ഇതൊരു പുതിയ പാഠശാലയാണ്കേരള ചരിത്രത്തെ കുറിച്ചും, പാരമ്പര്യ വിശ്വാസങ്ങളെയും , പുരാണങ്ങളെയും, ആത്മീയ ഗ്രന്ഥങ്ങളെയും എനിക്ക് അറിയവും വിധം എപോലത്തെ അതിന്റെ ലഭ്യതെയും അനുസരിച്ച് ഞാനിവിടെ പ്രസിദ്ധീകരിക്കും
Wednesday, June 22, 2011
കോട്ടയത്തുരാജാവ്
കോട്ടയത്തുരാജകുടുംബം ബ്രിട്ടീഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളില്‍ ഒന്നായ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരുഷന്മാര്‍ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ മുന്‍കാലങ്ങളില്‍ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്ത് ആ രാജകുടുംബത്തില്‍ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരന്‍ അഭൂതപൂര്‍വമായിസംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് കുറഞ്ഞൊന്ന് ഇവിടെ പ്രസ്താവിക്കാന്‍ പോകുന്നത്.
അക്കാലത്ത് ആ രാജകുടുംബത്തില്‍ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരുഷന്മാര്‍ അവിടെ ഇദ്ദേഹത്തെക്കാള്‍ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തില്‍ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകന്‍ കേവലം മൃതപ്രായമായിത്തന്നെ വളര്‍ന്നുവന്നു. അത്യന്തം വിദുഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാല്‍ യഥോചിതം വളര്‍ത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാല്‍ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാളുമായ ഈ രാജകുമാരന്‍, മന്ദബുദ്ധികളെ എത്രതന്നെ ജാഗ്രതയോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ലെന്നുള്ളതിലേയ്ക്ക് നല്ലൊരു ദൃഷ്ടാന്തമായിരുന്നു.
ഈ രാജകുമാരന് ഏകദേശം പതിനാറു വയസ്സു പ്രായമായ സമയം അയല്‍രാജ്യാധിപനായ അന്നത്തെ കോഴിക്കോട്ട് സാമൂതിരിപ്പാടുതമ്പുരാന്‍ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബാംഗങ്ങളും തമ്മില്‍ മുമ്പിനാലെ വളരെ ബന്ധുത്വത്തോടുകൂടിയ സ്ഥിതിയാകയാല്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ അടിയന്തിരം അന്വേഷിക്കാനായി പരസ്പരം പോവുക പതിവുണ്ട്. അങ്ങനെ പോവുകയോ വരികയോ ചെയ്താല്‍ രണ്ടു സ്ഥലത്തുള്ള രാജാക്കന്മാരും നല്ല വ്യുത്പന്നന്മാരായിരിക്കുന്നതിനാല്‍ അവരുടെ പരസ്പരസംഭാഷണം ഗീര്‍വാണഭാഷയിലാണ് പതിവ്. അതിനാല്‍ സാമൂതിരിപ്പാടുതമ്പുരാന്‍ തീപ്പെട്ടുപോയി എന്നുള്ള വര്‍ത്തമാനം കേട്ടപ്പോഴേക്കും ഈ രാജകുമാരന്റെ അമ്മയായ രാജ്ഞിക്ക് അപരിമിതമായ മനസ്താപം സംഭവിച്ചു. സാമൂതിരിപ്പാട് തീപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് അടിയന്തിരം അന്വേഷിക്കുന്നതിന് കീഴ്മര്യാദപ്രകാരം ഒരാള്‍ പോകാതെയിരുന്നാല്‍ അത് ലൗകികത്തിനും വേഴ്ചയുടെ സ്ഥിതിക്കും വളരെ പോരാത്തതാണ്. പോവുകയെന്നുവെച്ചാല്‍ ഏകദേശം പുരുഷപ്രായം തികഞ്ഞിട്ട് ഈ മൂടന്മാഗ്രസരനായ കുമാരനല്ലാതെ ആരുമില്ലതാനും. ഇയ്യാള്‍ അവിടെ ചെന്നാല്‍ വല്ലതുമൊരു വാക്ക് ഗീര്‍വാണത്തില്‍ സംസാരിക്കണമെങ്കില്‍ അറിഞ്ഞുകൂടാ. അവര്‍ വല്ലതും പറഞ്ഞെങ്കില്‍ അതു മനസ്സിലാവുകയുമില്ല. ഈശ്വരാ! ഞാന്‍എന്താണു വേണ്ടത്? വലിയ കഷ്ടമായിത്തീര്‍ന്നുവല്ലോ എന്നിങ്ങനെ വിചാരിച്ചു രാജ്ഞി വ്യസനിച്ചു. ഒടുക്കം ഒരു വാക്ക് ചോദിച്ചാല്‍ മതിയെന്നും പിന്നെ വേണ്ടുന്നതൊക്കെ പറയുന്നതിനു നല്ല വിദ്വാന്മാരായ ചില ആളുകളെ കൂടെ അയയ്ക്കാമെന്നും രാജകുമാരന്‍ ഗാംഭീര്യം നടിച്ചിരുന്നുകൊള്ളട്ടെ എന്നും മറ്റും തീര്‍ച്ചപ്പെടുത്തി. അപ്പോള്‍ തന്റെ പുത്രനെ അടുക്കല്‍ ഇരുത്തി കോഴിക്കോട്ടു ചെന്നാല്‍ ചോദിക്കേണ്ടതായ "മയാ കിം കര്‍ത്തവ്യം" എന്ന ഒരു വാക്യം ഉരുവിടുവിച്ചുതുടങ്ങി. അങ്ങനെ മൂന്ന് അഹോരാത്രം ഉരുവിട്ടപ്പോഴേക്കും അതു രാജകുമാരന് ഒരു വിധം പാഠമായി. പിന്നെയും അധികം താമസിച്ചാല്‍ പുല കഴിയുന്നതിനു മുമ്പായി അവിടെ ചെന്നു കാണുന്നതിനു ദിവസം മതിയാകാതെ ഇരുന്നതിനാല്‍ അവിടെ എത്തുന്നതുവരെ ഈ വാക്യം ഉരുവിട്ടു കൊള്ളുന്നതിന് തന്റെ പുത്രനോടും ശേഷം വേണ്ടുന്ന കാര്യങ്ങളെല്ലാം മറ്റു ചുല വിദ്വാന്മാരോടും പറഞ്ഞുറപ്പിച്ച് രാജ്ഞി യാത്ര അയയ്ക്കുകയും ചെയ്തു.
പരിവാരസമേതം രാജകുമാരനെയും കൊണ്ട് അതിവിദ്വാന്മാരായ ചില യോഗ്യന്മാര്‍ പുറപ്പെട്ടു. കോഴിക്കോട്ടെത്തുന്നതുവരെ ഇവര്‍ ഈ വാക്യം ഇടവിടാതെ പറഞ്ഞുകൊടുക്കുകയും രാജകുമാരന്‍ ഉരുവിടുകയും ചെയ്തു. അവിടെ എത്തിയ ഉടന്‍ തന്നെ സാമൂതിരിസ്ഥാനം ഏറ്റു നാടുവാഴാനിരിക്കുന്ന ആളായ ഇളംകൂറു രാജാവ് വന്ന് യഥോചിതം എതിരേറ്റുകൊണ്ടുപോയി സല്‍ക്കരിച്ചിരുത്തി. ഉടനെ രാജകുമാരന്‍ തന്റെ അമ്മ ഉപദേശിച്ചിരുന്നതും താന്‍ അതുവരെ ഉരുവിട്ടുകൊണ്ടിരുന്നതുമായ ആ വാക്യം പോലും ശരിയായി പറയാന്‍ കഴിയാതെ "മയ കിം കര്‍ത്തവ്യം" എന്നു ചോദിച്ചു. രാജകുമാരന്‍ മയാ എന്നുള്ളതിന്റെ ദീര്‍ഘം കൂടാതെ അബദ്ധമായി പറഞ്ഞതുകൊണ്ട് ഇദ്ദേഹം ഒരു മൂടന്മനാണെന്നും മയാ (എന്നാല്‍) കിം (എന്ത്) കര്‍ത്തവ്യം (ചെയപ്പെടേണ്ടത്) എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യത്തിന്റെ താല്പര്യമെന്നും മനസ്സിലാവുകയാല്‍ കോഴിക്കോട്ട് രാജാവ് പരിഹാസമായിട്ട് "ദീര്‍ഘോച്ചാരണം കര്‍ത്തവ്യം" എന്നു മറുപടി പറഞ്ഞു. ബന്ധുക്കളായിട്ടുള്ളവര്‍ അടിയന്തിരം അന്വേഷിക്കാനായി ചെല്ലുന്ന സമയം "ഞാനിപ്പോള്‍ ഇവിടെ എന്തു സഹായമാണ് ചെയ്യേണ്ടത്? ആവശ്യമുള്ളതിനെ പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാണ്" എന്നു വേണമല്ലോ പറയാന്‍ എന്നു വിചാരിച്ചാണ് രാജ്ഞി ആ അര്‍ത്ഥം വരത്തക്കതായ ഈ ചെറിയ വാക്യം പഠിപ്പിച്ചുവിട്ടത്. പക്ഷേ, അതിങ്ങനെ പരിണമിച്ചു.
കോഴിക്കോട്ടുരാജാവിന്റെ പരിഹാസവചനം കേട്ട് കൂടെയുണ്ടാ യിരുന്ന വിദ്വാന്മാര്‍ വളരെ ലജ്ജിച്ച് രാജകുമാരനെയും കൂട്ടിക്കൊണ്ടു തിരിച്ചുപോന്നു കോട്ടയത്തെത്തി വിവരം രാജ്ഞിയെ അറിയിച്ചു. ഇതുകേട്ടപ്പോള്‍ രാജ്ഞിക്കുണ്ടായ വ്യസനവും ലജ്ജയും ഇത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലോ. ഞാനെന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചതിന് താന്‍ ദീര്‍ഘംകൂട്ടി ഉച്ചരിച്ചാല്‍ മതി എന്നുള്ള ആ മറുപടി എത്രയോ ഹാസ്യസൂചകമായിരിക്കുന്നു. ഇതിലധികം അവമാനം ഇനി ഈ വംശത്തിലുള്ളവര്‍ക്ക് സിദ്ധിച്ചിട്ടില്ല. ഇപ്പോള്‍ ഈ കുമാരന്‍ നിമിത്തമാണല്ലോ ഇതിനു സംഗതിയായത്. ഇങ്ങനെയുള്ള പുത്രന്‍ ഉണ്ടായിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല എന്നിങ്ങനെ വിചാചിച്ച് വ്യസനാകുലയായ രാജ്ഞി തന്റെ പുത്രനെ പിടിച്ചുകെട്ടി കുമാരധാരയില്‍ കൊണ്ടുപോയി ഇടുന്നതിന് ഉടനെ രാജഭടന്മാര്‍ക്കു കല്പന കൊടുത്തു. അവര്‍ തല്‍ക്ഷണം അപ്രകാരം ചെയ്കയും ചെയ്തു.
കുമാരധാര എന്നു പറയുന്നത് കോട്ടയത്തു തന്നെയുള്ള ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണ്. അവിടെ ഒരു മലയുടെ മുകളില്‍ നിന്നും തുമ്പിക്കെവണ്ണത്തില്‍ സദാ, യാതൊരു പ്രതിബന്ധവും കൂടാതെ, ഒരു വെള്ളച്ചാട്ടമുണ്ട്. അതിന്റെ ഉദ്ഭവസ്ഥാനത്തുനിന്ന് ഉദ്ദേശം പതിറ്റാള്‍ താഴ്ചയിലാണ് അത് ചെന്നു വീഴുന്നത്. അവിടെ മാത്രനേരം കിടന്നാല്‍ ഏതു പ്രാണിയും മരംപോലെ ആയിപ്പോകും. നേരത്തോടു നേരം അവിടെ കിടന്നിട്ട് മരിക്കാതെ ജീവിച്ചു കേറുന്നതിന് സംഗതിയായാല്‍ എത്ര മൂടന്മനായ മനുഷ്യനും അതിവിദ്വാനും ഒരു നല്ല കവിയുമായിത്തീരും. അങ്ങനെയാണ് ആ സ്ഥലത്തിന്റെ മാഹാത്മ്യം. പക്ഷേ, നാഴിക തികചു കിടന്നാല്‍ ഏതൊരുത്തനായാലും മരിച്ചുപോകുമെന്നുള്ളതും തീര്‍ച്ചയാണ്.
നമ്മുടെ കഥാനായകനായ രാജകുമാരനെ കുമാരധാരയില്‍ കെട്ടിയിട്ടതിന്റെ പിറ്റേദിവസം ആ സമയത്തു ചെന്നെടുത്തു നോക്കിയപ്പോള്‍ അദ്ദേഹം ദേഹം ആസകലം മരവിച്ചു മിണ്ടാന്‍പോലും വഹിയാതെ നിശ്ചഷ്ടേനായിരുന്നു എങ്കിലും ശ്വാസം പോയിട്ടില്ലെന്ന് അറികയാല്‍ രാജഭടന്മാര്‍ എടുത്തു തല്‍ക്ഷണം രാജ്ഞിയുടെ അടുക്കല്‍ കൊണ്ടുചെന്നു. ഉടനെ രാജ്ഞിയുടെ കല്പനപ്രകാരം അദ്ദേഹത്തിന്റെ തണുപ്പുമാറ്റുന്നതിനു തക്കതായ പ്രതിവിധികള്‍ ചെയ്തുതുടങ്ങി, എന്തിനു വളരെ പറയുന്നു. കുറച്ചു സമയം തികഞ്ഞപ്പോഴേക്കും രാജകുമാരനു പൂര്‍ണ്ണമായും സുഖം സിദ്ധിച്ചു. അതോടുകൂടി ബുദ്ധിയുടെ മാന്ദ്യവും തീര്‍ന്നു. അക്ഷരജ്ഞാനംപോലും ഇല്ലാത്ത അദ്ദേഹത്തിനു ബോധം വീണ് നാക്കെടുത്തു സംസാരിക്കാറായപ്പോള്‍ അദ്ദേഹത്തിന്റെ വചനനദികള്‍ അമൃതിനെ അതിശയിപ്പിക്കുന്ന മാധുര്യത്തോടുകൂടി കവിതാരൂപേണ പ്രവഹിച്ചുതുടങ്ങി. അപ്പോള്‍ മാതാവായ രാജ്ഞിക്കും മറ്റുള്ള സകലജനങ്ങള്‍ക്കും ഉണ്ടായ സന്തോഷവും അത്ഭുതവും ഒക്കെ എന്തു പറയുന്നു!
പിന്നെ അതിയോഗ്യനായ ഒരു ശാസ്ത്രികള്‍ ആ രാജകുമാരനെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കുകയും കുറഞ്ഞൊരു കാലംകൊണ്ട് അദ്ദേഹം സകലശാസ്ത്ര പാരദൃശ്വാവും ഒരു പ്രസിദ്ധ കവിയുമായി ത്തീരുകയും ചെയ്തു. ഇദ്ദേഹമാണ് കോട്ടയം കഥകള്‍ എന്നു പ്രസിദ്ധായ നാലാട്ടക്കഥകളുടെ നിര്‍മ്മാതാവ്.
മന്ദോത്കണ്ഠാഃ കൃതാസ്തേന ഗുണാധികതയാ ഗുര
ഫലേന സഹകാരസ്യ പുഷ്പോദ്ഗമ ഇവ പ്രജാഃ
എന്നു പറഞ്ഞതുപോലെ കോട്ടയത്തു രാജകുടുംബത്തില്‍ അതിനുമുമ്പ് ഉണ്ടായിരുന്ന രാജാക്കന്‍മാരെയെല്ലാരെയുംകാള്‍ കീര്‍ത്തി യോടും പ്രതാപത്തോടുംകൂടി വേണ്ടുംവണ്ണം രാജ്യപരിപാലനവും ചെയ്ത് ഇദ്ദേഹം സുഖമാകുംവണ്ണം വസിച്ചു. ഈ കോട്ടയത്തു തമ്പുരാന്‍ ഒറ്റശ്ലോകങ്ങളായിട്ടും മറ്റും അനേകം കൃതികള്‍ ഉണ്ടാക്കീട്ടുണ്ടെങ്കിലും മേല്‍പ്പറഞ്ഞ നാലാട്ടക്കഥകളോളം പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനുമില്ല.
ഇദ്ദേഹം ഒന്നാമതുണ്ടാക്കിയ ആട്ടക്കഥ ബകവധമാണ്. ഇത് ഉണ്ടാക്കിത്തീര്‍ത്ത ഉടനെ ഗുരുനാഥനെ കാണിച്ചു. അപ്പോള്‍ അദ്ദേഹം മുഴുവന്‍ വായിച്ചു നോക്കീട്ട് "ഇതു സ്ത്രീകള്‍ക്കു കൈകൊട്ടിക്കളിക്ക് വളരെ നന്നായിരിക്കുന്നു" എന്നു പറഞ്ഞു. ഇതുകേട്ടപ്പോള്‍ തന്റെ കവിതയ്ക്കു ഗാംഭീര്യവും അര്‍ത്ഥപുഷ്ടിയും മതിയായില്ലെന്നാണ് ഗുരുനാഥന്റെ അഭിപ്രായമെന്നു തമ്പുരാനു മനസ്സിലായി. ഇനി അങ്ങനെ പോരാ എന്നു വിചാരിച്ച് പിന്നെ ഉണ്ടാക്കിയതാണ് "കിര്‍മ്മീരവധം". അതും തീര്‍ന്ന ഉടനെ ഗുരുനാഥനെ കാണിച്ചു. ഗുരുനാഥന്‍ അതു നോക്കീട്ട് ഇതു മുമ്പിലത്തെപ്പോലെയല്ല. ഒരു വ്യാഖ്യാനം കൂടെ വേണം. എന്നാല്‍ പഠിക്കുന്നവര്‍ക്ക് വ്യുത്പത്തിയുണ്ടാകാന്‍ നല്ലതാണ് എന്നു പറഞ്ഞു. ഈ വാക്കിന്റെ സാരം കാഠിന്യം അധികമായിപ്പോയി എന്നാണല്ലോ. അദ്യത്തേ തിനു പോരാതെയും പോയി. ഇതിന് അധികമായി. എന്നാല്‍ ഇനി ഇടമട്ടിലൊന്ന് ഉണ്ടാക്കിനോക്കാം എന്നു വിചാരിച്ച് മൂന്നാമത് അദ്ദേഹം ഉണ്ടാക്കിയതാണ് "കല്യാണസഗൗന്ധികം" ആട്ടകഥ. അതു ഗുരുനാഥന്‍ കണ്ടിട്ട് "കഥ ഇതായതുകൊണ്ട് കവി ഒരു സ്ത്രീജിതനാണെന്നു ജനങ്ങള്‍ പറയും" എന്നു പറഞ്ഞു. പാഞ്ചാലിയുടെ വാക്കു കേട്ടു ഭീമസേനന്‍ കല്യാണസഗൗന്ധികം കൊണ്ടുവരാന്‍ പോയ കഥയായതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇനി ഉര്‍വ്വശിയുടെ അപേക്ഷയെ അര്‍ജുനന്‍ നിരാകരിച്ച കഥ ആയിക്കളയാം എന്നു വിചാരിച്ചു തമ്പുരാന്‍ നാലാമത് "നിവാതകവചകാലകേയവധം" കഥയുണ്ടാക്കിക്കാണിച്ചു. അപ്പോള്‍ ഗുരുനാഥന്‍ "അത് ആട്ടക്കാര്‍ക്ക് ആടാന്‍ കൊള്ളാം. ആട്ടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ മുറുക്കുള്ളവര്‍ക്കു മുറുക്കാനും മൂത്രമൊഴിക്കാന്‍ പോകേണ്ടവര്‍ക്ക് അതിനും സമയം വേണമല്ലോ എന്നു വിചാരിച്ചിട്ടായിരിക്കും വജ്രബാഹുവജ്രകേതുക്കളെക്കൂടെ സൃഷ്ടിച്ചത്" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഈ കവിത ഗുരുനാഥനെ നന്നേ ബോധിച്ചു എന്നു മനസ്സിലാകയാല്‍ തമ്പുരാനു വളരെ സന്തോഷമുണ്ടായി.
കല്യാണസഗൗന്ധികം ആട്ടകഥയില്‍ "പഞ്ചസായകനിലയേ" എന്നുള്ളത് അബദ്ധപ്രയോഗമാണെന്നു ഗുരുനാഥന്‍ പറയുകയും എന്നാല്‍ അത് അവിടുന്നു തന്നെ മാറ്റിതരണമെന്നു തമ്പുരാന്‍ അപേക്ഷിക്കുകയും ഗുരുനാഥന്‍ വളരെക്കാലം വിചാരിച്ചിട്ടും അത്രയും ഭംഗിയുള്ള ഒരു പദം അതിനു പകരം അവിടെ ചേര്‍ക്കാന്‍ കഴിയായ്കയാല്‍ ഒടുക്കം അതുതന്നെ മതിയെന്നു സമ്മതിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. പിന്നെ "ബകവധം" ആട്ടകഥയില്‍ "കാടേ ഗതി നമുക്ക്" എന്നുള്ള പ്രയോഗത്തില്‍ അറം വരികയാലാണ് ടിപ്പുസുല്‍ത്താനെ ഭയപ്പെട്ടു നാടുവിട്ടു കാടുകേറുന്നതിനും രാജ്യം കൈവിട്ടുപോകുന്നതിനും സംഗതി യായതെന്നും കേള്‍വിയുണ്ട്. ഇങ്ങനെ തമ്പുരാനെപ്പറ്റി അനേകം സംഗതികള്‍ പറയാനുണ്ട്. വിസ്തരഭയത്താല്‍ ചുരുക്കുന്നു.
പ്രസിദ്ധനായ കോട്ടയത്തു തമ്പുരാന്‍ മഹാകവിയായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ കാലത്തു ജീവിച്ചിരുന്നതായി പറയപ്പെടുന്നു.
രാജാധിപത്യം ഇല്ലെങ്കിലും കോട്ടയത്തു രാജകുടുംബവംശക്കാര്‍ ഇന്നും ഉണ്ട്. ബ്രിട്ടീഷ് ഗവര്‍മ്മേണ്ടില്‍നിന്ന് മാലിഖാനും പറ്റി പൂര്‍വ്വസ്ഥാനമായ കോട്ടയത്തുതന്നെ താമസിച്ചുവരുന്നു.
Thursday, June 16, 2011
ചെമ്പകശ്ശേരിരാജാവ്
പണ്ട് തെക്കുംകൂര്‍ രാജ്യത്ത് ഏറ്റുമാനൂര്‍ താലൂക്കില്‍ ചേര്‍ന്ന കുമാരനല്ലൂര്‍ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കല്‍ച്ചെമ്പകശ്ശേരി'എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തര്‍ജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീര്‍ന്നു. ആ കുടുംബത്തില്‍ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാര്‍ കുമാരനല്ലൂര്‍ വന്നുചേര്‍ന്നു. അവര്‍ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തില്‍ പരാജിതന്മാരായി പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു. രണ്ടുമൂന്നുദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാല്‍ അവര്‍ അത്യന്തം പരവശന്മാരായിത്തീര്‍ന്നിരുന്നു. അവര്‍ കുമാരനല്ലൂര്‍ വന്നപ്പോള്‍ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ട് അവരുടെ അടുക്കല്‍ച്ചെന്ന് "ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോടു ചോദിച്ചാലാണ് ഞങ്ങള്‍ക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?" എന്നു ചോദിച്ചു. ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ട് ഒന്നും മിണ്ടാതെ പോയി. ചിലര്‍ തിരിഞ്ഞുനിന്ന് "ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാല്‍ മതി. അദ്ദേഹം നിങ്ങള്‍ക്കു ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണ്" എന്നു പറഞ്ഞു. ഇവര്‍ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികര്‍ക്കു മനസ്സിലായില്ല. അവര്‍ ബ്രഹ്മചാരിയുടെ അടുക്കല്‍ച്ചെന്ന് വന്ദിച്ച് തങ്ങള്‍ക്കു ഭക്ഷണത്തിനു വല്ലതും തരണമെന്ന് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കല്‍ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്ത് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളില്‍ ചിലരാണെന്നും താന്‍ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരില്‍ അവര്‍ക്കുള്ള പുച്ഛംനിമിത്തം അവര്‍ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തില്‍ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ച് ആ ഭടന്മാര്‍ക്കു കൊടുത്തിട്ട്" നിങ്ങള്‍ ഇതു കൊണ്ടുപോയി വിറ്റ് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി,ഇപ്പഴത്തെ ഭക്ഷണം കഴിക്കണം;വൈകുന്നേരത്തേക്കു ഞാന്‍ വേറേ എന്തെങ്കിലും മാര്‍ഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങള്‍ വേഗത്തില്‍ വരണം. കാണാതെ പൊയ്ക്കളയരുത്" എന്നു പറഞ്ഞയച്ചു.
ആ ഭടന്മാര്‍ പുലിനഖമോതിരം കൊണ്ടുപോയി വിറ്റ് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെശേഷം അവര്‍ വേഗത്തില്‍ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കല്‍ച്ചെന്ന് വന്ദിച്ച് "ഇനി അടിയങ്ങള്‍ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാന്‍ അടിയങ്ങള്‍ സന്നദ്ധരാണ്. ഇന്നു മുതല്‍ അവിടുന്ന് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങള്‍ അവിടുത്തെ ആജ്ഞാകരന്മാരുമാണ്. ഇനി അടിയങ്ങള്‍ മറ്റൊരാളെ ആശ്രയിച്ച് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല" എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി "നിങ്ങള്‍ അങ്ങനെ നിശ്ചയിച്ചുവെങ്കില്‍ ഞാനും അപ്രകാരംതന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങള്‍ക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്ക് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്ക് വേണ്ടതുകൂടി നിങ്ങളുണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആദ്യമായി വേണ്ടത് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളില്‍ക്കേറി കൊള്ളയടിച്ചു സര്‍വസ്വവും അപഹരിക്കുകയാണ്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാന്‍ പറയാം" എന്നു പറഞ്ഞു. ഉടന്‍ ആ ഭടന്മാര്‍ "കല്പന പോലെ" എന്നു പറഞ്ഞ് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ട് അവിടെനിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ കയറി കൊള്ളയിടുവാന്‍ തുടങ്ങി. ആ ലഹളയില്‍ അവര്‍ ചില ഇല്ലങ്ങളിലെ സര്‍വസ്വവും അപഹരിച്ചു. എന്നു മാത്രമല്ല,എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.
പുളിക്കല്‍ച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്ത് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂര്‍ രാജാവിന്റെ അടുക്കല്‍ച്ചെന്ന്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാന്‍ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാല്‍ ഒരു പുരയിടം ദാനമായിട്ടു തരണമെന്ന് അറിയിച്ചു. രാജാവ് ഇതുകേട്ട് "ഉണ്ണിക്ക് ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തില്‍ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു" എന്നു പറഞ്ഞു. ഉടനെ ഉണ്ണി "എന്നാല്‍ അപ്രകാരം ഒരു പ്രമാണംകൂടി തരണം. അല്ലാഞ്ഞാല്‍ എനിക്കൊരുറപ്പില്ലല്ലോ" എന്നറിയിച്ചു. രാജാവ് ഇതുകേട്ട് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തില്‍ ഉണ്യാതിരിയെ വരുത്തി മേല്‍പറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാന്‍ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ട് "ഇതില്‍ എന്തോ ചതിയുണ്ടെന്നാണ് തോന്നുന്നത്. ഈ ഉണ്ണിക്ക് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാല്‍ വാമനമൂര്‍ത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതുപോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്ന് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങള്‍കൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്" എന്നറിയിച്ചു. രാജാവ് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവ് ഒപ്പും മുദ്രയുംവെച്ചു നീട്ട് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു. അതിന്റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ട് അക്കാലത്തു കുമാരനല്ലൂര്‍ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ട് ഓരോന്ന് വെട്ടിക്കൊണ്ട് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂര്‍രാജാവ് പ്രമാണം കൊടുത്തിരിക്കുന്നത്. അതിനാല്‍ മേല്‍പ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊര് (ദേശം) ആകയാല്‍ ആ ദേശത്തിന് 'ഉടവാളൂര്'എന്ന പേരിടുകയും ചെയ്തു. ഉടവാളൂര് എന്നുള്ളത് കാലക്രമേണ 'കുടമാളൂര്'എന്നായിത്തീര്‍ന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂര്‍ എന്നുതന്നെ പേര്‍ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ടകെട്ടിക്കുകയും ചെയ്ത് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാര്‍ ഓരോ സ്ഥലങ്ങളില്‍ക്കേറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ട് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടുംകൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചുതുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തെ എല്ലാവരും പുളിക്കല്‍ച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാന്‍ എന്നു വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവര്‍ത്തനം കഴിയുകയും ഇല്ലപ്പേരില്‍'പുളിക്കല്‍' എന്നുണ്ടായിരുന്നത് ലോപിച്ചുപോവുകയും അദ്ദേഹത്തെ എല്ലാവരും'ചെമ്പകശ്ശേരിത്തമ്പുരാന്‍'എന്നും 'ചെമ്പകശ്ശേരിരാജാവ്'എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരിനമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീര്‍ന്നു.
അനന്തരം ആ ഭടന്മാര്‍ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കര 'വേമ്പനാട്ടു'രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴനാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരിരാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാല്‍ ആ പ്രദേശത്തിനു 'ചെമ്പകശ്ശേരി രാജ്യം' എന്നു നാമം സിദ്ധിച്ചു.
ചെമ്പകശ്ശേരിരാജാവായിത്തീര്‍ന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂര്‍ മഠത്തില്‍ത്തന്നെയാണ് (ചെമ്പകശ്ശേരിരാജാവിന്റെ ഭവനത്തിനു 'മഠം' എന്നാണു പറഞ്ഞുവന്നിരുന്നത്).
പുളിക്കല്‍ച്ചെമ്പകശ്ശേരിനമ്പൂരി കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ഒരു ഊരാണ്‍മക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ട് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തില്‍ ഊരാണ്‍മക്കാരനായിരുന്നു. ഊരാണ്‍മക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാര്‍കൂടി ഇദ്ദേഹത്തിന്റെ ഊരാണ്‍മസ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാല്‍ ക്ഷേത്രത്തില്‍ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പുളിക്കല്‍ച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂര്‍ക്ഷേത്രത്തിന്റെ വടക്കെനടയില്‍ മതില്‍പുറത്ത് മതിലിനോടു ചേര്‍ന്ന് ഒരു മഠമുണ്ടായിരുന്നത് ശേഷമുള്ള നമ്പൂരിമാര്‍ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിന് ഇന്നും 'പുളിക്കല്‍മഠത്തില്‍ പുരയിടം' എന്നാണു പേര് പറഞ്ഞുവരുന്നത്. ചെമ്പകശ്ശേരിത്തമ്പുരാന്‍ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഊരാണ്‍മക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാല്‍ കുമാരനല്ലൂര്‍ ഭഗവതിയുടെ അനിഷ്ടംനിമിത്തം കാലാന്തരത്തില്‍ അദ്ദേഹത്തിനു പലവിധത്തിലുള്ള അനര്‍ത്ഥങ്ങളുണ്ടായിത്തുടങ്ങി. അനര്‍ത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂര്‍ നടയില്‍ വിളിച്ചുചൊല്ലിപ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാര്‍ വിധിക്കുകയാല്‍ തമ്പുരാന്‍ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂര്‍ ചെന്നുഎങ്കിലും അദ്ദേഹം മതില്‍ക്കകത്തു കടക്കുന്നതിന് ഊരാണ്‍മക്കാരായ നമ്പൂരിമാര്‍ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാന്‍ മതില്‍ക്കു പുറത്തുനിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ട് കെട്ടിച്ചു മതില്‍ക്കകത്തേക്ക് അഴിച്ചുവിടുകയും ചെയ്തിട്ടു കുടമാളൂര്‍ക്ക് പോവുകയും ചെയ്തു. ആ തലേക്കെട്ട് ഇന്നും കുമാരനല്ലൂര്‍ ഭണ്ഡാര ത്തിലിരിക്കുന്നുണ്ട്. വിഷുവിന് കണിവയ്ക്കാനും ഉത്സവകാലത്തും അത് പുറത്തെടുത്ത് ഉപയോഗിക്കാറുണ്ട്. അതില്‍ 'ചെമ്പകശ്ശേരിവക' എന്നു പേരു വെട്ടിയിട്ടുമുണ്ട്.
ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീര്‍ന്ന മഹാന്റെ സീമന്തപുത്രനായിരുന്നു അമ്പലപ്പുഴെ 'പൂരാടംപിറന്ന തമ്പുരാന്‍' എന്നു പ്രസിദ്ധനും സര്‍വജ്ഞനുമായിരുന്ന ഗംഭീരമാനസന്‍. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴരാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തില്‍ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തുപതിനഞ്ചു കൊല്ലംമുമ്പേ കുടമാളൂര്‍ മഠത്തില്‍വെച്ച് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോള്‍ അവിടെയുള്ളവര്‍'വേലിയാംകോല്‍' എന്നൊരു നമ്പൂരിയുടെ ഇല്ലത്തുനിന്ന് ഇവിടെ ദത്തുകേറിയവരും അവരുടെ സന്താനങ്ങളുമാണ്. അമ്പലപ്പുഴരാജാവിന്റെ സ്ഥാനം ഇപ്പോള്‍ വഹിച്ചുപോരുന്നത് (ക്ഷേത്രകാര്യങ്ങള്‍ക്കു മാത്രം) തിരുവിതാംകൂര്‍ മഹാരാജാവുതിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂര്‍ തെക്കേടത്തു ഭടതിരിപ്പാടവര്‍കളാണ്.
informations collected from ഐതിഹ്യമാല
ഇതൊരു പുതിയ .പാഠശാല പാരമ്പര്യ വിശ്വാസങ്ങളെയും , പുരാണങ്ങളെയും, ആത്മീയ ഗ്രന്ഥങ്ങളെയും എനിക്ക് അറിയവും വിധം എപോലത്തെ അതിന്റെ ലഭ്യതെയും അനുസരിച്ച് ഞാനിവിടെ പ്രതിപാധിക്കും.പുതു യുഗത്തിന്റെ കടന്നു കയറ്റവും , എവിടെയും നില്ക്കാന്‍ കഴിയാത്ത മനുഷ്യന്റെ പരക്കം പാച്ച്ഹിലുകളും അവന്റെ ജീവിതത്തെ മാറ്റി മറിക്കുമ്പോള്‍ നാം നന്നുടെ യുവ തലമുറയെ കുറിച്ച ഒരു നിമിഷം ഓര്‍ക്കേണ്ടത് ആവശ്യമാണ്. ഇന്നലെ നന്നുടെ മുത്തഷിമാര്‍ നമുക്ക് പകര്ന് തന്നതൊന്നും നമുക്ക് എന്നവര്‍ക്ക് കൊടുക്കാന്‍ സാധികനില്ല അതിന്റെ അപാകത അത് നികത്തുകയാണ് എന്‍റെ ലക്‌ഷ്യം. നമ്മുക്ക് മുന്നേ നടന്നു പോയവര്‍ നമുക്കായി കുരിചിട്ടതോന്നും വെറുതെ അകിലന്നു ഞാന്‍ വിശ്വസിക്കുന്നു .. അവയെന്നും നന്നുടെ ബാല്യം മുതലേ നാം ചിട്ടപെടുതുന്ന നമ്മുടെ സ്വഭാവത്തിന്റെ അടിവേരുകളാണ് അതുകൊണ്ട് തന്നെ ഞാന്‍ അവയ്ക്ക് ഒരിത്തിരി നനവ് നല്‍കുന്നു .......
Subscribe to:
Posts (Atom)