Wednesday, June 22, 2011

കോട്ടയത്തുരാജാവ്


കോട്ടയത്തുരാജകുടുംബം ബ്രിട്ടീ‌ഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളില്‍ ഒന്നായ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരു‌ഷന്മാര്‍ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ മുന്‍കാലങ്ങളില്‍ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്ത് ആ രാജകുടുംബത്തില്‍ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരന്‍ അഭൂതപൂര്‍വമായിസംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് കുറഞ്ഞൊന്ന് ഇവിടെ പ്രസ്താവിക്കാന്‍ പോകുന്നത്.

അക്കാലത്ത് ആ രാജകുടുംബത്തില്‍ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരു‌ഷന്മാര്‍ അവിടെ ഇദ്ദേഹത്തെക്കാള്‍ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തില്‍ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകന്‍ കേവലം മൃതപ്രായമായിത്തന്നെ വളര്‍ന്നുവന്നു. അത്യന്തം വിദു‌ഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാല്‍ യഥോചിതം വളര്‍ത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാല്‍ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാളുമായ ഈ രാജകുമാരന്‍, മന്ദബുദ്ധികളെ എത്രതന്നെ ജാഗ്രതയോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ലെന്നുള്ളതിലേയ്ക്ക് നല്ലൊരു ദൃഷ്ടാന്തമായിരുന്നു.

ഈ രാജകുമാരന് ഏകദേശം പതിനാറു വയസ്സു പ്രായമായ സമയം അയല്‍രാജ്യാധിപനായ അന്നത്തെ കോഴിക്കോട്ട് സാമൂതിരിപ്പാടുതമ്പുരാന്‍ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബാംഗങ്ങളും തമ്മില്‍ മുമ്പിനാലെ വളരെ ബന്ധുത്വത്തോടുകൂടിയ സ്ഥിതിയാകയാല്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ അടിയന്തിരം അന്വേ‌ഷിക്കാനായി പരസ്പരം പോവുക പതിവുണ്ട്. അങ്ങനെ പോവുകയോ വരികയോ ചെയ്താല്‍ രണ്ടു സ്ഥലത്തുള്ള രാജാക്കന്മാരും നല്ല വ്യുത്പന്നന്മാരായിരിക്കുന്നതിനാല്‍ അവരുടെ പരസ്പരസംഭാ‌ഷണം ഗീര്‍വാണഭാ‌ഷയിലാണ് പതിവ്. അതിനാല്‍ സാമൂതിരിപ്പാടുതമ്പുരാന്‍ തീപ്പെട്ടുപോയി എന്നുള്ള വര്‍ത്തമാനം കേട്ടപ്പോഴേക്കും ഈ രാജകുമാരന്റെ അമ്മയായ രാജ്ഞിക്ക് അപരിമിതമായ മനസ്താപം സംഭവിച്ചു. സാമൂതിരിപ്പാട് തീപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് അടിയന്തിരം അന്വേ‌ഷിക്കുന്നതിന് കീഴ്മര്യാദപ്രകാരം ഒരാള്‍ പോകാതെയിരുന്നാല്‍ അത് ലൗകികത്തിനും വേഴ്ചയുടെ സ്ഥിതിക്കും വളരെ പോരാത്തതാണ്. പോവുകയെന്നുവെച്ചാല്‍ ഏകദേശം പുരു‌ഷപ്രായം തികഞ്ഞിട്ട് ഈ മൂടന്മാഗ്രസരനായ കുമാരനല്ലാതെ ആരുമില്ലതാനും. ഇയ്യാള്‍ അവിടെ ചെന്നാല്‍ വല്ലതുമൊരു വാക്ക് ഗീര്‍വാണത്തില്‍ സംസാരിക്കണമെങ്കില്‍ അറിഞ്ഞുകൂടാ. അവര്‍ വല്ലതും പറഞ്ഞെങ്കില്‍ അതു മനസ്സിലാവുകയുമില്ല. ഈശ്വരാ! ഞാന്‍എന്താണു വേണ്ടത്? വലിയ കഷ്ടമായിത്തീര്‍ന്നുവല്ലോ എന്നിങ്ങനെ വിചാരിച്ചു രാജ്ഞി വ്യസനിച്ചു. ഒടുക്കം ഒരു വാക്ക് ചോദിച്ചാല്‍ മതിയെന്നും പിന്നെ വേണ്ടുന്നതൊക്കെ പറയുന്നതിനു നല്ല വിദ്വാന്മാരായ ചില ആളുകളെ കൂടെ അയയ്ക്കാമെന്നും രാജകുമാരന്‍ ഗാംഭീര്യം നടിച്ചിരുന്നുകൊള്ളട്ടെ എന്നും മറ്റും തീര്‍ച്ചപ്പെടുത്തി. അപ്പോള്‍ തന്റെ പുത്രനെ അടുക്കല്‍ ഇരുത്തി കോഴിക്കോട്ടു ചെന്നാല്‍ ചോദിക്കേണ്ടതായ "മയാ കിം കര്‍ത്തവ്യം" എന്ന ഒരു വാക്യം ഉരുവിടുവിച്ചുതുടങ്ങി. അങ്ങനെ മൂന്ന് അഹോരാത്രം ഉരുവിട്ടപ്പോഴേക്കും അതു രാജകുമാരന് ഒരു വിധം പാഠമായി. പിന്നെയും അധികം താമസിച്ചാല്‍ പുല കഴിയുന്നതിനു മുമ്പായി അവിടെ ചെന്നു കാണുന്നതിനു ദിവസം മതിയാകാതെ ഇരുന്നതിനാല്‍ അവിടെ എത്തുന്നതുവരെ ഈ വാക്യം ഉരുവിട്ടു കൊള്ളുന്നതിന് തന്റെ പുത്രനോടും ശേ‌ഷം വേണ്ടുന്ന കാര്യങ്ങളെല്ലാം മറ്റു ചുല വിദ്വാന്മാരോടും പറഞ്ഞുറപ്പിച്ച് രാജ്ഞി യാത്ര അയയ്ക്കുകയും ചെയ്തു.

പരിവാരസമേതം രാജകുമാരനെയും കൊണ്ട് അതിവിദ്വാന്മാരായ ചില യോഗ്യന്മാര്‍ പുറപ്പെട്ടു. കോഴിക്കോട്ടെത്തുന്നതുവരെ ഇവര്‍ ഈ വാക്യം ഇടവിടാതെ പറഞ്ഞുകൊടുക്കുകയും രാജകുമാരന്‍ ഉരുവിടുകയും ചെയ്തു. അവിടെ എത്തിയ ഉടന്‍ തന്നെ സാമൂതിരിസ്ഥാനം ഏറ്റു നാടുവാഴാനിരിക്കുന്ന ആളായ ഇളംകൂറു രാജാവ് വന്ന് യഥോചിതം എതിരേറ്റുകൊണ്ടുപോയി സല്‍ക്കരിച്ചിരുത്തി. ഉടനെ രാജകുമാരന്‍ തന്റെ അമ്മ ഉപദേശിച്ചിരുന്നതും താന്‍ അതുവരെ ഉരുവിട്ടുകൊണ്ടിരുന്നതുമായ ആ വാക്യം പോലും ശരിയായി പറയാന്‍ കഴിയാതെ "മയ കിം കര്‍ത്തവ്യം" എന്നു ചോദിച്ചു. രാജകുമാരന്‍ മയാ എന്നുള്ളതിന്റെ ദീര്‍ഘം കൂടാതെ അബദ്ധമായി പറഞ്ഞതുകൊണ്ട് ഇദ്ദേഹം ഒരു മൂടന്മനാണെന്നും മയാ (എന്നാല്‍) കിം (എന്ത്) കര്‍ത്തവ്യം (ചെയപ്പെടേണ്ടത്) എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യത്തിന്റെ താല്പര്യമെന്നും മനസ്സിലാവുകയാല്‍ കോഴിക്കോട്ട് രാജാവ് പരിഹാസമായിട്ട് "ദീര്‍ഘോച്ചാരണം കര്‍ത്തവ്യം" എന്നു മറുപടി പറഞ്ഞു. ബന്ധുക്കളായിട്ടുള്ളവര്‍ അടിയന്തിരം അന്വേ‌ഷിക്കാനായി ചെല്ലുന്ന സമയം "ഞാനിപ്പോള്‍ ഇവിടെ എന്തു സഹായമാണ് ചെയ്യേണ്ടത്? ആവശ്യമുള്ളതിനെ പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാണ്" എന്നു വേണമല്ലോ പറയാന്‍ എന്നു വിചാരിച്ചാണ് രാജ്ഞി ആ അര്‍ത്ഥം വരത്തക്കതായ ഈ ചെറിയ വാക്യം പഠിപ്പിച്ചുവിട്ടത്. പക്ഷേ, അതിങ്ങനെ പരിണമിച്ചു.

കോഴിക്കോട്ടുരാജാവിന്റെ പരിഹാസവചനം കേട്ട് കൂടെയുണ്ടാ യിരുന്ന വിദ്വാന്മാര്‍ വളരെ ലജ്ജിച്ച് രാജകുമാരനെയും കൂട്ടിക്കൊണ്ടു തിരിച്ചുപോന്നു കോട്ടയത്തെത്തി വിവരം രാജ്ഞിയെ അറിയിച്ചു. ഇതുകേട്ടപ്പോള്‍ രാജ്ഞിക്കുണ്ടായ വ്യസനവും ലജ്ജയും ഇത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലോ. ഞാനെന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചതിന് താന്‍ ദീര്‍ഘംകൂട്ടി ഉച്ചരിച്ചാല്‍ മതി എന്നുള്ള ആ മറുപടി എത്രയോ ഹാസ്യസൂചകമായിരിക്കുന്നു. ഇതിലധികം അവമാനം ഇനി ഈ വംശത്തിലുള്ളവര്‍ക്ക് സിദ്ധിച്ചിട്ടില്ല. ഇപ്പോള്‍ ഈ കുമാരന്‍ നിമിത്തമാണല്ലോ ഇതിനു സംഗതിയായത്. ഇങ്ങനെയുള്ള പുത്രന്‍ ഉണ്ടായിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല എന്നിങ്ങനെ വിചാചിച്ച് വ്യസനാകുലയായ രാജ്ഞി തന്റെ പുത്രനെ പിടിച്ചുകെട്ടി കുമാരധാരയില്‍ കൊണ്ടുപോയി ഇടുന്നതിന് ഉടനെ രാജഭടന്മാര്‍ക്കു കല്പന കൊടുത്തു. അവര്‍ തല്‍ക്ഷണം അപ്രകാരം ചെയ്കയും ചെയ്തു.

കുമാരധാര എന്നു പറയുന്നത് കോട്ടയത്തു തന്നെയുള്ള ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണ്. അവിടെ ഒരു മലയുടെ മുകളില്‍ നിന്നും തുമ്പിക്കെവണ്ണത്തില്‍ സദാ, യാതൊരു പ്രതിബന്ധവും കൂടാതെ, ഒരു വെള്ളച്ചാട്ടമുണ്ട്. അതിന്റെ ഉദ്ഭവസ്ഥാനത്തുനിന്ന് ഉദ്ദേശം പതിറ്റാള്‍ താഴ്ചയിലാണ് അത് ചെന്നു വീഴുന്നത്. അവിടെ മാത്രനേരം കിടന്നാല്‍ ഏതു പ്രാണിയും മരംപോലെ ആയിപ്പോകും. നേരത്തോടു നേരം അവിടെ കിടന്നിട്ട് മരിക്കാതെ ജീവിച്ചു കേറുന്നതിന് സംഗതിയായാല്‍ എത്ര മൂടന്മനായ മനു‌ഷ്യനും അതിവിദ്വാനും ഒരു നല്ല കവിയുമായിത്തീരും. അങ്ങനെയാണ് ആ സ്ഥലത്തിന്റെ മാഹാത്മ്യം. പക്ഷേ, നാഴിക തികചു കിടന്നാല്‍ ഏതൊരുത്തനായാലും മരിച്ചുപോകുമെന്നുള്ളതും തീര്‍ച്ചയാണ്.

നമ്മുടെ കഥാനായകനായ രാജകുമാരനെ കുമാരധാരയില്‍ കെട്ടിയിട്ടതിന്റെ പിറ്റേദിവസം ആ സമയത്തു ചെന്നെടുത്തു നോക്കിയപ്പോള്‍ അദ്ദേഹം ദേഹം ആസകലം മരവിച്ചു മിണ്ടാന്‍പോലും വഹിയാതെ നിശ്ചഷ്ടേനായിരുന്നു എങ്കിലും ശ്വാസം പോയിട്ടില്ലെന്ന് അറികയാല്‍ രാജഭടന്മാര്‍ എടുത്തു തല്‍ക്ഷണം രാജ്ഞിയുടെ അടുക്കല്‍ കൊണ്ടുചെന്നു. ഉടനെ രാജ്ഞിയുടെ കല്പനപ്രകാരം അദ്ദേഹത്തിന്റെ തണുപ്പുമാറ്റുന്നതിനു തക്കതായ പ്രതിവിധികള്‍ ചെയ്തുതുടങ്ങി, എന്തിനു വളരെ പറയുന്നു. കുറച്ചു സമയം തികഞ്ഞപ്പോഴേക്കും രാജകുമാരനു പൂര്‍ണ്ണമായും സുഖം സിദ്ധിച്ചു. അതോടുകൂടി ബുദ്ധിയുടെ മാന്ദ്യവും തീര്‍ന്നു. അക്ഷരജ്ഞാനംപോലും ഇല്ലാത്ത അദ്ദേഹത്തിനു ബോധം വീണ് നാക്കെടുത്തു സംസാരിക്കാറായപ്പോള്‍ അദ്ദേഹത്തിന്റെ വചനനദികള്‍ അമൃതിനെ അതിശയിപ്പിക്കുന്ന മാധുര്യത്തോടുകൂടി കവിതാരൂപേണ പ്രവഹിച്ചുതുടങ്ങി. അപ്പോള്‍ മാതാവായ രാജ്ഞിക്കും മറ്റുള്ള സകലജനങ്ങള്‍ക്കും ഉണ്ടായ സന്തോ‌ഷവും അത്ഭുതവും ഒക്കെ എന്തു പറയുന്നു!

പിന്നെ അതിയോഗ്യനായ ഒരു ശാസ്ത്രികള്‍ ആ രാജകുമാരനെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കുകയും കുറഞ്ഞൊരു കാലംകൊണ്ട് അദ്ദേഹം സകലശാസ്ത്ര പാരദൃശ്വാവും ഒരു പ്രസിദ്ധ കവിയുമായി ത്തീരുകയും ചെയ്തു. ഇദ്ദേഹമാണ് കോട്ടയം കഥകള്‍ എന്നു പ്രസിദ്ധായ നാലാട്ടക്കഥകളുടെ നിര്‍മ്മാതാവ്.

മന്ദോത്കണ്ഠാഃ കൃതാസ്തേന ഗുണാധികതയാ ഗുര
ഫലേന സഹകാരസ്യ പു‌ഷ്പോദ്ഗമ ഇവ പ്രജാഃ
എന്നു പറഞ്ഞതുപോലെ കോട്ടയത്തു രാജകുടുംബത്തില്‍ അതിനുമുമ്പ് ഉണ്ടായിരുന്ന രാജാക്കന്‍മാരെയെല്ലാരെയുംകാള്‍ കീര്‍ത്തി യോടും പ്രതാപത്തോടുംകൂടി വേണ്ടുംവണ്ണം രാജ്യപരിപാലനവും ചെയ്ത് ഇദ്ദേഹം സുഖമാകുംവണ്ണം വസിച്ചു. ഈ കോട്ടയത്തു തമ്പുരാന്‍ ഒറ്റശ്ലോകങ്ങളായിട്ടും മറ്റും അനേകം കൃതികള്‍ ഉണ്ടാക്കീട്ടുണ്ടെങ്കിലും മേല്‍പ്പറഞ്ഞ നാലാട്ടക്കഥകളോളം പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനുമില്ല.

ഇദ്ദേഹം ഒന്നാമതുണ്ടാക്കിയ ആട്ടക്കഥ ബകവധമാണ്. ഇത് ഉണ്ടാക്കിത്തീര്‍ത്ത ഉടനെ ഗുരുനാഥനെ കാണിച്ചു. അപ്പോള്‍ അദ്ദേഹം മുഴുവന്‍ വായിച്ചു നോക്കീട്ട് "ഇതു സ്ത്രീകള്‍ക്കു കൈകൊട്ടിക്കളിക്ക് വളരെ നന്നായിരിക്കുന്നു" എന്നു പറഞ്ഞു. ഇതുകേട്ടപ്പോള്‍ തന്റെ കവിതയ്ക്കു ഗാംഭീര്യവും അര്‍ത്ഥപുഷ്ടിയും മതിയായില്ലെന്നാണ് ഗുരുനാഥന്റെ അഭിപ്രായമെന്നു തമ്പുരാനു മനസ്സിലായി. ഇനി അങ്ങനെ പോരാ എന്നു വിചാരിച്ച് പിന്നെ ഉണ്ടാക്കിയതാണ് "കിര്‍മ്മീരവധം". അതും തീര്‍ന്ന ഉടനെ ഗുരുനാഥനെ കാണിച്ചു. ഗുരുനാഥന്‍ അതു നോക്കീട്ട് ഇതു മുമ്പിലത്തെപ്പോലെയല്ല. ഒരു വ്യാഖ്യാനം കൂടെ വേണം. എന്നാല്‍ പഠിക്കുന്നവര്‍ക്ക് വ്യുത്പത്തിയുണ്ടാകാന്‍ നല്ലതാണ് എന്നു പറഞ്ഞു. ഈ വാക്കിന്റെ സാരം കാഠിന്യം അധികമായിപ്പോയി എന്നാണല്ലോ. അദ്യത്തേ തിനു പോരാതെയും പോയി. ഇതിന് അധികമായി. എന്നാല്‍ ഇനി ഇടമട്ടിലൊന്ന് ഉണ്ടാക്കിനോക്കാം എന്നു വിചാരിച്ച് മൂന്നാമത് അദ്ദേഹം ഉണ്ടാക്കിയതാണ് "കല്യാണസഗൗന്ധികം" ആട്ടകഥ. അതു ഗുരുനാഥന്‍ കണ്ടിട്ട് "കഥ ഇതായതുകൊണ്ട് കവി ഒരു സ്ത്രീജിതനാണെന്നു ജനങ്ങള്‍ പറയും" എന്നു പറഞ്ഞു. പാഞ്ചാലിയുടെ വാക്കു കേട്ടു ഭീമസേനന്‍ കല്യാണസഗൗന്ധികം കൊണ്ടുവരാന്‍ പോയ കഥയായതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇനി ഉര്‍വ്വശിയുടെ അപേക്ഷയെ അര്‍ജുനന്‍ നിരാകരിച്ച കഥ ആയിക്കളയാം എന്നു വിചാരിച്ചു തമ്പുരാന്‍ നാലാമത് "നിവാതകവചകാലകേയവധം" കഥയുണ്ടാക്കിക്കാണിച്ചു. അപ്പോള്‍ ഗുരുനാഥന്‍ "അത് ആട്ടക്കാര്‍ക്ക് ആടാന്‍ കൊള്ളാം. ആട്ടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ മുറുക്കുള്ളവര്‍ക്കു മുറുക്കാനും മൂത്രമൊഴിക്കാന്‍ പോകേണ്ടവര്‍ക്ക് അതിനും സമയം വേണമല്ലോ എന്നു വിചാരിച്ചിട്ടായിരിക്കും വജ്രബാഹുവജ്രകേതുക്കളെക്കൂടെ സൃഷ്ടിച്ചത്" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഈ കവിത ഗുരുനാഥനെ നന്നേ ബോധിച്ചു എന്നു മനസ്സിലാകയാല്‍ തമ്പുരാനു വളരെ സന്തോ‌ഷമുണ്ടായി.

കല്യാണസഗൗന്ധികം ആട്ടകഥയില്‍ "പഞ്ചസായകനിലയേ" എന്നുള്ളത് അബദ്ധപ്രയോഗമാണെന്നു ഗുരുനാഥന്‍ പറയുകയും എന്നാല്‍ അത് അവിടുന്നു തന്നെ മാറ്റിതരണമെന്നു തമ്പുരാന്‍ അപേക്ഷിക്കുകയും ഗുരുനാഥന്‍ വളരെക്കാലം വിചാരിച്ചിട്ടും അത്രയും ഭംഗിയുള്ള ഒരു പദം അതിനു പകരം അവിടെ ചേര്‍ക്കാന്‍ കഴിയായ്കയാല്‍ ഒടുക്കം അതുതന്നെ മതിയെന്നു സമ്മതിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. പിന്നെ "ബകവധം" ആട്ടകഥയില്‍ "കാടേ ഗതി നമുക്ക്" എന്നുള്ള പ്രയോഗത്തില്‍ അറം വരികയാലാണ് ടിപ്പുസുല്‍ത്താനെ ഭയപ്പെട്ടു നാടുവിട്ടു കാടുകേറുന്നതിനും രാജ്യം കൈവിട്ടുപോകുന്നതിനും സംഗതി യായതെന്നും കേള്‍വിയുണ്ട്. ഇങ്ങനെ തമ്പുരാനെപ്പറ്റി അനേകം സംഗതികള്‍ പറയാനുണ്ട്. വിസ്തരഭയത്താല്‍ ചുരുക്കുന്നു.

പ്രസിദ്ധനായ കോട്ടയത്തു തമ്പുരാന്‍ മഹാകവിയായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ കാലത്തു ജീവിച്ചിരുന്നതായി പറയപ്പെടുന്നു.

രാജാധിപത്യം ഇല്ലെങ്കിലും കോട്ടയത്തു രാജകുടുംബവംശക്കാര്‍ ഇന്നും ഉണ്ട്. ബ്രിട്ടീ‌ഷ് ഗവര്‍മ്മേണ്ടില്‍നിന്ന് മാലിഖാനും പറ്റി പൂര്‍വ്വസ്ഥാനമായ കോട്ടയത്തുതന്നെ താമസിച്ചുവരുന്നു.

2 comments:

രമേശ്‌ അരൂര്‍ said...

പശ്ചാത്തലം ലളിതം ആക്കിയാല്‍ വായനാ സുഖം കിട്ടും ..ഈ ഇരുണ്ട തീം കണ്ണിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ..
കമന്റു ബോക്സിലെ വേര്‍ഡ്‌ വേരിഫിക്കേഷനും മാറ്റണം

vineeth pulimoottil said...

ഞാന്‍ ശെരിക്കും ഒരു തുടക്കകാരന്‍ ആണ് അതുകൊണ്ട് തന്നെ എനിക്ക് ഇവിടുത്തെ ഈ ചിട്ടവട്ടങ്ങളെ കുറിച്ച വലിയ പരിജ്ഞാനം എല്ലാ എന്നാലും ഇതു വായിച്ചു ഒരു അഭിപ്രായം രേഖപെടുതിയത്തിനു നന്ദി .. ഇനിയും എങ്ങനെ ഉള്ള പ്രോത്സാഹനം പ്രതീക്ഷിക്കുന്നു ...
പിന്നെ പറഞ്ഞ അഭിപ്രായങ്ങള്‍ വെച്ച് ഒരു മാറ്റം ഉണ്ടാക്കും