇങ്ങനെ പറയാനിടയാകരുത്” എന്നും പറഞ്ഞ് അദ്ദേഹം ആ ചട്ടിയെടുത്ത് ഒരേറുകൊടുത്തു. മണ്‍പാത്രമായ ചട്ടു ഉടഞ്ഞു തകര്‍ന്നുപോയി എന്നുള്ളതു പറയണമെന്നില്ലല്ലോ. പിന്നെ ഭര്‍ത്തൃഹരി ആജീവനാന്തം ആ പുണ്യക്ഷേത്രസന്നിധിയില്‍ തന്നെ ഇരുന്നിരുന്നു വെന്നും അദ്ദേഹത്തിന്റെ വിശിഷ്ട്കൃതികളെല്ലാം അദ്ദേഹം അവിടെയിരുന്ന് ഉണ്ടാക്കീട്ടുള്ളവയാണെന്നുമാണ് കേള്‍വി.
Subscribe to:
Posts (Atom)