Thursday, August 11, 2011

പറയിപെറ്റ പന്തിരുകുലം


ചരിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമികളുടെ പുത്രനും മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാല്‍ രാജാവിനു ശാസ്ത്രസംബന്ധമായോ പുരാണസംബന്ധമായോ വല്ല സംശയവും നേരിട്ടാല്‍ ഇദ്ദേഹത്തോടു ചോദിച്ചാണ് അത് തീര്‍ക്കുക പതിവ്.

അങ്ങനെയിരിക്കെ കാലത്ത് ഒരു ദിവസം രാജാവ് "രാമായണത്തില്‍ പ്രാധാനമായ വാക്യമേതാണ്?" എന്ന് ഈ ബ്രാഹ്മണനോട് ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ തോന്നായ്കയാല്‍ വരരുചി വിഷണ്ണനായിത്തീര്‍ന്നു. ഉടനെ രാജാവ് "എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനുമുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ താന്‍ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട" എന്നു പറഞ്ഞു. രാജാവിന്റെ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവുംകൊണ്ടു നിറഞ്ഞു. ഉടനെ ആദ്ദേഹം അവിടെനിന്നു പുറപ്പെട്ടുപോവുകയും ചെയ്തു.

തദനന്തരം വരരുചി പല സ്ഥലങ്ങളിലും സഞ്ചരിച്ച്, പല യോഗ്യന്മാരേയും കണ്ടു ചോദിച്ചു. എങ്കിലും രാമായണത്തിലെ എല്ലാശ്ലോകങ്ങളും വാക്യങ്ങളും പ്രധാനം തന്നെ. അല്ലാതെ അതിനുണ്ടോ വ്യത്യാസം "നഹി ഗുളഗുളികായാം ക്വാപി മാധുര്യഭേദഃ" എന്നും മറ്റും പലരും പലവിധം പറഞ്ഞതല്ലാതെ ശരിയായ മറുപടി ആരില്‍നിന്നും കിട്ടിയില്ല. അങ്ങനെ നാല്പതുദിവസം കഴിഞ്ഞു. ബ്രാഹ്മണനു വ്യസനം സഹിക്കവഹിയാതെയും ആയിത്തീര്‍ന്നു. രാജാവിന്റെ അടുക്കലുള്ള സേവപോകുമെന്നുതന്നെയല്ല, സര്‍വജ്ഞനെന്നു സര്‍വരാലും സമ്മതിക്കപ്പെട്ടി രിക്കുന്ന തനിക്ക് ഇതറിഞ്ഞുകൂടെന്നു വരുന്നത് ഏറ്റവും അവമാനകരവും ആണല്ലോ. ഈ അവമാനം സഹിച്ചുകൊണ്ട് സ്വദേശത്തു താമസിക്കുന്നതില്‍ ഭേദം മരിക്കതന്നെയാണ് എന്നിങ്ങനെയൊക്കെ വിചാരിച്ചുംകൊണ്ടു ഭക്ഷണവുംകൂടാതെ ആ സാധുബ്രാഹ്മണന്‍ പകല്‍ മുഴുവനും അലഞ്ഞുനടന്നു. രാത്രിയായപ്പോള്‍ ഒരു വനാന്തരത്തില്‍ ഒരാല്‍ത്തറയുടെ അടുക്കല്‍ ചെന്നുചേര്‍ന്നു. വിശപ്പും ദാഹവും ക്ഷീണവും വ്യസനവും സഹിക്കവഹിയാതെ ആ ആല്‍ത്തറയില്‍ കയറിക്കിടന്നു. ഉടനെ ക്ഷീണംകൊണ്ടു മയക്കവുമായി. അദ്ദേഹം കിടന്ന സമയം "വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ" എന്നു പറഞ്ഞുംകൊണ്ടാണ് കിടന്നത്.

നേരം ഏകദേശം പാതിരയായപ്പോഴേക്ക് ചില ആകാശസഞ്ചാരി കളായ ദേവതമാര്‍ ആ ആലിന്മേല്‍ വന്നുകൂടി. ആ ആലിന്മേല്‍ സ്ഥിരവാസിനികളായ ദേവതമാരെ വിളിച്ച് "നിങ്ങള്‍ വരുന്നില്ലേ? ഇപ്പോള്‍ ഒരു സ്ഥലത്ത് പ്രസവമുണ്ട്. ഞങ്ങള്‍ അവിടെ പോവുകയാണ്. ചോരയും നീരും കുടിക്കണമെങ്കില്‍ വരുവിന്‍" എന്നു പറഞ്ഞു. അപ്പോള്‍ ആ ആലിന്മേലിരുന്ന ദേവതമാര്‍ "ഞങ്ങള്‍ക്കു വരാന്‍ നിവൃത്തിയില്ല. ഇവിടെ ഒരു വിശിഷ്ടനായ ബ്രാഹ്മണന്‍ വന്നു കിടക്കുന്നു. ഇദ്ദേഹം സ്വരക്ഷാര്‍ഥം ഞങ്ങളെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് കിടന്നത്. അതിനാല്‍ നിങ്ങള്‍ പോയി തിരിച്ചുവരുമ്പോള്‍ ഇതിലേ വന്നു വിവരം പറഞ്ഞു വേണം പോകാന്‍" എന്നു പറഞ്ഞു. എന്നാലങ്ങനെയാകട്ടെ എന്നു പറഞ്ഞ് ആ വനദേവതമാര്‍ പോവുകയും ചെയ്തു.

അന്ത്യയാമമായപ്പോള്‍ വരരുചി ഉണര്‍ന്നുവെങ്കിലും വ്യസനത്തോടു കൂടി ഓരോന്നുമോര്‍ത്തു കണ്ണുമടച്ചു കിടന്നതല്ലാതെ എഴുന്നേറ്റില്ല. അപ്പോള്‍ മുമ്പേ പോയ ദേവതമാര്‍ വീണ്ടും അവിടെ വന്നുചേര്‍ന്നു. ഉടനെ ആലിന്മേല്‍ ഉണ്ടായിരുന്ന ദേവതമാര്‍ "പ്രസവമെവിടെയായിരുന്നു? കുട്ടിയെന്താണ്? എന്നു ചോദിച്ചു. അപ്പോള്‍ ദേവതമാര്‍ "ഒരു പറയന്റെ അവിടെയായിരുന്നു പ്രസവം. കുട്ടി പെണ്ണാണ്" എന്നു പറഞ്ഞു. "അവളെ വിവാഹം ചെയ്യുന്നത് ആരായിരിക്കും?" എന്ന് ആലിന്മേലുണ്ടായിരുന്നവര്‍ വീണ്ടും ചോദിച്ചപ്പോള്‍ വന്നവര്‍ "അത് "മാം വിദ്ധി" എന്നറിഞ്ഞുകൂടാത്ത ഈ വരരുചിയാണ്. നേരം വെളുക്കാറായി. ഞങ്ങള്‍ ഇനി താമസിക്കുന്നില്ല. ശേഷമൊക്കെ പിന്നെപ്പറയാം" എന്നു പറഞ്ഞ് ഉടനെ പോവുകയും ചെയ്തു.

ഏറ്റവും ബുദ്ധിശാലിയായ വരരുചിക്കു ദേവതമാരുടെ ഈ വാക്കുകേട്ടപ്പോള്‍ തന്റെ കാര്യം സാധിച്ചതിലുള്ള സന്തോഷവും ഭാവിയായ അധഃപതനത്തെക്കുറിച്ചു വിചാരിച്ചുള്ള വിഷാദവും ഒന്നുപോലെ ഹൃദയത്തില്‍ തിങ്ങിവശായി. അധഃപതനം കൂടാതെ കഴിക്കുന്നതിനു തക്കതായ ഒരുപായം ആലോചിച്ചു നിശ്ചയിച്ചുംകൊണ്ടു സന്തോഷത്തോടു കൂടി എണീറ്റു. അപ്പോഴേക്കും നേരവും വെളുക്കയാല്‍ ഉടനെ അവിടെ നിന്നു പുറപ്പെട്ടു.

നാല്പത്തൊന്നാം ദിവസമായിട്ടും വരരുചിയെ കാണാഞ്ഞിട്ട് രാജാവിനു വിഷാദമായിത്തീര്‍ന്നു. എങ്കിലും സഭാവാസികളായ വിദ്വാന്മാര്‍ ക്കെല്ലാം വളരെ സന്തോഷമാണുണ്ടായത്. വരരുചി അവിടെ ഉണ്ടായിട്ടാണ് രാജാവ് അവരെ വേണ്ടവണ്ണം ആദരിക്കാത്തതും അവരുടെ ഖ്യാതി പൊങ്ങാത്തതും എന്നും മറ്റും വിചാരിച്ച് അവര്‍ക്കെല്ലാവര്‍ക്കും വരരുചി യെക്കുറിച്ച് അത്യന്തം അസൂയയുണ്ടായിരുന്നു. രാജസഭ കൂടിയപ്പോള്‍ രാജാവ്, "കഷ്ടം നമ്മുടെ വരരുചിയെ കണ്ടില്ലല്ലോ? അദ്ദേഹം അവമാനം വിചാരിച്ച് പ്രാണത്യാഗം ചെയ്തതോ, രാജ്യം വിട്ടുപോയതോ എന്തോ? അതില്ല, സര്‍വശാസ്ത്രതത്ത്വജ്ഞനും വിശിഷ്ടനുമായ അദ്ദേഹം ഏതു വിധവും നമ്മുടെ ചോദ്യത്തിനു തക്കതായ മറുപടി മനസ്സിലാക്കിക്കൊണ്ടു വരാതെയിരിക്കുകയില്ല" എന്നും മറ്റും വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്തോഷസമേതം വരരുചിയും അവിടെ എത്തി. അദ്ദേഹത്തിന്റെ മുഖപ്രസന്നത കണ്ടപ്പോള്‍തന്നെ കാര്യം സാധിച്ചു എന്നു രാജാവിനും സഭാവാസികളായ എല്ലാവര്‍ക്കും മനസ്സിലായി. ഉടനെ രാജാവ് "എന്തായി, മനസ്സിലായോ?" എന്നു ചോദിച്ചു.

വരരുചി: ദൈവകാരുണ്യത്താലും ഗുരുകടക്ഷംകൊണ്ടും മാന്യന്മാരായ നിങ്ങളുടെയൊക്കെ അനുഗ്രഹമാഹാത്മ്യത്താലും ഒരു വിധം മനസ്സിലായി എന്നുതന്നെ പറയാം.

രാജാവ്: ഏതു ശോകമാണ്, ഏതു വാക്യമാണ്? കേള്‍ക്കട്ടെ.

വരരുചി: രാമായണത്തില്‍ പ്രധാനമായ ശ്ലോകം,

"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം"
എന്നുള്ളതാണ്.ഇതില്‍ പ്രധാനമായിട്ടുള്ള വാക്യം "മാം വിദ്ധി ജനകാത്മജാം" എന്നുള്ളതുമാണ്.

ഇതു കേട്ടപ്പോള്‍ സഭയിലുണ്ടായിരുന്നവരെല്ലാം ശരി ശരി എന്ന് ഐക്യകണ്ഠേന സമ്മതിചു. രാജാവ് സന്തോഷസമന്വിതം എണീറ്റു വരരുചിയുടെ കൈയ്ക്കുക് പിടിച്ച് അര്‍ധാസനം കൊടുത്തിരുത്തി. പിന്നെ വിലതീരാതെകണ്ടുള്ള ആഭരണങ്ങളും അനവധിസുവര്‍ണരത്നങ്ങളും അദ്ദേഹത്തിനു സമ്മാനം കൊടുത്തു സന്തോഷിപ്പിക്കുകയും തന്നോടുകൂടി യഥാപൂര്‍വം താമസിച്ചുകൊള്ളുന്നതിനനുവദിക്കുകയും ചെയ്തു.

തദനന്തരം വരരുചി മേല്പറഞ്ഞ ശ്ലോകത്തിന്റെ അര്‍ഥം പത്തു വിധത്തില്‍ വ്യാഖ്യാനിച്ചു രാജാവിനെ കേള്‍പ്പിച്ചു. അവയില്‍ രണ്ടുവിധം അര്‍ഥം താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം ശ്രീരാമനും സീതയും ലക്ഷ്മണനുംകൂടി വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ മാതൃപാദങ്ങളെ വന്ദിച്ചു യാത്രപറഞ്ഞ ലക്ഷ്മണനോടു സുമിത്ര പറഞ്ഞതാണ്.

അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും) നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചുകൊള്ളണം എന്നു താല്‍പര്യം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചുകൊള്ളണം. അടവീ അയോദ്ധ്യാം വിദ്ധി. അടവിയെ (വനത്തെ) അയോദ്ധ്യയെപ്പോലെ വിചാരിച്ചുകൊള്ളണം. യഥാസുഖം ഗച്ഛ. സുഖമാകുംവണ്ണം ഗമിച്ചാലും എന്ന് ഒരര്‍ത്ഥം. പിന്നെ

രാമം ദശരഥം വിദ്ധി. രാമനെ ദശരഥന്‍ (പക്ഷിവാഹനനായിരിക്കുന്ന മഹാവിഷ്ണു) എന്നറിഞ്ഞാലും. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി) എന്നറിഞ്ഞാലും. അയോദ്ധ്യാം അടവീം വിദ്ധി. അയോദ്ധ്യയെ (രാമന്‍ പോയാല്‍ പിന്നെ) അടവി (കാട്) എന്നറിഞ്ഞാലും. (അതിനാല്‍) അല്ലയോ വത്സ! നീ സുഖമാകുവണ്ണം പോയാലും എന്നു രണ്ടാമത്തെ അര്‍ത്ഥം. ഇപ്രകാരം യഥാക്രമം പത്തു വിധത്തില്‍ വരരുചിയുടെ വ്യാഖ്യാനം കേട്ടപ്പോള്‍ രാജാവ് പൂര്‍വ്വാധികം സന്തോഷിക്കുകയും വരരുചിയെ ബഹുമാനിക്കയും ചെയ്തു. പിന്നെ എല്ലാവരുംകൂടി ഓരോ രാജ്യ വര്‍ത്തമാനം പറഞ്ഞ് അങ്ങനെയിരിക്കുമ്പോള്‍ വരരുചി, "അല്ലയോ മഹാരാജാവേ! ഇന്നലെ രാത്രിയില്‍ ഒരു പറയന്റെ മാടത്തില്‍ ഒരു പറയി പ്രസവിച്ച് ഒരു പെണ്‍കുട്ടിയുണ്ടായിട്ടുണ്ട്. അതിന്റെ ജാതകഫലം നോക്കിയതില്‍ ആ കുട്ടിക്കു മൂന്നു വയസ്സു തികയുമ്പോഴേക്കും ഈ രാജ്യം നശിക്കും എന്നു കണ്ടിരിക്കുന്നു. ഇന്നു മുതല്‍ ഓരോ നാശകാരണങ്ങള്‍ തുടങ്ങും. അല്ലെങ്കില്‍ ആ പ്രജയെ ഉടനെ കൊല്ലി ക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ജ്യോതിശാസ്ത്രജ്ഞനും വിഷിഷ്ടനുമായ ഈ ബ്രാഹ്മണോത്തമന്റെ വചനം ഒരിക്കലും മിഥ്യയാകുന്നതല്ലെന്നുള്ള വിശ്വാസത്താല്‍ രാജാവിനും സഭാവാസികള്‍ക്കും വളരെ വ്യസനമായിത്തീര്‍ന്നു. ബാലനിഗ്രഹം കഷ്ടം. വിശേഷിച്ചും പെണ്‍കുട്ടിയായിരിക്കുന്ന സ്ഥിതിക്ക് അതൊരിക്കലും വിഹിതമല്ല. അതിനാല്‍ എന്തു വേണ്ടൂ എന്ന് എലാവരും കൂടി ആലോചിച്ച് ഒരു കശൗലം നിശ്ചയിച്ചു. എങ്ങനെയെന്നാല്‍, വാഴപ്പിണ്ടികൊണ്ട് ഒരു ചെറിയ ചങ്ങാടമുണ്ടാക്കി, ഈ കുട്ടിയുടെ തലയില്‍ ഒരു ചെറിയ പന്തവും കൊളുത്തിക്കുത്തി അതില്‍ കിടത്തി നദിയിലൊഴുക്കുക. ഈ നിശ്ചയത്തെ രാജാവും സമ്മതിച്ചു. ഉടനെ രണ്ടു ഭടന്മാരെ വിളിച്ച് അപ്രകാരം ചെയ്വാന്‍ കല്പനയും കൊടുത്തു. കുട്ടിയുണ്ടായിരിക്കുന്ന സ്ഥലം ഏകദേശം ഇന്ന ദിക്കിലാണെന്ന് വരരുചി പറഞ്ഞുകൊടുത്തു. രാജഭടന്മാര്‍ അന്വേഷിചുചെന്നു. കുട്ടിയെ എടുത്തു കല്പനപ്രകാരം ചെയ്കയും ഉടനെ വിവരം രാജസന്നിധിയില്‍ അറിയിക്കയും ചെയ്തു. തനിക്കു വരുവാന്‍ ഭാവിച്ച അധഃപതനം കൂടാതെ കഴിഞ്ഞുവല്ലോ എന്നു വിചാരിച്ചു വരരുചിക്ക് വളരെ സന്തോഷവുമായി. പിന്നെയും അദ്ദേഹം രാജാവിന്റെ അടുക്കല്‍ സേവകനായി താമസിച്ചു. അങ്ങനെ കുറഞ്ഞൊരു കാലം കഴിഞ്ഞതിന്റെശേഷം വരരുചി സ്ഥിരതാമസം സ്വഗൃഹത്തില്‍ത്തന്നെ ആക്കി.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം വരരുചി ഒരു വഴിയാത്രയില്‍ ഭക്ഷണം കഴിക്കാനായി ഒരു ബ്രാഹ്മണന്റെ ഗൃഹത്തില്‍ ചെന്നു. ഉടനെ ബ്രാഹ്മണന്‍ "വേഗത്തില്‍ കുളി കഴിച്ചുവരം. ഇവിടെ ഊണുകാലമായിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോള്‍ വരരുചി ഈ ബ്രാഹ്മണന്റെ ബുദ്ധിശക്തിയെ പരീക്ഷിക്കാനായിട്ടു "ഞാന്‍ഊണു കഴിക്കണമെങ്കില്‍ ചില ദുര്‍ഘടങ്ങളുണ്ട്. അതൊക്കെ സാധിക്കുമോ എന്നറിഞ്ഞിട്ടുവേണം കുളിക്കാന്‍ പോകാന്‍" എന്നു പറഞ്ഞു.

ബ്രാഹ്മണന്‍: ദുര്‍ഘടങ്ങള്‍ എന്തെല്ലാമാണാവോ? ഇവിടെ നിവൃത്തിയുള്ളവയാണെങ്കില്‍ സാധിക്കാം. എന്തെങ്കിലും കേള്‍ക്കട്ടെ.

വരരുചി: മറ്റൊന്നുമല്ല, കുളി കഴിഞ്ഞാല്‍ ഉടുക്കാന്‍ വീരാളിപ്പട്ടു വേണം. നൂറുപേര്‍ക്കു ഭക്ഷണം കൊടുത്തിട്ടുവേണം എനിക്കു ഊണുകഴിക്കാന്‍. എന്നു മാത്രമല്ല എന്റെ ഊണിനു നൂറ്റെട്ടു കൂട്ടം കൂട്ടാന്‍ വേണം. ഊണു കഴിഞ്ഞാല്‍ പിന്നെ എനിക്കു മൂന്നുപേരെ തിന്നണം. നാലുപേരെന്നെ ചുമക്കുകയും വേണം. ഇത് ഉള്ളൂ.

ഇതു കേട്ടപ്പോള്‍ ബ്രാഹ്മണന്‍ വല്ലാതെ അന്ധാളിച്ച് ഒന്നും മിണ്ടാതെ നിന്നു. ഉടനെ ഒരു കന്യക അകത്തിരുന്നുകൊണ്ട് "അച്ഛനൊട്ടും അന്ധാളിക്കയും പരിഭ്രമിക്കയും വേണ്ട. ഇതിനെല്ലാം ഇവിടെ തയാറുണ്ടെന്നു പറഞ്ഞേക്കൂ" എന്നു പറഞ്ഞു. ബ്രാഹ്മണന്‍ അപ്രകാരം പറയുകയും വരരുചി കുളിക്കാന്‍ പോവുകയും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ കന്യകയെ വിളിച്ച് ഇതെല്ലാമിവിടെ സാധിക്കുമോ എന്നു ചോദിച്ചു. അപ്പോള്‍ കന്യക "എല്ലാം സാധിക്കും. ഇതൊന്നും അത്ര പ്രയാസമില്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛനു മനസ്സിലാകാഞ്ഞിട്ടാണ് പരിഭ്രമിക്കുന്നത്. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തല്‍കോണകം വേണമെന്നാണ്. നൂറു പേര്‍ക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാന്‍ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാല്‍ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റിലയും, അടയ്ക്കയും, നൂറും കൂട്ടി മുറുക്കണമെന്നാണ്. (പുകയില അക്കാലത്ത് ഇല്ലായിരിക്കും). പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാല്‍ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണമെന്നാണ്. കട്ടിലില്‍ കിടക്കുമ്പോള്‍ കട്ടില്‍ക്കാലുകള്‍ നാലും കൂടിയാണല്ലോ ചുമക്കുന്നത്. ഇത്രയൊക്കേ ഉള്ളൂ. ഇതിനിവിടെ എന്താ വിഷമം?" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ അച്ഛന്‍ വളരെ സന്തോഷിക്കുകയും, കന്യകയുടെ ബുദ്ധിവിശേഷത്തെക്കുറിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. "എന്നാല്‍ എന്റെ മകള്‍ പോയി എലാം വേഗം തയാറാക്കൂ" എന്നു പറഞ്ഞു കന്യകയെ അയച്ചു. വരരുചി കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും ഒരു ചീന്തല്‍കോണകം, വൈശ്യത്തിനു വേണ്ടുന്ന ഹവിസ്സും, ചന്ദനം, പൂവ് മുതലായവയും തയ്യാറാക്കിയിരുന്നു. ഊണിന് ഇഞ്ചിക്കറിയും ഉണ്ടായിരുന്നു. ഊണു കഴിഞ്ഞപ്പോഴേക്കും പുറത്തളത്തില്‍ മുറുക്കാനുള്ള സാമാനങ്ങളും ഒരു കട്ടിലില്‍ പായും തലയിണയും എല്ലാം തയ്യാറാക്കിയിരുന്നു. വരരുചി വൈശ്യവും, ഊണും കഴിച്ചു പുറത്തളത്തില്‍ ചെന്നു മുറുക്കി കട്ടിലില്‍ കയറിക്കിടന്നു. താന്‍ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി ഇപ്രകാരമെല്ലാം തയാറാക്കിയത് ഈ കന്യകയുടെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടാണെന്നു മനസ്സിലാവുകയാല്‍ ഏതുവിധവും ഈ കന്യകയെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം മനസ്സു കൊണ്ടാലോചിച്ചുറച്ചു. എന്തിനു വളരെപ്പറയുന്നു? വരരുചി തന്റെ ആഗ്രഹം ആ കന്യകയുടെ അച്ഛനെ ഗ്രഹിപ്പിക്കുകയും അദ്ദേഹം സമ്മതിക്കുകയും കാലതാമസം കൂടാതെ സുമുഹൂര്‍ത്തത്തിങ്കല്‍ ആ കന്യകയെ വിവാഹം കഴിക്കയും സ്വഗൃഹത്തില്‍ കൊണ്ടുപോരികയും ചെയ്തു.

അങ്ങനെ ആ ദമ്പതിമാര്‍ യഥാസുഖം സ്വഗൃഹത്തില്‍ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം ഭക്ഷണവും മറ്റും കഴിഞ്ഞ് രണ്ടുപേരു കൂടി സ്വൈര്യസല്ലാപം ചെയ്തു സന്തോഷിച്ചിരിക്കുന്ന സമയത്തിങ്കല്‍ വരരുചി തന്റെ പ്രമഭാജനമായ ധര്‍മ്മദാരങ്ങളുടെ തലമുടി ഭംഗിയാകും വണ്ണം ചീകിക്കെട്ടി. അപ്പോള്‍ തലയുടെ മധ്യത്തില്‍ വലിയതായ ഒരു വ്രണകിണം കാണുകയാല്‍ അതെന്താണെന്നു ചോദിച്ചു. അപ്പോള്‍ ആ സാധ്വി "അതൊരു പന്തം തറച്ച പാടാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അമ്മ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പിണ്ടിച്ചങ്ങാടത്തിന്മേല്‍ ആറ്റില്‍ക്കൂടി ഒഴുകി വരുന്നതുകണ്ടപ്പോള്‍ എന്നെ പിടിച്ചുകേറ്റി വളര്‍ത്തിയതാണെന്നും, പ്രസവിച്ചതല്ലെന്നും ഒരിക്കല്‍ അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്. അന്ന് എന്റെ തലയില്‍ പന്തവും തറച്ചിരുന്നുവത്ര" എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ബുദ്ധിശാലിയായ വരരുചിക്കു തന്റെ ധര്‍മ്മദാരങ്ങള്‍ ആ പറയന്റെ അപത്യം തന്നെയാണെന്ന് നിശ്ചയമായി. തല്‍ക്കാലം മനസ്സില്‍ കുറച്ചു വിഷാദം ഉണ്ടായി എങ്കിലും "ലിഖിതമപിലലാടേ പ്രാജ്ഝിതും കഃ സമര്‍ഥഃ" എന്നു വിചാരിച്ചു സമാധാന പ്പെട്ടുകൊണ്ടു വിവരമെല്ലാം തന്റെ ധര്‍മ്മപത്നിയെയും ധരിപ്പിച്ചു. "ഇനി നമുക്കേതായാലും ഇവിടെയിങ്ങനെ താമസിക്കേണ്ട. ആയുഃശ്ശേഷത്തെ ദേശസഞ്ചാരംകൊണ്ടുതന്നെ നയിക്കണം" എന്നു പറഞ്ഞു വരരുചി ഭാര്യാസമേതം ഉടനെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പിന്നെ അവരുടെ സഞ്ചാരം മലയാളദേശങ്ങളിലായിരുന്നു എന്നു പറഞ്ഞാല്‍ അവര്‍ പാരദേശികന്മാരായിരുന്നു എന്നും മേല്പറഞ്ഞ കഥകളെല്ലാം പരദേശത്തുവെച്ചു നടന്നതാണെന്നും വിശേഷിച്ചു പറയണമെന്നില്ലല്ലോ.

അങ്ങനെ അവര്‍ ഓരോരോ ദിക്കുകളില്‍ സഞ്ചരിച്ചുകൊണ്ടിരി ക്കുന്ന കാലത്ത് ഭാര്യ ഗര്‍ഭം ധരിചു. ഗര്‍ഭം പൂര്‍ണ്ണമായി; പ്രസവവേദനയുടെ ആരംഭമായപ്പോള്‍ ഒരു കാട്ടിലേയ്ക്കു കയറി പ്രസവിച്ചുകൊള്ളാന്‍ പറഞ്ഞുംവെച്ചു ഭര്‍ത്താവു വഴിയില്‍ ഇരുന്നു. ഭാര്യ അപ്രകാരം ഒരു വനാന്തരത്തില്‍ പ്രവേശിക്കുകയും ഉടനെ പ്രസവിക്കുകയും ചെയ്തു. പിള്ള വാങ്ങാനും മറ്റും ആരുമുണ്ടായിരുന്നില്ലെന്നു പറയണമെന്നില്ലല്ലോ. "ആരോരുമില്ലാത്തവര്‍ക്കു ദൈവം തുണ" എന്നുണ്ടല്ലോ. പ്രസവം കഴിഞ്ഞപ്പോള്‍ "കുട്ടിക്കു വായുണ്ടോ?" എന്നു വരരുചി ചോദിച്ചു. "ഉണ്ട്" എന്നു ഭാര്യ മറുപടിയും പറഞ്ഞു. "വായുള്ള പിള്ളയ്ക്കു ദൈവം ഇരയും കല്പിചിട്ടുണ്ട്. അതിനാല്‍ കുട്ടിയെ എടുക്കണമെന്നില്ല" എന്നു പറഞ്ഞു കുട്ടിയെ അവിടെത്തന്നെ ഇട്ടുംവെച്ചു ഭാര്യയോടുകൂടി വരരുചി അപ്പോള്‍ത്തന്നെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പെറ്റുകിടക്കുക എന്നൊരു ഞായം ആ സ്ത്രീയ്ക്കുണ്ടായിരുന്നില്ല. പ്രസവരക്ഷയ്ക്കുള്ള മരുന്നുകളും കാട്ടാറുകളിലെ പച്ചവെള്ളവും കാട്ടിലെ കായ്കനികളും ഭിക്ഷയെടുത്തു കിട്ടുന്ന സ്വല്പമായ അന്നവും മറ്റുമല്ലാതെ വിശേഷിച്ചു യാതൊന്നുമില്ലായിരുന്നു. എങ്കിലും ആ പതിവ്രതയ്ക്കു യാതൊരു തരക്കേടുമുണ്ടായില്ല.

ഇങ്ങനെതന്നെ പല സ്ഥലങ്ങളിലായി പതിനൊന്നു പ്രസവം കഴിഞ്ഞു. കുട്ടികളെയെല്ലാം കാട്ടിലിട്ടുവെച്ചുതന്നെ പോവുകയും ചെയ്തു. ആ പതിനൊന്നു കുട്ടികളെയും ബ്രാഹ്മണന്‍ മുതല്‍ പതിനൊന്നു ജാതിക്കാര്‍ക്കു കിട്ടുകയും അവര്‍ എടുത്തുകൊണ്ടുപോയി വളര്‍ത്തുകയും ചെയ്തു.

പന്ത്രണ്ടാമത്തെ ഗര്‍ഭമുണ്ടായപ്പോള്‍ ആ സാധ്വി, കഷ്ടം! ഞാന്‍ പതിനൊന്നു പ്രസവിച്ചിട്ടും ഒരു കുട്ടിയും എനിക്കില്ലല്ലോ. ഈ പ്രാവശ്യം പ്രസവിക്കുമ്പോള്‍ "കുട്ടിയ്ക്കു വായുണ്ടോ?" എന്നു ഭര്‍ത്താവു ചോദിച്ചാല്‍ ഇല്ലെന്നു പറയണം, എന്നാല്‍ ആ കുട്ടിയെയെങ്കിലും എടുത്തുകൊള്‍വാന്‍ ഇദ്ദേഹം അനുവദിക്കുമായിരിക്കും. പിന്നീടു പരമാര്‍ഥം പറഞ്ഞ് ഇദ്ദേഹത്തെ സമ്മതിപ്പിക്കയും ചെയ്യാം" എന്നു നിശ്ചയിച്ചു. ഗര്‍ഭം പൂര്‍ണ്ണമായപ്പോള്‍ പതിവുപോലെ പ്രസവിക്കയും, "കുട്ടിയ്ക്കു വായുണ്ടോ?" എന്നു ഭര്‍ത്താവു ചോദിക്കുകയും "ഇല്ല" എന്നു ഭാര്യ പറയുകയും, ആ കുട്ടിയെ എടുത്തുകൊള്ളുന്നതിനു ഭര്‍ത്താവനു വദിക്കുകയും ചെയ്തു. ഉടനെ കുട്ടിയെയുമെടുത്തു രണ്ടുപേരുകൂടി പുറപ്പെട്ടു. കുറചു സമയം കഴിഞ്ഞപ്പോള്‍ വാസ്തവമായിട്ടും കുട്ടിയ്ക്കു വായില്ല്ലാതെയായിത്തീര്‍ന്നു. വിശിഷ്ടകളായ സാധ്വികളുടെ വാക്കു മിഥ്യയായി ഭവിക്കുന്നതല്ലല്ലോ. വരരുചി ആ കുട്ടിയെ ഒരു കുന്നിന്റെ മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. അതാണ് "വായില്ലാക്കുന്നിലപ്പന്‍" എന്നു പ്രസിദ്ധപ്പെട്ട ദേവന്‍. ഈ വായില്ലാക്കുന്നിലപ്പന്‍ ഉള്‍പ്പെടെയാണ് "പറയി പെറ്റ പന്തിരുകുലം" എന്നു പറയുന്നത്. ഈ പന്ത്രണ്ടുപേരുടെയും പേരുകള്‍ പറയുന്നതായ ഒരു ശ്ലോകം കേട്ടിട്ടുള്ളതു താഴെ ചേര്‍ക്കുന്നു.

"മേഷ (ള)ത്തോളഗ്നിഹോത്രി രജകനുളിയന്നൂര്‍
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും."
ഇവര്‍ പലദിക്കുകളിലായിട്ടാണ് താമസിച്ചു വന്നത്. എങ്കിലും എല്ലാവര്‍ക്കും ബാല്യം കഴിഞ്ഞപ്പോഴേക്കും അവര്‍ പരസ്പരം സഹോദരന്മാരാണെന്ന് അറിയുകയും തമ്മില്‍ തമ്മില്‍ സ്നേഹ ത്തോടുകൂടി പാര്‍ത്തുവരികയും ചെയ്തു. ഇവരുടെ ദിവ്യത്വങ്ങളും അത്ഭുതകര്‍മ്മങ്ങളും അവസാനമില്ലാതെയുണ്ട്. വരരുചിയും ഭാര്യയും പിന്നെ അവരുടെ ജീവിതശേഷത്തെ സഞ്ചാരംകൊണ്ടുതന്നെ കഴിച്ചുകൂട്ടി. ആ മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിനു മേല്പറഞ്ഞ പന്ത്രണ്ടുപേരില്‍ വായില്ലാക്കുന്നിലപ്പന്‍ ഒഴിച്ചു ശേഷമെല്ലാവരും ഒരുമിച്ചു കൂടുകയും ഒരു പുല്ലിന്മേല്‍ത്തന്നെ ബലിയിടുകയുമാണ് പതിവ്. അത് മേളത്തോളഗ്നി ഹോത്രിയുടെ ഇല്ലത്തുമാണ്. അഗ്നിഹോത്രി ബ്രാഹ്മണനായിരുന്നതിനാല്‍ ചാത്തത്തിനും ബ്രാഹ്മണര്‍തന്നെയാണ് പതിവ്. പറയന്‍ വരെയുള്ള നാനാജാതികളുംകൂടി ചാത്തമൂട്ടുകയാല്‍ ചാത്തത്തിനു ക്ഷണിച്ചാല്‍ വരുന്നതിനു ബ്രാഹ്മണര്‍ക്കെല്ലാം മടിയായിത്തുടങ്ങി. അഗ്നിഹോത്രി കളുടെ ഭാര്യയായ അന്തര്‍ജനത്തിനും ഈ സഹോദരന്മാരുടെ മേളനം വളരെ കഷ്ടമെന്നു തോന്നിത്തുടങ്ങി. എന്നു മാത്രമല്ല, ഈ വിവരം അന്തര്‍ജനം ഒരു ദിവസം ഭര്‍ത്താവിനോടു പറയുകയും ചെയ്തു. "ആട്ടെ അതിനു സമാധാനമുണ്ടാക്കാം" എന്ന് അഗ്നിഹോത്രി മറുപടിയും പറഞ്ഞു.

അങ്ങനെയിരിക്കുമ്പോള്‍ അവരുടെ അച്ഛന്റെ ശ്രാദ്ധമായി. ശ്രാദ്ധത്തിന്റെ തലേദിവസം വൈകുന്നേരമായപ്പോഴേക്കും ശേഷമുള്ള സഹോദരന്മാര്‍ പത്തു പേരും ചാത്തക്കാരായ ബ്രാഹ്മണനും അഗ്നി ഹോത്രിയുടെ ഇല്ലത്തു വന്നുചേര്‍ന്നു. ഈ സഹോദരന്മാര്‍ വന്നാല്‍ രാത്രിയില്‍ കിടന്നുറങ്ങുന്നതിനായി അഗ്നിഹോത്രി പ്രത്യേകം പത്തു പുരമുറികള്‍ അവിടെ മുമ്പേതന്നെ ഉണ്ടാക്കീട്ടുണ്ടായിരുന്നു. എല്ലാവരും അവരവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റു കഴിച്ച് അവരവര്‍ക്കുള്ള ശയനഗൃഹങ്ങളില്‍ പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്ക മായപ്പോള്‍ അഗ്നിഹോത്രികള്‍ അന്തര്‍ജനത്തിനെയും ചാത്തത്തിനു വന്നിരിക്കുന്ന ബ്രാഹ്മണനെയും വിളിച്ച് ഒരു വിളക്കുമായി പത്തുപേര്‍ കിടക്കുന്ന സ്ഥലത്തും കൊണ്ടുപോയി "എന്നെ തൊട്ടുകൊണ്ടു നോക്കു വിന്‍" എന്നു പറഞ്ഞു. അന്തര്‍ജനവും ചാത്തക്കാരനും അഗ്നിഹോത്രി കളെ തൊട്ടുകൊണ്ടുനോക്കിയപ്പോള്‍ പത്തുപേരും ഒന്നുപോലെ ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോടുകൂടി ചതുര്‍ബാഹുക്കളായി അനന്തന്റെ മേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും ഭയവിസ്മയാകുലരായിട്ടു പെട്ടെന്നു വീണു നമസ്കരിച്ചു. അങ്ങനെ അന്തര്‍ജനത്തിനും മറ്റു ബ്രാഹ്മണര്‍ക്കും ഉണ്ടായിരുന്ന ദുശ്ശങ്കയും സംശയവും തീരുകയും ഇവര്‍ എല്ലാവരും സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരമൂര്‍ത്തികളാണെന്നു മനസ്സിലാവുകയും ചെയ്തു.

മേഷത്തോളഗ്നിഹോത്രികളുടെ ഭവനം പൊന്നാനിത്താലൂക്കില്‍ മേഴത്തൂരംശത്തിലാണത്ര. വള്ളുവനാടു താലൂക്കില്‍ ഒറ്റപ്പാലത്തിനു സമീപമുള്ള കടമ്പൂരു മനയ്ക്കല്‍ നമ്പൂരിമാര്‍ ഈ അഗ്നിഹോത്രിയുടെ പുലക്കാരുമത്ര. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനം ഒരിക്കല്‍ അടുക്കലുള്ള പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ ഒരു താലംകൂടി കൊണ്ടുപോയിരുന്നു. ആ താലം തേച്ചു മുക്കി വെള്ളത്തിലിട്ട് ഒഴുകി പ്പോകാതിരിക്കാന്‍ അതില്‍ കുറെ മണലും വാരിയിട്ടു കുളിച്ചുകേറി. പോകാന്‍ നേരത്തു താലമെടുത്തപ്പോള്‍ വരുകയില്ല. അത് അവിടെ ഉറചുപോയി. അങ്ങനെയുണ്ടായതാണ് "തൃത്താലപ്പന്‍" എന്നു ലോക പ്രസിദ്ധനായ ദേവന്‍. തൃത്താലപ്പന്റെ വിഗ്രഹം ഇന്നും മണല്‍ കൂട്ടിയതുപോലെതന്നെയാണിരിക്കുന്നത്. ശിലപോലെ ഉറപ്പുണ്ടുതാനും.

നാറാണത്തു ഭ്രാന്തന്റെ ദിവ്യത്വങ്ങള്‍ പറഞ്ഞാല്‍ വളരെയുണ്ട്. അദ്ദേഹത്തിന്റെ പതിവായിട്ടുള്ള പ്രവൃത്തി വലിയ കല്ലുകള്‍ ഉരുട്ടി മലയുടെ മുകളില്‍ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോള്‍ കൈവിടുകയും കല്ലു സ്വയമേവ കീഴ്പോട്ട് ഉരുണ്ടുപോകുന്നതു കണ്ടു കൈകൊട്ടിച്ചിരിക്കയുമാണ്. ഇതു കണ്ടാല്‍

"ഇത്രയും കനത്തോരു കല്ലുകളുരുട്ടിക്കൊ
ണ്ടദ്രിതന്‍ മുകള്‍പ്പാട്ടിലേറ്റുവാന്‍ പാരം ദണ്ഡം
ആയതു കീഴപോട്ടേക്കു ചാടിപ്പാനെളുപ്പമാ
മായാസം ചെറ്റു വേണ്ടാ താഴത്തു വന്നേ നില്‍ക്കൂ."
എന്നുള്ള സാരോപദേശത്തെ ദൃഷ്ടാന്തപ്പെടുത്തി മനുഷ്യസ്ഥിതി ഇതിനോടു സദൃശമാണെന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്താനാണൊ എന്നു തോന്നും. "ആര്‍ക്കറിയാവൂ മഹാന്മാരുടെ മനോഗതം!"

ഇദ്ദേഹത്തിന്റെ ഉപജീവനം ഭിക്ഷയെടുത്തുതന്നെയായിരുന്നു. കൈയില്‍ ഒരു ചെമ്പുപാത്രമുണ്ട്. ഭിക്ഷ യാചിച്ച് അന്നന്നു കിട്ടുന്ന അരി മുഴുവന്‍ വൈകുന്നേരമാകുമ്പോള്‍ എവിടെ എത്തുന്നുവോ അവിടെ വച്ചു സ്വയം പാകം ചെയ്തു ഭക്ഷിക്കും. സ്വയം പാകഭക്ഷണമല്ലാതെ പതിവില്ല. അത് ഒരു നേരമേ ഉള്ളുതാനും. ഊണുകഴിഞ്ഞാല്‍ അവിടെത്തന്നെ കിടക്കും. നേരം വെളുത്താല്‍ പുറപ്പെടും. ഉച്ചവരെ കല്ല് മലയില്‍ ഉരുട്ടിക്കേറ്റുകയായി. പിന്നെ ഭിക്ഷ യാചിക്കയും. ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്റെ ദിനചര്യ. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരമായപ്പോള്‍ ഇദ്ദേഹം ഒരു ശ്മശാനത്തില്‍ ചെന്നുചേര്‍ന്നു. അത് ഒരു ശവദാഹം കഴിച്ച് ജനങ്ങളെല്ലാം പോയ ഉടനെ ആയിരുന്നതിനാല്‍ അവിടെ ധാരാളം തീയും മുറിക്കൊള്ളിയും ഉണ്ടായിരുന്നു. ഇതുകണ്ട് നാറാണത്തുഭ്രാന്തന്‍ സ്വയംപാകത്തിന് ഇവിടെത്തന്നെ തരം എന്നു നിശ്ചയിച്ചു മൂന്നു കല്ലുകളെടുത്ത് ആ പട്ടടയുടെ ഒററ്റത്തു തന്നെ അടുപ്പു കൂട്ടി. അടുക്കലുള്ള നദിയില്‍ നിന്ന് വെള്ളവും കൊണ്ടുവന്ന് അരിയും വെള്ളവും ഒരുമിച്ചുതന്നെ ആ ചെമ്പുപാത്രത്തില്‍ അടുപ്പത്തുവെച്ചു കുറേ തീക്കനലും നീക്കിക്കൂട്ടി. കുറിക്കൊള്ളികളും പെറുക്കി അടുപ്പിലിട്ടു. ഇടതുകാലിന്മേല്‍ കുറച്ചു മന്തുള്ളതിനാല്‍ ആ കാലു വലിച്ച് അടുപ്പുകല്ലിന്മേല്‍ വെച്ചു തീയും കാഞ്ഞു മൂളിപ്പാട്ടും പാടി കുറേശ്ശെ ഉറക്കവും തൂക്കി ആടി അങ്ങനെ അവിടെ ഇരുന്നു. മഞ്ഞുകാലമായതിനാല്‍ തീ കായാന്‍ നല്ല രസവുമുണ്ടായിരുന്നു. അങ്ങനെയിരുന്നു നേരം ഒരു യാമം കഴിഞ്ഞപ്പോഴേക്കും ഭൂതപ്രതപിശാചുക്കളോടുകൂടി ആര്‍ത്തുതിമിര്‍ത്തു ചുടലഭദ്രകാളിയുടെ വരവായി. അവരുടെ അട്ടഹാസങ്ങളും അലര്‍ച്ചകളുമൊക്കെക്കേട്ടിട്ടും നാറാണത്തുഭ്രാന്തന് ഒരു കുലുക്കവുമുണ്ടായില്ല. അവരെല്ലാവരും അടുത്തുവന്നപ്പോള്‍ പണ്ടെങ്ങുമില്ലാത്തവിധം ഒരു മനുഷ്യനിരിക്കുന്നതു കണ്ടിട്ട് "ആരാണവിടെ വന്നിരിക്കുന്നത്? വേഗത്തില്‍ എണീറ്റുപോകണം" എന്നു പറഞ്ഞു.

നാറാണത്തുഭ്രാന്തന്‍: നിങ്ങള്‍ക്കു കണ്ണില്ലേ? ഇവിടെയിരിക്കുന്നത് ആരാണെന്നു കണ്ടുകൂടെന്നുണ്ടോ? ഞാനൊരു മനുഷ്യനാണ്. ഇപ്പോള്‍ പോകാന്‍ ഭാവമില്ല. "

ഭദ്രകാളി: അതില്ലേ? എന്നാല്‍ ഞങ്ങള്‍ നിന്നെ പേടിപ്പിക്കും.

ഭ്രാന്തന്‍: നിങ്ങള്‍ പേടിപ്പിച്ചാല്‍ ഞാന്‍പേടിച്ചില്ലെങ്കിലോ?

ഭദ്രകാളി: ഞങ്ങള്‍ പേടിപ്പിച്ചാല്‍ പേടിക്കാതെ അങ്ങനെ ആരെങ്കിലുമുണ്ടോ?

ഭ്രാന്തന്‍: ആവോ? ഒന്നു പരീക്ഷിച്ചുനോക്കുവിന്‍. എന്നാലറിയാമല്ലോ.

ഇതുകേട്ടപ്പോള്‍ അവര്‍ക്കു കോപം സഹിക്കവയ്യാതായിട്ട് എല്ലാവരുംകൂടി തീക്കട്ടപോലെയിരിക്കുന്ന ആ കണ്ണുകള്‍ തുറിച്ചുമിഴിച്ചും രക്തവര്‍ണങ്ങളായി ആയതങ്ങളായിരിക്കുന്ന നാവുകളെ വളച്ചുകടിച്ചും ചന്ദ്രക്കലപോലെ വളഞ്ഞ വലിയ ദം ഷ്ട്രങ്ങളെയും പല്ലുകളെയും പുറത്തേയ്ക്കു തള്ളിച്ചും വലിയ അട്ടഹാസത്തോടുകൂടിയും നാറാണത്തുഭ്രാന്തനെ പേടിപ്പിക്കുനായിട്ട് അദ്ദേഹത്തിന്റെ നേരെ പാഞ്ഞുചെന്നു. അദ്ദേഹം ഇതുകണ്ടിട്ട് യാതൊരു കൂസലും കൂടാതെ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു. ലവലേശം പേടിച്ചില്ല. അപ്പോള്‍ ചുടലഭദ്രകാളിയും ഭൂതങ്ങളുമെല്ലാം ലജ്ജസഹിക്കവഹിയാതെ മുഖം താഴ്ത്തികൊണ്ടു നിന്നു.

ഭ്രാന്തന്‍: എന്താ പേടിപ്പിചുകഴിഞ്ഞുവോ?

ഭദ്രകാളി: അല്ലയോ മഹാനുഭാവാ! അങ്ങ് ഒരു സാധാരണ മനുഷ്യനാണെന്നു വിചാരിച്ച് ഇങ്ങനെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ്. അവിടുന്ന് സാമാന്യനല്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ ഇതാ ഞങ്ങളപേക്ഷിക്കുന്നു, അവിടുന്നു കൃപയുണ്ടായി ഇവിടെനിന്നു മാറിത്തരണം. ഞങ്ങള്‍ ഈ ചുടലയില്‍ നൃത്തം ചെയ്വാനായി വന്നിരിക്കയാണ്.

ഭ്രാന്തന്‍: നിങ്ങളവിടെ ഒരറ്റത്തു നൃത്തം വെച്ചോളിന്‍, അതിനു ഞാന്‍പോകണമെന്നുണ്ടോ?

ഭദ്രകാളി: മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ക്ക് നൃത്തം ചെയ്ക വിഹിതമല്ല. അതിനാലാണ് ഇങ്ങനെ അപേക്ഷിക്കുന്നത്.

ഭ്രാന്തന്‍: എന്നാല്‍ നൃത്തം നാളെ മതി. എത്ര അപേക്ഷിച്ചാലും ഇന്നു ഞാന്‍ഇവിടെനിന്നു പോവുകയില്ല.

ഭദ്രകാളി: നൃത്തം നാളെയായാല്‍ പോരാ, ഇന്നാണ് പതിവ്.

ഭ്രാന്തന്‍: എന്നാല്‍ പതിവുപോലെയാകട്ടെ. ഞാന്‍ പോയിട്ടുണ്ടാവുകയില്ല. എനിക്കും ചില പതിവുകളുണ്ട്. തീയും വെള്ളവും കിട്ടുന്ന ദിക്കില്‍ അരി വയ്ക്കുക, അരി വെയ്ക്കുന്ന ദിക്കില്‍ ഉണ്ണുക, ഉണ്ണുന്ന ദിക്കില്‍ കിടക്കുക ഇങ്ങനെയാണ് നമ്മുടെ പതിവ്. അതും വ്യത്യാസപ്പെടുത്തുകയില്ല.

ഒരു വിധത്തിലും ഇദ്ദേഹം ഒഴിഞ്ഞുപോവുകയില്ലെന്നു തീര്‍ച്ചായായപ്പോള്‍ ഭദ്രകാളി "അല്ലയോ മഹാനുഭാവാ! അവിടുന്ന് ഒരു വിധത്തിലും സമ്മതിക്കായ്കയല്‍ ഞങ്ങള്‍ തന്നെ ഒഴിഞ്ഞുപൊയ്ക്കൊളയാമെന്നു നിശ്ചയിച്ചു. എന്നാല്‍ മനുഷ്യരെ നേരിട്ടു കണ്ടുമുട്ടിപ്പോയാല്‍ അവരെ ശപിക്കയോ അനുഗ്രഹിക്കയോ ഒന്നും ചെയ്യാതെ പോകാന്‍ പാടില്ല. ദിവ്യനായിരിക്കുന്ന അങ്ങേ ഞങ്ങള്‍ ശപിക്കണമെന്നു വിചാരിക്കുന്നില്ല. അനുഗ്രഹിക്കണമെന്നാണ് ഞങ്ങളുടെ വിചാരം. അതിനാല്‍ അവിടേക്ക് ആഗ്രഹമുള്ളതെന്താണെന്ന് പറഞ്ഞാലും" എന്നു പറഞ്ഞു.

ഭ്രാന്തന്‍: എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട. നിങ്ങള്‍ പൊയ്ക്കൊള്ളിന്‍. എനിക്കു ചോറു കാലമായിരിക്കുന്നു. ഞാനുണ്ണട്ടെ.

ഭദ്രകാളി: അയ്യോ! അവിടുന്നങ്ങനെ പറയരുത്. ദയവുണ്ടായി എന്തെങ്കിലും ഒരു വരം ഞങ്ങളോടു വാങ്ങണം. അല്ലാതെ ഞങ്ങള്‍ക്കിവിടെ പോകാന്‍ നിവൃത്തിയില്ല.

ഭ്രാന്തന്‍: നാശം! ഉപദ്രവമായിട്ടു തീര്‍ന്നല്ലോ. ആട്ടെ, എന്നാല്‍ വല്ലതുമൊരു വരം വാങ്ങിച്ചേക്കാം. ഞാനെന്നു മരിക്കുമെന്നു നിങ്ങള്‍ക്കറിയാമോ?

ഭദ്രകാളി: ഓഹോ! ഇനി മുപ്പത്താറു സംവത്സരവും, ആറു മാസവും,പന്ത്രണ്ടു ദിവസവും, അഞ്ചു നാഴികയും, മൂന്നു വിനാഴികയുംകഴിയുമ്പോള്‍ മരിക്കും.

ഭ്രാന്തന്‍: എന്നാല്‍ അതുകൂടാതെ ഒരു ദിവസം കൂടി എനിക്കു ജീവിച്ചിരുന്നാല്‍ കൊള്ളാമെന്നാഗ്രഹമുണ്ട്. അങ്ങനെ അനുഗ്രഹിക്കണം.

ഭദ്രകാളി: അതു ഞങ്ങള്‍ വിചാരിച്ചാല്‍ കഴികയില്ല. ഒരു ദിവസമെന്നല്ല, ഒരു മാത്രസമയംകൂടി ആയുസ്സു തരാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല.

ഭ്രാന്തന്‍: എന്നാല്‍ അതുവേണ്ട. നിങ്ങള്‍ പറഞ്ഞതിന്റെ തലേദിവസം ഞാന്‍മരിച്ചാലും മതി. അങ്ങനെ അനുഗ്രഹിക്കുവിന്‍.

ഭദ്രകാളി: അതും ഞങ്ങള്‍ക്കു നിവൃത്തിയില്ല.

ഭ്രാന്തന്‍: എന്നാല്‍ നിങ്ങളുടെ അനുഗ്രഹം എനിക്കെന്തിനാണ്? നിങ്ങള്‍ വിചാരിച്ചാല്‍ ഒന്നും ചെയ്വാന്‍ കഴികയില്ലെന്നു എനിക്കറിയാം.അതാണ് ആദ്യമേ എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ടെന്നു ഞാന്‍പറഞ്ഞത്.

ഭദ്രകാളി: അവിടുന്ന് കൃപയുണ്ടായി ഞങ്ങള്‍ വിചാരിച്ചാല്‍ കഴിയുന്നതായ ഒരു വരത്തെ വരിക്കണം.

ഭ്രാന്തന്‍: എന്നാലാവട്ടെ. ഈ ശനികളിവിടെനിന്നൊഴിഞ്ഞു പോകണമല്ലോ. എന്റെ ഈ ഇടത്തുകാലിന്മേലുള്ള മന്തു വലത്തു കാലിന്മേലാവാന്‍ അനുഗ്രഹിച്ചിട്ടു പൊയ്ക്കൊള്‍വിന്‍. ഇതു നിങ്ങള്‍ വിചാരിച്ചാല്‍ കഴിയും.

ഇതുകേട്ടു ചുടലഭദ്രകാളിയും മറ്റു സന്തോഷിച്ച് അപ്രകാരം അനുഗ്രഹിച്ചിട്ടും മറഞ്ഞുപോയി. അനുഗ്രഹപ്രകാരം മന്തു വലത്തു കാലിന്മേലാവുകയും ചെയ്തു. നാറാണത്തുഭ്രാന്തന്‍ ഊണും കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങി. അരുണോദയമായപ്പോള്‍ എണീറ്റു കല്ലുപിടിക്കാന്‍ പോവുകയും ചെയ്തു. ഈ കഥയില്‍ നിന്ന് ഈശ്വരകല്പിതത്തെ നീക്കാന്‍ ആരു വിചാരിച്ചാലും കഴിയുന്നതല്ലെന്നു സ്പഷ്ടമാകുന്നു.

ഒരിക്കല്‍ നാറാണത്തുഭ്രാന്തന്‍ ഒരു നീചജാതിക്കാരന്റെ ചാത്തമുണ്ണാന്‍ പോകുന്നതറിഞ്ഞ് മറ്റൊരാള്‍കൂടെ ഒരുമിച്ചുചെന്നു. രണ്ടുപേരും മൂക്കുമുട്ടെ ഊണുകഴിച്ചു. ഉടനെ രണ്ടുപേരും ഒരുമിച്ചുതന്നെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു നാറാണത്തുഭ്രാന്തന്‍ "എനിക്കു ദാഹിക്കുന്നു" എന്നു പറഞ്ഞു. "എനിക്കും ദാഹം സഹിക്കവഹിയാതെയായിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോള്‍ നാറാണത്തുഭ്രാന്തന്‍ "ആട്ടെ നിവൃത്തിയുണ്ടാക്കാം" എന്നു പറഞ്ഞു. പിന്നെയും രണ്ടുപേരും കൂടി കുറചുചെന്നപ്പോള്‍ ഒരു മൂശാരിയുടെ ആലയില്‍ ഒരു വലിയ വാര്‍പ്പു വാര്‍ക്കാനായി ഓടു ചൂളയില്‍വച്ചുരുക്കുന്നതു കണ്ടു. നാറാണത്തുഭ്രാന്തന്‍ അവിടെക്കേറിച്ചെന്ന് ഒരുകിത്തിളച്ചുമറിയുന്ന ഓടു കുറെ കൈകൊണ്ടു കോരിക്കുടിച്ചു. മറ്റേ ആളോടും കുടിക്കാന്‍ പറഞ്ഞു. "അയ്യോ! പൊള്ളിച്ചത്തുപോകും. എനിക്കു പ്രയാസമുണ്ട്" എന്നു മറ്റേയാള്‍ പറഞ്ഞപ്പോള്‍ "എന്നാല്‍ തനിക്കു ഭ്രഷ്ടുണ്ട്. ഞാനുണ്ണുന്നേടത്തൊക്കെയുണ്ടായാല്‍ ഞാന്‍ കുടിക്കുന്നതൊക്കെ കുടിക്കയും വേണം" എന്നു പറഞ്ഞു നാറാണത്തുഭ്രാന്തന്‍ പോവുകയും ചെയ്തു.

"മുറ്റുമൊരുത്തന്‍ പ്രവര്‍ത്തിച്ചതിനെന്തു
മൂലമെന്നുള്ള വിചാരവും കൂടാതെ
മറ്റവന്‍കൂടെ പ്രവര്‍ത്തിക്കിലിങ്ങനെ
കുറ്റം ഭവിക്കുമെന്നോര്‍ത്തുകൊണ്ടീടുവിന്‍"
എന്നുള്ള സാരോപദേശ ത്തിന് ഈ കഥ ദൃഷ്ടാന്തമാകുന്നു.
നാറാണത്തുഭ്രാന്തന്‍ ചിലപ്പോള്‍ കട്ടുറുമ്പുകള്‍ കൂട്ടംകൂടി വരിവരിയായി പോകുമ്പോള്‍ അവയെയെല്ലാം എണ്ണിക്കൊണ്ടിരിക്കും. അങ്ങനെയും ഒരു പതിവുണ്ട്. അങ്ങനെ ഒരു ദിവസം നാറാണത്തുഭ്രാന്തന്‍ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അടുക്കെച്ചെന്ന് "എത്രയായി?" എന്നു ചോദിച്ചു. ഉടനെ നാറാണത്തുഭ്രാന്തന്‍ "പതിനായിരം പോയി. പതിനായിരമുണ്ട്. അതുകൂടെ പോകണം. എന്നാല്‍ സുഖമായി" എന്നു മറുപടി പറഞ്ഞു. ഈ ചെന്നു ചോദിച്ച ആള്‍ക്ക് വളരെക്കാലമായി വയറ്റില്‍ ഒരു വേദനയുണ്ടായിരുന്നു. അതിനു ചികിത്സയ്ക്കും മറ്റുമായി പതിനായിരം രൂപ ചെലവായിട്ടുണ്ടായിരുന്നു. പിന്നെ അയാള്‍ പതിനായിരം രൂപ കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു. നാറാണത്തുഭ്രാന്തന്‍ പറഞ്ഞതിന്റെ സാരം ആ പതിനായിരംകൂടി ചെലവായാല്‍ ഇയാള്‍ക്കു വയറ്റില്‍ വേദന ഭേദമായി സുഖമാകുമെന്നായിരുന്നു. ആ സാരം ഈ മനുഷ്യന്‍ മനസ്സിലാക്കി ശേഷമുണ്ടായിരുന്ന പതിനായിരംകൂടി ചികിത്സയ്ക്കും സത്കര്‍മ്മങ്ങള്‍ക്കുമായി ചെലവാക്കുകയും വയറ്റില്‍ വേദന ഭേദമാവുകയും ചെയ്തു.

അകവൂര്‍ ചാത്തനും ഇതുപോലെത്തന്നെ ഒരു ദിവ്യനായിരുന്നു. അദ്ദേഹം അകവൂര്‍ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണ് താമസിച്ചിരുന്നത്. അന്നത്തെ അച്ഛന്‍ നമ്പൂരിപ്പാട്ടിലേക്ക് അനര്‍ഹയായ ഒരു സ്ത്രീയില്‍ മനസ്സു പ്രവര്‍ത്തിക്കയാല്‍ തത്പാപപരിഹാരാര്‍ത്ഥം ഗംഗാസ്നാനം ചെയ്യണമെന്നു തീര്‍ച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോള്‍ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തന്‍ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടീന്നു സ്നാനം കഴിച്ച തീര്‍ത്ഥങ്ങളിലെല്ലാം ചാത്തന്‍ ഈ ചുരയ്ക്കായും മുക്കി, ചാത്തന്‍ എങ്ങും സ്നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടീന്നു തിരിയെ സ്വഭവനത്തില്‍ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ച് ഇരിപ്പായി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ചാത്തന്‍ ഈ ചുരയ്ക്കായെടുത്തു കറിയ്ക്കു നുറുക്കിക്കൊടുത്തു.

അതൊരു കയ്പന്‍ ചുരയ്ക്കയായിരുന്നതിനാല്‍ കൂട്ടാന്‍ കയ്പുകൊണ്ടു കൂട്ടാന്‍ പാടിലായിരുന്നു. കൂട്ടാന്‍ കയ്ചതിനാല്‍ നമ്പൂരിപ്പാട്ടീന്ന് അന്തര്‍ജനത്തിനെ ദേഷ്യപ്പെട്ടു. "ചാത്തന്‍ നുറുക്കിത്തന്നതാണ് ഞാന്‍വെച്ചത്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അലാതെയൊന്നുമല" എന്നന്തര്‍ജനം പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഊണുകഴിഞ്ഞ് പുറത്തുവന്നയുടനെ ചാത്തനെ വിളിച്ച് "കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു" എന്നും "അതു കയ്ക്കുന്നതിന്റെ കാരണമെന്തെന്നും" ചോദിച്ചു. അപ്പോള്‍ ചാത്തന്‍ "കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കില്‍ തിരുമനസ്സിലെ പാപവും തീര്‍ന്നിട്ടില്ല. തിരുമേനി സ്നാനം കഴിച്ച പുണ്യതീര്‍ത്ഥങ്ങളിലെല്ലാം അടിയന്‍ ആ കയ്പന്‍ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണ് കൂട്ടാനിന്നു നുറുക്കിക്കൊടുത്തത്" എന്നു പറഞ്ഞു.

ഇതു കേട്ടപ്പോള്‍ ചാത്തന്‍ തന്നെ പരിഹസിക്കാനായിട്ടാണ് ചുരയ്ക്ക മുക്കിക്കൊണ്ടുവന്നതെന്ന് മനസ്സിലാകയാല്‍ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ല ́യുമുണ്ടായി. തന്റെ പാപം തീര്‍ന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടീന്നു സമ്മതിച്ചു. "ഇനി പാപം തീരാന്‍ എന്തുവേണമെന്നു നീ തന്നെ പറഞ്ഞുതരണ"മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാല്‍ ചാത്തന്‍, "തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങള്‍ കൂടിനില്ക്കുമ്പോള്‍ ഇന്ന സംഗതിയുടെ പാപം തീരാനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല" എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഇതുകേട്ട് അങ്ങനെതന്നെ ചെയ്യാമെന്നു തീര്‍ച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ട് ഒരാളോളം വലിപ്പത്തില്‍ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്ന ദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാളരാജ്യമൊട്ടുക്കു ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങള്‍ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിചു വലിയ കൊടിലുകള്‍കൊണ്ടും മറ്റും പിടിച്ചു സഭയില്‍ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇത് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോള്‍ അടുത്തു നിന്നിരുന്ന ചാത്തന്‍ നമ്പൂരിപ്പാട്ടിലെ തടുത്തുനിറുത്തിക്കൊണ്ട് "ഇത്രയും മതി. ഇപ്പോള്‍ അവിടുത്തെ പാപമെല്ലാം തീര്‍ന്നിരിക്കുന്നു" എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐക്യകണ്ഠേന സമ്മതിക്കുകയും ചെയ്തു. ഇതിനാല്‍ പാപമോചന ത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്നാനം മുതലായവ ചെയ്താല്‍ മതിയാകുന്നതല്ലെന്നും സ്പ ഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴരനാഴിക വെളുപ്പാനുള്ളപ്പോള്‍ കുളിച്ച് ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് ഒരു ദിവസം ചാത്തന്‍ ചോദിച്ചു. "ഞാന്‍പരബ്രഹ്മത്തെ സേവിക്കയാണെ"ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. "അപ്പോള്‍ പരബ്രഅം എങ്ങനെയിരിക്കും?" എന്നു ചാത്തന്‍ ചോദിക്കയാല്‍ നമ്പൂതിരിപ്പാട്ടീന്നു പരിഹാസമായിട്ടു "നമ്മുടെ മാടന്‍പോത്തിനെ പ്പോലിരിക്കും" എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോള്‍ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞപ്പോള്‍ ചാത്തന്റെ ധ്യാനപ്രകാരം മാടന്‍പോത്തിന്റെ സ്വരൂപത്തില്‍ പരബ്രഅം അയാള്‍ക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഅം ചാത്തന്റെ കൂടെ നടക്കുകയും അയാള്‍ പറയുന്ന വേലകള്‍ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്ന് ഈ വിവരമൊന്നും അറിഞ്ഞതുമില്ല. അദ്ദേഹത്തിന് ഈ മാടന്‍പോത്ത് അപ്രത്യക്ഷമായിട്ടാണ് ഇരുന്നതും.

അങ്ങനെയിരിക്കുമ്പോള്‍ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനെയും കൊണ്ടു പോയി. ചാത്തന്‍ ഭാണ്ഡം മാടന്‍പോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിചുകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തുചെന്നപ്പോള്‍ അവിടെ ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുമ്പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടന്‍പോത്തിന്റെ കൊമ്പുകള്‍ അവിടെ തടഞ്ഞതിനാല്‍ അതിനു കടക്കാന്‍ പാടില്ലാതെ അവിടെ നിന്നു. അപ്പോള്‍ ചാത്തന്‍ തിരിഞ്ഞുനിന്ന് "ചരിചു കടത്തൂ" എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്ന് ഇതുകേട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ മാടന്‍പോത്തിനെ അദ്ദേഹത്തിനു കാണ്മാന്‍ പാടില്ലായിരുന്നതിനാല്‍ "നീ ആരോടാണ് പറയുന്നത്?" എന്നു ചോദിചു. "നമ്മുടെ മാടന്‍പോത്തിനോട്" എന്നു ചാത്തന്‍ മറുപടി പറഞ്ഞു.

നമ്പൂതിരിപ്പാട്: മാടന്‍പോത്തെവിടെ? ഏതു മാടന്‍പോത്ത്?

ചാത്തന്‍: ഇതാ നില്ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്പനപ്രകാരം അടിയന്‍ സേവിച്ചു പ്രത്യക്ഷമാക്കിയ മാടന്‍പോത്താണിത്.

ഇതുകേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ട് നോക്കിയപ്പോള്‍ മാടന്‍പോത്തിന്റെ ആകൃതിയില്‍ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മമത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്ന് "എന്നെക്കാള്‍ ഭക്തി നിനക്കുതന്നെയാണ്. അതിനാല്‍ ഞാന്‍നിന്നെയും വന്ദിക്കുന്നു" എന്നു പറഞ്ഞു ചാത്തനെ നമസ്കരിച്ചു. ഉടനെ മാടന്‍പോത്ത് അവിടെത്തന്നെ ഭൂമിയില്‍ താണുപോയി. "അടിയന്റെ മാടന്‍പോത്തില്ലാതെ അടിയന്‍ വരികയില്ല" എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. "എനിക്കിനി എന്താണ് ഗതി" എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോള്‍ ചാത്തന്‍ "മേല്പോട്ട് കേറാന്‍ നൂലുണ്ടലോ. അതുപിടിചു കേറിക്കൊള്ളണം" എന്നു പറഞ്ഞു. അതിന്റെ സാരം വേദംകൊണ്ടു മോക്ഷത്തെ പ്രാപിച്ചു കൊള്ളണമെന്നാണെന്ന് മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തന്‍ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയില്‍ച്ചേര്‍ന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.

ഉളിയന്നൂര്‍ പെരുന്തച്ചനും അനേകം അത്ഭുതകര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശത്തുതന്നെ ഒരു ക്ഷേത്രത്തിലെ ഉപയോഗത്തി ലേക്കായി അവിടുത്തെ ഊരാണ്‍മക്കാര്‍ പറഞ്ഞിട്ട് ഒരു കുളം പെരുന്തച്ചന്‍ ഉണ്ടാക്കീട്ടുണ്ട്. കുളം കുഴിച്ചു കല്ലുകെട്ടിത്തുടങ്ങിയപ്പോള്‍ ഊരാണ്‍മ ക്കാരില്‍ ചിലര്‍ കുളം നീളത്തിലിരിക്കണമെന്നും ചിലര്‍ ചതുരത്തില്‍ വേണമെന്നും മറ്റു ചിലര്‍ വട്ടത്തില്‍ വേണമെന്നും മറ്റും തര്‍ക്കമായി. അപ്പോള്‍ പെരുന്തച്ചന്‍ "നിങ്ങളാരും വഴക്കു പിടിക്കേണ്ട. എല്ലാവരുടെയും ഇ ഷ്ടപ്രകാരം കുളം വട്ടത്തില്‍ നീളത്തില്‍ സമചതുരത്തില്‍ ത്രികോണമായിട്ടു കോഴിമുട്ടഭാഷയിലുണ്ടാക്കിയേക്കാം. എന്നാല്‍ പോരേ?" എന്നു പറഞ്ഞ് അങ്ങനെ ഒരു കുളവും കെട്ടിത്തീര്‍ത്തു. ആ കുളത്തിന്റെ ഓരോരോ ഭാഗത്തുനിന്നും നോക്കിയാല്‍ പെരുന്തച്ചന്‍ പറഞ്ഞതുപോലെ ഒക്കെയും തോന്നും. കുളത്തിലിറങ്ങിയാല്‍ ഇപ്പോഴും ആര്‍ക്കും കിഴക്ക് പടിഞ്ഞാറ് അറിയാന്‍ പാടില്ലാതെയാണിരിക്കുന്നത്. അതിനാല്‍ ബ്രാഹ്മണര്‍ ആ കുളത്തില്‍ കുളിച്ചു നിത്യകര്‍മ്മം കഴിക്കാറില്ല. പെരുന്തച്ചത് അതിദിവ്യ നായ ഒരു പുത്രനും ഉണ്ടായിരുന്നു. ഈ കുളം പെരുന്തച്ചന്‍ കുഴിച്ചപ്പോള്‍, മകന്‍, "പുഴ കടന്ന് ഈ കുളത്തിലേക്ക് വലവരും പോകുമോ?" എന്നു ചോദിച്ചു. അന്നു കുളം ക്ഷേത്രത്തിനടുത്തും പുഴ വളരെ അകന്നും ആയതിനാല്‍ "ഇതെന്താടാ ഭ്രാന്തു പറയുന്നത്? പുഴ എത്ര ദൂരെക്കിടക്കുന്നു" എന്നു പെരുന്തചന്‍ പറഞ്ഞു. "ആട്ടെ, കാണാം" എന്നു മകനും പറഞ്ഞു. കുറചുകാലം കഴിഞ്ഞപ്പോള്‍ ദൂരേക്കൂടി ഒഴുകിക്കൊണ്ടിരുന്ന നദി കുത്തിപ്പാഞ്ഞ് അമ്പലത്തിന്റെയും കുളത്തിന്റെയും മധ്യേ ഒഴുകിത്തുടങ്ങി. അപ്പോള്‍ അമ്പലമിക്കരെയും കുളമക്കരെയുമായിത്തീര്‍ന്നു. ആറു കടന്ന് ആരും കുളത്തിലേക്കു പോകാതെയുമായി. ഇപ്പോഴും ആ സ്ഥിതിയില്‍ തന്നെ ഇരിക്കുന്നു.

പിന്നെ പെരുന്തച്ചന്‍ ഒരു നദിയില്‍ ഒരു പാലം പണിതു. അതിനും കുറെ ദിവ്യത്വമുണ്ട്. പാലത്തിന്റെ ഒരറ്റത്ത് ഒരു പാവയുണ്ട്. മറ്റേ അറ്റത്ത് ആള്‍ കേറുമ്പോള്‍ പാവ കീഴ്പോട്ടു താണുതുടങ്ങും. ആള്‍ പാലത്തിന്റെ മധ്യത്തിലാകുമ്പോള്‍ പാവ വെള്ളത്തില്‍ മുങ്ങും. അങ്ങേ അറ്റത്തു ചെല്ലുമ്പോഴേക്കും പാവ വായില്‍ നിറച്ചു വെള്ളവുംകൊണ്ടു പൂര്‍വസ്ഥിതിയില്‍ മുകളില്‍ വന്നുനില്ക്കും. ആള്‍ അടുത്തു ചെല്ലുമ്പോള്‍ ചെല്ലുന്ന ആളുടെ മുഖത്ത് ഒരു തുപ്പും കൊടുക്കും. ഇങ്ങനെയാണതിന്റെ സൂത്രം. ഇരു പെരുന്തചന്റെ മകന്‍ കണ്ടിട്ടു വേറൊരു പാവയെ ഉണ്ടാക്കി പാലത്തിന്റെ ഇങ്ങേ അറ്റത്തും വെച്ചു. ആ പാവ പാലത്തിന്മേല്‍ ആളുകയറുമ്പോള്‍ മുമ്പേ നടന്നുതുടങ്ങും. ആളുകള്‍ അങ്ങേ അറ്റത്തു ചെല്ലുന്നതിനുമുമ്പേ അവിടെ എത്തും. മറ്റേപ്പാവ തുപ്പുന്നതിനുമുമ്പേ അതിന്റെ ചെകിട്ടത്ത് ഈ പാവ ഒരടിവെച്ചുകൊടുക്കും. അപ്പോള്‍ ആ തുപ്പുന്ന പാവയുടെ മുഖം തിരിഞ്ഞുപോകുന്നതിനാല്‍ ആരുടെയും മുഖത്തു തുപ്പാന്‍ കഴിയാതെയുമായി.

പെരുന്തച്ചന്‍ ഒരിക്കല്‍ ഒരു വഴിയാത്ര പോകുമ്പോള്‍ ഒരുദിക്കില്‍ ചില ആശാരിമാര്‍കൂടി ഒരമ്പലം പണിയുന്നതു കണ്ട് അവിടെച്ചെന്നു നോക്കിക്കൊണ്ടിരുന്നു. ആശാരിമാരാരും പെരുന്തച്ചനെ ബഹുമാനിക്കയും കണ്ടതായി നടിക്കപോലും ചെയ്തില്ല. അവര്‍ക്ക് ഊണു കാലമായപ്പോള്‍ പെരുന്തച്ചനെ വിളിക്കാതെ പോവുകയും ചെയ്തു. ഉടനെ ശ്രീകോവിലിനുള്ള കഴുക്കോലിന്റെ അറ്റത്തൊക്കെ ഓരോ വരകൂടി വരച്ചും വെച്ചു പെരുന്തച്ചനും പോയി. ആശാരിമാര്‍ ഊണു കഴിഞ്ഞുവന്നു പണി തുടങ്ങി. പെരുന്തച്ചന്‍ വരച്ച വര അവിടത്തെക്കണക്കാശാരി വരച്ചതാണെന്നു വിചാരിച്ച് അവിടെ വെച്ചു മുറിച്ചു കഴുക്കോലെല്ലാം പണിതീര്‍ത്തു കൂട്ടു കേറ്റിയപ്പോള്‍ കഴുക്കോലിനു നീളം പോരായ്കയാല്‍ കൂടം പിടിക്കയില്ല. കണക്കനും പണിക്കാരനും കൂടി പഠിച്ച വിദ്യയെല്ലാമെടുത്തിട്ടും കൂടം പിടിച്ചില്ല. ഈ അബദ്ധം എങ്ങനെ വന്നു എന്നറിയാതെ എല്ലാവരും വളരെ വ്യസനിച്ചു. ഒടുക്കം കഴുക്കോലുകള്‍ മാറ്റണമെന്നുതന്നെ തീര്‍ച്ചപ്പെടുത്തി. ശ്രീകോവിലിന്റെ കൂട്ടുകേറ്റിയ വിധത്തില്‍ തന്നെ കൂടം പിടിക്കാതെ ആ നിലയില്‍ വെച്ചുംവെച്ചുതന്നെ വേറെ പണികള്‍ തുടങ്ങി.

പെരുന്തച്ചന്‍ പോയി ആരുമറിയാതെ കുറെക്കടുന്തുടികള്‍ ഉണ്ടാക്കിക്കൊണ്ടു പുറപ്പെട്ടു. യാത്രയായപ്പോള്‍ "എങ്ങോട്ടാ യാത്ര?" എന്നു മകന്‍ ചോദിച്ചു. ഒന്നും മിണ്ടാതെ പെരുന്തച്ചന്‍ പോയി. പിന്നാലെ മകനും പുറപ്പെട്ടു. ഒരു ദിവസം ഉച്ചയായപ്പോള്‍ ആ അമ്പലം പണിയുന്ന സ്ഥലത്തു വന്നു. അപ്പോള്‍ ആശാരിമാരെല്ലാം ഉണ്ണാന്‍ പോയിരിക്കയായിരുന്നു. അവിടെ ആരുമില്ലെന്നു മനസ്സിലായപ്പോള്‍ പെരുന്തച്ചന്‍ ശ്രീകോവിലിനു മുകളില്‍ കേറി ഈ കടുന്തുടികളെല്ലാം വെച്ചിണക്കി ഒരടി കൊടുത്തു. പെട്ടെന്നു കൂടം പിടിക്കയും ചെയ്തു. അപ്പോഴേക്കും മകനും അവിടെ എത്തി. ഉടനെ പെരുന്തച്ചന്‍ "കണ്ടോടാ, മകനേ കൂടം പിടിചത്" എന്നു ചോദിചു. "ഓഹോ കാണുകയും പഠിക്കയും ചെയ്തു" എന്നു മകന്‍ ഉത്തരം പറഞ്ഞു.

ഇങ്ങനെ പലവിധത്തിലും മകന്‍ അസാമാന്യനാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആദ്യപുത്രനാണെങ്കിലും പെരുന്തച്ച അവനെക്കുറിച്ച് സഹിയവയ്യാതെയുള്ള അസൂയയും വൈരവുമുണ്ടായി. ഇവന്‍ ജീവിച്ചിരുന്നാല്‍ തന്റെ യശസ്സിനു ഹാനി ഭവിക്കുമെന്നും അതിനാല്‍ ഏതുവിധവും ഇവന്റെ കഥ കഴിക്കണമെന്നും പെരുന്തച്ചന്‍ തീര്‍ച്ചയായി മനസ്സില്‍ ഉറച്ചു.

കൂടം പിടിച്ച ശബ്ദം കേട്ട് ആശാരിമാരെല്ലാം ഓടിവന്നു നോക്കിയപ്പോള്‍ കൂടം പിടിച്ചിരിക്കുന്നതായി കണ്ടു. അപ്പോള്‍ ഇതെല്ലാം

മനസ്സിലാവുകയാല്‍ പെരുന്തച്ചന്റെ കശൗലങ്ങളാണെന്നു ആശാരിമാരെല്ലാം പെരുന്തച്ചനെയും മകനെയും വന്ദിച്ചു ബഹുമാനിച്ചു. അന്നുമുതല്‍ പെരുന്തച്ചനെയും മകനെയും പണിക്കു പ്രധാനന്മാരായി ചേര്‍ക്കുകയും അവര്‍കൂടി പണി തുടങ്ങുകയും ചെയ്തു. അക്കാലം മുതല്‍ ആശാരിമാര്‍ പണിതുകൊണ്ടിരിക്കുന്ന സ്ഥലത്തു മറ്റാശാരിമാര്‍ വന്നാല്‍ അവര്‍ക്കുകൂടി ചോറുകൊടുക്കാതെ ഇവര്‍ ഉണ്ണുകയില്ലെന്നു ഒരേര്‍പ്പാട് വെചു.

പിന്നെ അവിടെപ്പണിതുകൊണ്ടിരിക്കുന്ന കാലത്തു പെരുന്തച്ചന്‍ അമ്പലത്തിന്റെ മുകളിലിരുന്നുകൊണ്ടു താഴെക്കുനിഞ്ഞിരുന്നു പണിയുന്ന മകന്റെ കഴുത്തിലേക്ക് ഒരു വലിയ ഉളി കൈമോശം വന്നുപോയി എന്ന ഭാവത്തില്‍ ഇട്ടു. ഉളി വന്നുവീണ് കഴുത്ത് രണ്ടായി മുറിഞ്ഞ് മകന്‍ മരിക്കയും ചെയ്തു. ഈ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത് തിരുവല്ലായില്‍വെച്ചാണെന്നാണ് കേട്ടിരിക്കുന്നത്.

പെരുന്തചന്‍ സ്വദേശത്തുള്ള നമ്പൂരിമാരുടെ ആവശ്യപ്രകാരം അവിടെയും ഒരമ്പലം പണിതിട്ടുണ്ട്. അവിടെ സോപാനത്തിങ്കല്‍നിന്നു ശ്രീകോവിലകത്തേക്കു കേറുമ്പോള്‍ ഇടയ്ക്കിടെ തല മുട്ടുമെന്നു തോന്നും കണ്ടാല്‍. സാധാരണയായി കേറുകയും ഇറങ്ങുകയും ചെയ്താല്‍ തല മുട്ടുകയില്ല. തല മുട്ടിയേക്കുമെന്നു സംശയിച്ചു നില്ക്കുകയോ കുനിയുകയോ ചെയ്താല്‍ തല മുട്ടുകയും ചെയ്യും. അങ്ങനെ ഒരു വിദ്യയുണ്ട്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബവും പെരുന്തച്ചനുണ്ടാക്കിയതാണ്. നമ്പൂരിമാരെല്ലാവരുംകൂടി ഒരു ബിംബമുണ്ടാക്കിക്കൊടുക്കണമെന്നു പെരുന്തച്ചനോടു പറഞ്ഞു. അങ്ങനെയാവാമെന്നു പെരുന്തച്ചനും സമ്മതിച്ചു. ഏതു മൂര്‍ത്തിയുടെ വിഗ്രഹമാണ് വേണ്ടതെന്ന് നമ്പൂരിമാര്‍ പറഞ്ഞുമില്ല, പെരുന്തച്ചന്‍ ചോദിച്ചുമില്ല. തമ്മില്‍ പിരിഞ്ഞു കഴിഞ്ഞപ്പോഴാണ് പെരുന്തച്ചന്‍ അതിനെക്കുറിച്ച് വിചാരിച്ചത്. എല്ലാവരും അത്താഴം കഴിഞ്ഞ് കിടക്കുന്ന സമയം അവരവരുടെ ഇ ഷ്ടദേവതയുടെ പേരു പറഞ്ഞു പ്രാര്‍ത്ഥിക്കുമല്ലോ. അതിനാല്‍ നമ്പൂരിമാര്‍ കിടക്കുന്ന സമയം എന്തുപറയുന്നു എന്നറിയണം. ഉണ്ടാക്കി അതറിഞ്ഞാല്‍ അവരുടെ ഇ ഷ്ടദേവതയുടെ വിഗ്രഹം ക്കൊടുക്കാമല്ലോ. എന്നിങ്ങനെ വിചാരിച്ച് പെരുന്തച്ചന്‍ പല ദിവസമായി നമ്പൂരിമാര്‍ കിടക്കുന്ന സമയത്ത് അവിടെയൊക്കെപ്പോയി ഒളിച്ചുനിന്നു. അവരെല്ലാം കിടക്കുന്ന സമയത്ത് "അവിടെക്കിട" എന്നും പറഞ്ഞുകൊണ്ടാണ് കിടക്കുക പതിവ്. അലാതെ ഈശ്വരനാമം ഒന്നും പറയുക പതിവില്ല. ഒടുക്കം പെരുന്തച്ചന്‍ "എന്നാലവിടെക്കിട" എന്നും പറഞ്ഞ് ഒരു ബിംബം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ ഒരു ബിംബം ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്. മൂര്‍ത്തിയെന്താണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.

പെരുന്തച്ചന്‍ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നിരുന്നു. പെരുന്തച്ചനും മറ്റും അഗ്നിഹോത്രിയുടെ ഇല്ലത്തു ചെന്നാല്‍ ശ്രാദ്ധമൂട്ടേണ്ടുന്ന ദിവസങ്ങളിലല്ലാതെ അകത്തു കടക്കാറില്ല. മറ്റുള്ള ദിവസങ്ങളില്‍ അവിടെച്ചെന്നാല്‍ യഥാക്രമം പുറത്തു നില്ക്കുകയേ പതിവുള്ളൂ. അതിനാല്‍ പെരുന്തച്ചന്‍ അന്നു ചെന്നിട്ടു പടിക്കുപുറത്താണ് നിന്നത്. അവിടെ നിന്നുകൊണ്ട് അഗ്നിഹോത്രി അപ്പോള്‍ എന്തുചെയ്യുകയാണെന്ന് അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം സഹസ്രാവൃത്തി കശിക്കുകയാണെന്നു ഭൃത്യന്മാര്‍ പറഞ്ഞു. ഉടനെ പെരുന്തച്ചന്‍ അവിടെയിരുന്നു നിലത്ത് ചെറുതായിട്ട് ഒരു കുഴി കുഴിച്ചു. പെരുന്തച്ചന്‍ പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്കാരത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു. പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ഗണപതിഹോമമായിരുന്നു. പെരുന്തച്ചന്‍ അപ്പോഴും ഒരു കുഴി കുഴിച്ചു. ഇങ്ങനെ പെരുന്തച്ചന്‍ അന്വേഷിചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമപുഷ്പാഞ്ജലി, വൈശ്യം മുതലായി ഓരോന്നു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. നേരം ഉച്ചയായപ്പോഴേക്കും അഗ്നിഹോത്രി പുറത്തുവന്നു. അപ്പോള്‍ പെരുന്തച്ചന്‍ "തേവാരമെല്ലാം കഴിഞ്ഞോ?" എന്നു ചോദിച്ചു.

അഗ്നിഹോത്രി: ഓ! ഏകദേശം കഴിഞ്ഞു. പെരുന്തച്ചന്‍ വന്നിട്ട് വളരെ നേരമായി, അല്ലേ? ഇരുന്നു മുഷിഞ്ഞായിരിക്കും."

പെരുന്തച്ചന്‍" ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്കേടുണ്ടായില്ല. ഇവിടെ ഞാന്‍അനേകം കുഴികള്‍ കുഴിച്ചു. പക്ഷേ, ഒന്നിലും വെള്ളം കണ്ടില. ഇത്രയും നേരംകൊണ്ട് അനേകം കുഴികള്‍ കുഴിക്കാതെ ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ വെള്ളം കാണുമായിരുന്നു.

ഇതു കേട്ടപ്പോള്‍ പെരുന്തച്ചന്‍ തന്നെ ആക്ഷേപിക്കുകയാണ് ചെയ്തതെന്നും പെരുന്തചന്‍ പറഞ്ഞതിന്റെ സാരം അനേകമീശ്വരന്മാരെ കുറെശ്ശേ സേവിക്കുന്നതു വെറുതെയാണെന്നും ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അതു നല്ലതുപോലെയായാല്‍ ഫലസിദ്ധി ഉണ്ടാകുമെന്നാണെ ന്നും ഇതു തന്റെ തേവാരത്തെ സംബന്ധിച്ചാണെന്നും അഗ്നിഹോത്രിക്കു മനസ്സിലാവുകയാല്‍ അദ്ദേഹം, പല കുഴികളായാലും അവ പതിവായി കുറെശ്ശേ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാ ത്തിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്‍ക്കുള്ള പരസ്പരബന്ധമുണ്ടായിരിക്കുന്നതുകൊണ്ട് എല്ലാത്തിന്റെയും ചുവട് ഒന്നുതന്നെയാണെന്നു വിചാരിക്കാവുന്നതുമാണ്" എന്നു മറുപടി പറഞ്ഞു.

പെരുന്തച്ചന്‍: ചുവടെല്ലാത്തിനും ഒന്നാണെന്നുള്ള ഓര്‍മ്മ വിട്ടു പോകാതെയിരുന്നാല്‍ മതി. പിന്നെ എത്രവേണമെങ്കിലും കുഴിക്കാം. എല്ലാത്തിലും വെള്ളവും കാണും.

ഇങ്ങനെ ഒടുക്കം പെരുന്തച്ചന്‍ അഗ്നിഹോത്രിയുടെ യുക്തി ശരിയാണെന്ന് സമ്മതിക്കുകയും പിന്നെ വന്ന കാര്യം പറഞ്ഞ് പോവുകയും ചെയ്തു.

ഇനി പ്രസിദ്ധനായ പാക്കനാരുടെ ചില കഥകള്‍ കൂടി പറയാതെ ഉപന്യാസം സമാപിപ്പിക്കുന്നതു ശരിയല്ലെന്നു തോന്നുന്നതിനാല്‍ അതു ചിലതു പറയാം. പറയനായ പാക്കനാരുടെ ഉപജീവനവും മറ്റും മുറം വിറ്റാണെന്നാണു വെച്ചിരിക്കുന്നത്. കുലാചാരപ്രകാരമുള്ള പ്രവൃത്തി കൊണ്ട് ഉപജീവിക്കുന്നതാണ് ശ്രഷ്ഠമെന്നു കാണിക്കാനായിരിക്കും അങ്ങനെ വെച്ചിരിക്കുന്നത്.

മാതാപിതാക്കളുടെ ചാത്തമൂട്ടാനായി അഗ്നിഹോത്രിയുടെ ഭവനത്തില്‍ ചെല്ലുമ്പോള്‍ പത്തുപേരും ഓരോ വിശി ഷ്ടപദാര്‍ഥങ്ങള്‍ കൊണ്ടുചെല്ലുക പതിവുണ്ട്. പാക്കനാര്‍ മാംസമാണ് കൊണ്ടുചെല്ലുക പതിവ്. അത് അഗ്നിഹോത്രികളുടെ അന്തര്‍ജനത്തിനും ചാത്തക്കാര്‍ക്കും വളരെ വ്യസനമാണ്. എങ്കിലും പാക്കനാരുടെ ദിവ്യത്വം വിചാരിച്ച് ആരുമൊന്നും പറയുകയുമില്ല. കൊണ്ടുചെല്ലുന്നതെല്ലാം അന്തര്‍ജനം പാകംചെയ്കയും ചാത്തക്കാര്‍ ഭക്ഷിക്കയുമാണ് പതിവ്. ഒരിക്കല്‍ പാക്കനാര്‍ ചെന്നപ്പോള്‍ പശുവിന്റെ മുല ചെത്തിയെടുത്ത് ഒരിലയില്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നു. വെലിക്കു വേണ്ടുന്ന സാധനങ്ങള്‍ വെയ്പു തുടങ്ങിയപ്പോള്‍ അന്തര്‍ജനം ഈ പൊതിയഴിച്ചുനോക്കി. പശുവിന്റെ മുലയാണെന്നറിഞ്ഞപ്പോള്‍ എന്തായാലും ഇത് പാകം ചെയ്വാന്‍ കഴികയില്ലെന്നു നിശ്ചയിച്ച് അത് അങ്ങനെതന്നെ പൊതിഞ്ഞുകെട്ടി നടുമുറ്റത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ചാത്തക്കാരനെ ഇരുത്തി വെലിയും തുടങ്ങി. ചാത്തക്കാരന് ഓരോ സാധനങ്ങള്‍ വിളമ്പിത്തുടങ്ങിയപ്പോള്‍ പാക്കനാരു കൊണ്ടുവന്ന സാമാനംകൊണ്ടുള്ള കറികളൊന്നും കാണായ്കയാല്‍ "ഞാന്‍കൊണ്ടുവന്നതെവിടെ?" എന്നു പാക്കനാരു ചോദിച്ചു. അന്തര്‍ജനം ഒന്നും പറയാതെ നിന്നതിനാല്‍ സത്യം പറയാനായി അഗ്നിഹോത്രികള്‍ നിര്‍ബന്ധിക്കുകയും അന്തര്‍ജനം പരമാര്‍ഥമൊക്കെ പറയുകയും ചെയ്തു. അപ്പോള്‍ പാക്കനാര്‍ "എന്നാല്‍ അതു കിളിര്‍ത്തോ എന്നു നോക്കൂ" എന്നു പറഞ്ഞു. അന്തര്‍ജനം ചെന്നു നോക്കിയപ്പോള്‍ അതു കിളിര്‍ത്ത് അവിടെയൊക്കെപ്പടര്‍ന്നു നിറച്ചു കായുമായി കിടക്കുന്നതു കണ്ടു. വിവരം പറഞ്ഞപ്പോള്‍ "അതിന്റെ കായ് പറിച്ച് ഒരുപ്പേരിയെങ്കിലും ഉണ്ടാക്കിക്കൊണ്ടുവരൂ" എന്നു പാക്കനാര്‍ പറഞ്ഞു. ചാത്തക്കാരന്റെ ഊണ് കഴിയുന്നതിനുമുമ്പേ അതിന്റെ കായ്കള്‍കൊണ്ട് ഉപ്പേരി ഉണ്ടാക്കിക്കൊണ്ടുവന്നു വിളമ്പി. അങ്ങനെ ഉണ്ടായതാണ് കോവല്. കോവല്‍ക്കാ ഇപ്പോഴും വെലിക്കു പ്രധാനമാണല്ലോ. "കോവലും കോഴിയുമുള്ള ദിക്കില്‍ വെലിയിടണമെന്നില്ല" എന്നൊരു വാക്കും പ്രസിദ്ധമാണ്. കോവലുള്ള ദിക്കില്‍ വെലിയിട്ടില്ലെങ്കിലും പിതൃക്കള്‍ പ്രസാദിച്ചുകൊള്ളുമെന്നും കോഴിയുള്ള ദിക്കില്‍ ശുദ്ധമായിട്ടു വെലിയിടാന്‍ പ്രയാസമാകയാല്‍ വെലിയിട്ടതുകൊണ്ടും വിശേഷമില്ലെന്നുമാണ് ഇതിന്റെ സാരം. ഇതില്‍നിന്നു പാക്കനാരുടെയും കോവലിന്റെയും മാഹാത്മ്യം എത്രയുണ്ടെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.

ഒരു ദിവസം പാക്കനാരും ഭാര്യയും കൂടി കാട്ടില്‍ വിറകൊടിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ഒരു നമ്പൂരി വന്നു. അദ്ദേഹം ഇവരെക്കണ്ടു വഴിമാറാന്‍ പറഞ്ഞു. അപ്പോള്‍ പറക്കള്ളി നമ്പീരി പറയുന്നതു കേള്‍ക്കാതെ പതുക്കെ "മകളെ ഭാര്യയാക്കിവെച്ചുകൊണ്ടിരിക്കുന്ന ഇയ്യാള്‍ക്കെന്തിനാണ് വഴിമാറി ക്കൊടുക്കുന്നത്" എന്നു പറഞ്ഞു. അപ്പോള്‍ പാക്കനാര്‍ "ഛീ അങ്ങനെ പറയരുത്, ഒരട്ട ശേഷിച്ചിട്ടുണ്ടായിരുന്നു; അത് നിനക്കുമായി" എന്നു പറഞ്ഞു. രണ്ടുപേരും വഴിമാറിക്കൊടുക്കുകയും നമ്പൂരി കടന്നുപോവുകയും ചെയ്തതിന്റെ ശേഷം പറക്കള്ളി "ഒരട്ടയുണ്ടെന്നു പറഞ്ഞതിന്റെ സാരമെന്താണ്? അതെനിക്ക് മനസ്സിലായില്ല" എന്നു പറഞ്ഞു. ഉടനെ പാക്കനാര്‍ "അതു പറയാം. കേട്ടോളൂ" എന്നു പറഞ്ഞ് താഴെ വരുന്ന പ്രകാരം പറഞ്ഞു.

"ഈ നമ്പൂരിയുടെ അന്തര്‍ജനം ഒരു ദിവസം അത്താഴത്തിന് അരിവെച്ചതില്‍ ഒരു അട്ട വീണു. ഉടനെ ആ വിവരം അന്തര്‍ജനം നമ്പൂരിയോട് പറഞ്ഞു. ആ ചോറു ഭൃത്യന്മാര്‍ക്കു കൊടുക്കുന്നതിനു ശട്ടം കെട്ടി. അന്തര്‍ജനം അപ്രകാരം ചെയ്കയും ചെയ്തു. ആ അട്ട വീണ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുപ്പിചതിലുള്ള് പാപഫലത്തെ ഇദ്ദേഹത്തെ അനുഭവിപ്പിക്കുന്നതിനായി പരലോകത്തില്‍ ഒരുകുന്നട്ടയെ കൂട്ടീട്ടുണ്ടായിരുന്നു. ഇദ്ദേഹം മരിച്ച് അവിടെ ചെല്ലുമ്പോള്‍ ആ അട്ടയെ മുഴുവനും ഇദ്ദേഹത്തെ തീറ്റണമെന്നാണ് യമധര്‍മരാജാവ് നിശ്ചയിച്ചിരുന്നത്. ആ വിവരം ചിത്രഗുപ്തന് മനസ്സിലായി. ഈ നമ്പൂരി ദിവസംതോറും അത്താഴം കഴിഞ്ഞു കിടക്കുന്ന സമയം "ചിത്രഗുപ്തായ നമഃ" എന്നു പറഞ്ഞുംകൊണ്ടാണ് കിടക്കുക പതിവ്. അതിനാല്‍ ചിത്രഗുപ്തന്‍ ഈ നമ്പൂരി ദിവസം തോറും എന്നെ പ്രാര്‍ഥിച്ചുകൊണ്ടാണല്ലോ കിടക്കുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും ഒരു സഹായം ചെയ്തുകൊടുക്കാതിരുന്നാല്‍ ക ഷ്ടമാണ്. അദ്ദേഹം മരിച്ചിവിടെ വരുമ്പോള്‍ ഈ അട്ടകളെയൊക്കെ തിന്നേണ്ടതായും വന്നിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് ഈ വിവരം ധരിപ്പിക്കയും ഇതിനൊരു പ്രതിവിധി പറഞ്ഞുകൊടുക്കുകയും ചെയ്യണം എന്നു വിചാരിച്ച് നിശ്ചയിച്ചു. ഉടനെ ചിത്രഗുപ്തന്‍ പ്രത്യക്ഷമായി നമ്പൂരിയുടെ അടുക്കല്‍ ചെന്നു. ചിത്രഗുപ്തനെ കണ്ടപ്പോള്‍ ഒരു സാധാരണമനുഷ്യനല്ലെന്നു തോന്നുകയാല്‍ നമ്പൂരി എണീറ്റു വന്ദിച്ച് "അല്ലയോ സ്വാമിന്‍! അവിടുന്ന് ആരാണെന്നും ഇവിടെ വന്നതെന്തിനാണെന്നും ഞാനറിയുന്നില്ല. അതിനാല്‍ അവിടുന്നരുളിച്ചെയ്താലും" എന്നു പറഞ്ഞു.

ചിത്രഗുപ്തന്‍: ഞാന്‍ചിത്രഗുപ്തനാണ്. അങ്ങ് പ്രതിദിനം കിടക്കുന്ന സമയം എന്നെ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. അങ്ങേയ്ക്കു വലിയതായിരിക്കുന്ന ഒരു ക ഷ്ടസംഭവം വരാനിരിക്കുന്നു. അതറിയാനായി ട്ടാണ് ഇപ്പോള്‍ ഞാനിവിടെ വന്നത്.

നമ്പൂരി: (വീണ്ടും വന്ദിച്ചിട്ട്) അയ്യോ! എന്താണാവോ? അവിടുന്നരുളിച്ചെയ്തു കേള്‍പ്പാന്‍ ഞാനാഗ്രഹിക്കുന്നു.

ചിത്രഗുപ്തന്‍: അങ്ങ് ഒരു ദിവസം അട്ട വീണ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുപ്പിച്ചല്ലോ. അതിനാല്‍ അങ്ങ് മരിച്ചു പരലോകത്തു വരുമ്പോള്‍ തീറ്റാനായിട്ട് അവിടെ ഒരു കുന്നട്ടയെ കൂട്ടീട്ടുണ്ട്. തക്കതായ പ്രതിവിധി എന്തെങ്കിലും ചെയ്യാത്തപക്ഷം ആ അട്ടയെ എല്ലാം അങ്ങു തിന്നേണ്ടിവരും. അവരവര്‍ ചെയ്യുന്ന പാപത്തിന്റെ ഫലം അവരവര്‍ അനുഭവിക്കാതെ നിവൃത്തിയില്ല. ഈ സംഗതിയില്‍ ഞാന്‍വിചാരിച്ചാലും അപ്പോള്‍ ഒരു സഹായവും ചെയ്യാന്‍ കഴിയുന്നതല്ല. അതിനാലാണ് മുന്‍കൂട്ടി അറിയിചത്.

നമ്പൂരി: അയ്യോ സ്വാമിന്‍! ഞാനെന്തു വേണ്ടൂ? എന്റെ അറിവില്ലായ്മകൊണ്ട് അങ്ങനെ ചെയ്തുപോയി. ഇനി അതിനെന്തു പ്രതിവിധിയാണ് ചെയ്യേണ്ടത്? അതും അവിടുന്നുതന്നെ പറഞ്ഞുതരണം. അല്ലാതെ എനിക്കൊന്നും അറിഞ്ഞുകൂടാ.

ചിത്രഗുപ്തന്‍: ആട്ടെ, ഞാനൊരു കാര്യം പറയാം. അപ്രകാരം ചെയ്താല്‍ മതി. അങ്ങയുടെ പുത്രിയും യവൗനയുക്തയുമായ ഒരു കന്യക ഇവിടെയുണ്ടലോ. ഇനി കുറചുകാലംകൂടി കഴിഞ്ഞിട്ടേ ആ കന്യകയെ വിവാഹം കഴിച്ചുകൊടുക്കാവൂ. നാളെ മുതല്‍ അങ്ങയുടെ ശുശ്രൂഷകളെലാം ആ കന്യകയെക്കൊണ്ടു ചെയിക്കണം. എന്നാല്‍ മതി. ഈ സംഗതിയൊന്നും ആരോടും പറയുകയുമരുത്.

എന്നിങ്ങനെ പറഞ്ഞ ഉടനെ ചിത്രഗുപ്തന്‍ മറയുകയും ചെയ്തു. ഈ പറഞ്ഞതുപോലെ പിറ്റേദിവസം മുതല്‍ പല്ലുതേക്കാനുള്ളതുണ്ടാക്കി ക്കൊടുക്കുക, മുറുക്കാനുണ്ടാക്കിക്കൊടുക്കുക, ചോറു വിളമ്പി ക്കൊടുക്കുക, കിടക്കാന്‍ വിരിച്ചുകൊടുക്കുക മുതലായ സകല പ്രവൃത്തികളും നമ്പൂരി തന്റെ പുത്രിയെക്കൊണ്ടു ചെയ്യിച്ചുതുടങ്ങി. ഈ വക പ്രവൃത്തികള്‍ മറ്റാരും ചെയ്വാന്‍ നമ്പൂരി സമ്മതിക്കയില്ല. പുത്രിയെക്കുറിച്ച് പതിവിലധികം സ്നേഹവും ഭാവിച്ചുതുടങ്ങി. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങള്‍ക്ക് കുറേശ്ശെ ദുഃശങ്ക തുടങ്ങി. ആളുകള്‍ അങ്ങുമിങ്ങും കുറേശ്ശെ കുശുകുശുത്തു തുടങ്ങി. എന്തിനു വളരെപ്പറയുന്നു? കുറഞ്ഞൊരു ദിവസംകൊണ്ട് നീ പറഞ്ഞതുപോലെ പരക്കെ എല്ലാവരും പറഞ്ഞുതുടങ്ങി. തന്റെ പുത്രിയെക്കുറിച്ച് ക്രമവിരോധമായ യാതൊരു വിചാരവും ആഗ്രഹവും നമ്പൂരിയുടെ മനസ്സില്‍ ഉണ്ടായിട്ടുമില്ല. വെറുതെ ഈ ശുദ്ധബ്രാഹ്മണനെക്കുറിച്ച് ദോഷാരോപണം ചെയ്യുന്നവര്‍ക്കായി പരലോകത്തില്‍ കൂട്ടിയിരുന്ന അട്ടകളെ വീതിച്ചുതുടങ്ങി. അങ്ങനെ ഓരോരുത്തര്‍ക്കു വീതിച്ചുവീതിച്ച് ഒരട്ട അവിടെ ശേഷിച്ചിട്ടുണ്ടായിരുന്നു. അതിപ്പോള്‍ നിനക്കുമായി എന്നാണ് ഞാന്‍പറഞ്ഞതിന്റെ സാരം."

ഇങ്ങനെ പാക്കനാര്‍ പറഞ്ഞുകേട്ടപ്പോള്‍ പറക്കള്ളിക്ക് പരമാര്‍ഥം മനസ്സിലാവുകയും വെറുതെ നമ്പൂരിയെ ദുഷിച്ചു പാപം സമ്പാദിച്ചതിനെ ക്കുറിച്ച് പശ്ചാത്താപം ഉണ്ടാവുകയും ചെയ്തു. ഇതുകൊണ്ട് പാക്കനാര്‍ക്ക് പരലോകകാര്യങ്ങള്‍കൂടി അറിയാമെന്ന് സ്പഷ്ടമാകുന്നു.

പിന്നെ ഒരു ദിവസം പാക്കനാര്‍ തന്റെ മാടത്തിലിരിക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ബ്രാഹ്മണര്‍ പോകുന്നതു കണ്ടു. പാക്കനാര്‍ എണീറ്റു വന്ദിച്ച് "തമ്പുരാക്കന്മാര്‍ എങ്ങോട്ടാണ് എഴുന്നള്ളത്ത്?" എന്നു ചോദിച്ചു.

ബ്രാഹ്മണര്‍: ഞങ്ങള്‍ കാശിയില്‍ ഗംഗാസ്നാനത്തിന് പോവുകയാണ്.

പാക്കനാര്‍: എന്നാല്‍ അടിയന്‍ ഒരു വടികൂടി തന്നയയ്ക്കാം. അതുകൂടി ആ ഗംഗാനദിയില്‍ ഒന്നു മുക്കിക്കൊണ്ടുവന്ന് തരാമെങ്കില്‍ വലിയ ഉപകാരമായിരുന്നു.

ബ്രാഹ്മണര്‍: ഓഹോ! അതിനെന്തു വിരോധം? എന്നാല്‍ ഇതെന്തിനായിട്ടാണെന്നുകൂടി അറിഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്.

പാക്കനാര്‍: അതൊക്കെ തിരിയെ എഴുന്നള്ളൂമ്പോള്‍ അറിയിക്കാം."ഓഹോ! എന്നാലതു മതി" എന്നു പറഞ്ഞ് ബ്രാഹ്മണര്‍

പാക്കനാരോട് ഒരു വടിയും വാങ്ങിക്കൊണ്ടുപോയി. അവര്‍ കാശിയിലെത്തി ഗംഗയില്‍ സ്നാനത്തിനായിച്ചെന്ന സമയം പറഞ്ഞിരുന്നതുപോലെ ആ വടി ഗംഗയില്‍ മുക്കി. അപ്പോള്‍ വെള്ളത്തിന്നടിയി!ല്‍ നിന്നുകൊണ്ട് ഒരാള്‍ വലിച്ചുപിടിച്ചാലത്തെപ്പോലെ വടി വെള്ളത്തിന്നടിയിലേക്ക് താണുപോയി. അപ്പോള്‍ ബ്രാഹ്മണര്‍ക്ക് വളരെ വിഷാദമായി. "കഷ്ടം! പാക്കനാരുടെ വടി പോയല്ലോ. ഇനി തിരിച്ചുചെല്ലുമ്പോള്‍ അവനോടെന്തു പറയുന്നു? ഉണ്ടായ പരമാര്‍ഥം പറയാം. അല്ലാതെ നിവൃത്തിയില്ലല്ലോ" എന്നൊക്കെപ്പറഞ്ഞുകൊണ്ട് എല്ലാവരും സ്നാനം കഴിച്ചു കേറി. പിന്നെ വിശ്വനാഥദര്‍ശനം മുതലായതെല്ലാം കഴിച്ചു. അവര്‍ പിന്നെയും പല പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കയും തീര്‍ഥങ്ങളില്‍ സ്നാനം ചെയുകയും പല ദേവാലയങ്ങളില്‍ ദര്‍ശനം കഴിക്കയും മറ്റും ചെയ്തു തിരിച്ചു പാക്കനാരുടെ പടിക്കല്‍ വന്നു. ഉടനെ പാക്കനാര്‍ എണീറ്റു ചെന്നു വന്ദിച്ചിട്ട് "അടിയന്റെ വടിയെവിടെ?" എന്നു ചോദിച്ചു.

ബ്രാഹ്മണര്‍: വടി പൊയ്പ്പോയല്ലോ, പാക്കനാരേ! പാക്കനാര്‍ക്ക് മുഷിച്ചില്‍ തോന്നരുത്. ഞങ്ങള്‍ക്ക് കൈമോശം വന്നുപോയതാണ്.

പാക്കനാര്‍: ആട്ടെ, എവിടെയാണതു പോയത്?

ബ്രാഹ്മണര്‍: ഞങ്ങള്‍ കാശിയിലോളം ഭദ്രമായി സൂക്ഷിച്ചു കൊണ്ടുപോയി. അവിടെക്കൊണ്ടുചെന്ന് ഗംഗയില്‍ മുക്കിയപ്പോള്‍ വെള്ളത്തില്‍ താണുപോവുകയാണ് ചെയ്തത്.

ഉടനെ പാക്കനാര്‍, "ഗംഗയിലാണോ പോയത്? എന്നാല്‍ നിവൃത്തിയുണ്ട്" എന്നു പറഞ്ഞ്, പാക്കനാരുടെ പടിക്കലുള്ള കുളത്തിന്റെ വക്കത് ചെന്ന് "വടി ഇങ്ങോട്ടു കാണട്ടെ" എന്നു പറഞ്ഞു. ഉടനെ ആ കുളത്തിലെ വെള്ളത്തില്‍നിന്ന് വടി പൊങ്ങിവരികയും പാക്കനാരെടുക്കുകയും ചെയ്തു. ഇതു കണ്ടപ്പോള്‍ ലോകത്തില്‍ വെള്ളമായിക്കാണുന്നതെല്ലാം ഗംഗയാണെന്നും ഭക്തിയുള്ളവര്‍ക്കു ഗംഗാസ്നാനത്തിനു കാശിയില്‍ പോകണമെന്നില്ലെന്നു തങ്ങളെ ബോദ്ധ്യപ്പെടുത്താനായിട്ടാണ് പാക്കനാര്‍ വടി തന്നയച്ചതെന്ന് ബ്രാഹ്മണര്‍ക്കു മനസ്സിലായി. പിന്നെ പാക്കനാരുടെ മനഃശുദ്ധിയെയും ഭക്തിവിശ്വാസങ്ങളെയും ദിവ്യത്വത്തെയും കുറിച്ചു ശ്ലാഘിക്കയും വിസ്മയിക്കയും തങ്ങളുടെ അന്ധതയെക്കുറിച്ചു ലജ്ജിക്കയും തന്നെത്താന്‍ നിന്ദിക്കയും ചെയ്തുകൊണ്ട് ബ്രാഹ്മണര്‍ പോവുകയും ചെയ്തു.

ബ്രാഹ്മണകുലാഗ്രസരനായ ആഴുവാഞ്ചേരി തമ്പ്രാക്കള്‍ക്കു "തമ്പ്രാക്കള്‍ "എന്നുള്ള പേരു സിദ്ധിചത് ഈ പാക്കനാരില്‍നിന്നാണെന്ന് കേട്ടിട്ടുണ്ട്. തമ്പ്രാക്കള്‍ എവിടെയോ ഒരു രാജാവിന്റെ ഹിരണ്യഗര്‍ഭം കഴിഞ്ഞു കിട്ടിയ സ്വര്‍ണംകൊണ്ടുള്ള ഒരു പശുവിനെ ഭൃത്യന്മാരെക്കൊണ്ട് കെട്ടിയെടുപ്പിച്ചു കൊണ്ടുപോവുമ്പോള്‍ പാക്കനാര്‍ കണ്ടു. ഉടനെ വഴിയില്‍ച്ചെന്നു തടഞ്ഞുകൊണ്ട് "ചത്ത പശുവിന്റെ അവകാശം അടിയനാണ്. അതിനാല്‍ ഇതിനെ തന്നയയ്ക്കില്ല" എന്നു പറഞ്ഞു.

തമ്പ്രാക്കള്‍: ചത്തതല്ല. അതു ജീവനുള്ളതാണ്.

പാക്കനാര്‍: എന്നാല്‍ കെട്ടിയെടുക്കണമെന്നില്ലല്ലോ. ജീവനുള്ളതാണെങ്കില്‍ നടത്തിക്കൊണ്ടു പോകണം.

ഉടനെ തമ്പ്രാക്കള്‍ പശുവിനെ അവിടെ നിറുത്താന്‍ പറഞ്ഞു. ഭൃത്യന്മാര്‍ താഴെ നിറുത്തി, തണ്ടും, കയറും അഴിച്ചെടുത്തു മാറി നിന്നു. തമ്പ്രാക്കള്‍ കുറച്ചു പുല്ലു പറിച്ചെടുത്തു കാട്ടി പശുവിനെ വിളിച്ചുകൊണ്ടു മുമ്പെ നടന്നു. അദ്ദേഹത്തിന്റെ തപഃ ശക്തികൊണ്ട് ആ പശു അചേതനവസ്തുവായ സ്വര്‍ണമാണെങ്കിലും പിന്നാലെ നടന്നുചെന്നു. അതുകണ്ടപ്പോള്‍ പാക്കനാര്‍ ദൂരെ മാറിനിന്നു തൊഴുതുകൊണ്ട് "എല്ലാത്തമ്പ്രാക്കളും തമ്പ്രാക്കള്‍. ആഴുവാഞ്ചേരി തമ്പ്രാക്കള്‍ തമ്പ്രാക്കള്‍" എന്നു പറഞ്ഞു. അന്നുമുതല്‍ക്കാണ് തമ്പ്രാക്കളെന്നു പേരു നടപ്പായത്. ഇപ്പോഴും എല്ലാവരും അങ്ങനെയാണല്ലോ പറഞ്ഞുവരുന്നത്. തമ്പുരാക്കള്‍ എന്നു പേരുള്ളതു പറയന്‍ പറഞ്ഞപ്പോള്‍ തമ്പ്രാക്കള്‍ എന്നായതായിരിക്കാം. പാക്കനാരു പറഞ്ഞ ആ വാക്കിനെ എല്ലാവരും സ്വീകരിക്കയും ഏതത്കാലപര്യന്തം തന്നെ പറഞ്ഞുവരികയും ചെയ്യുന്നതുകൊണ്ടുതന്നെ പാക്കനാര്‍ സാമാന്യനല്ലെന്ന് തെളിവാകുന്നു.

ഇങ്ങനെ ഈ മഹാന്മാരുടെ കഥകള്‍ അവസാനമില്ലാതെയുണ്ട്. മേല്‍പ്പറഞ്ഞ അഗ്നിഹോത്രി, നാറാണത്തുഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പെരുന്തച്ചന്‍, പാക്കനാര്‍ എന്നിവരെപ്പോലെത്തന്നെ ശേഷമുള്ള വടുതല നായര്‍, കാരയ്ക്കലമ്മ, ഉപ്പുകൂറ്റന്‍, തിരുവരങ്കയത്തു പാണനാര്‍, വള്ളോന്‍,രജകന്‍ എന്നിവരും ദിവ്യന്മാരാകയാല്‍ പല അത്ഭുതകര്‍മ്മങ്ങളും ചെയ്തിട്ടുണ്ടായിരിക്കണം. എങ്കിലും ഒടുവില്‍ പറഞ്ഞ ആറുപേരുടെയും കഥകള്‍ അത്ര പ്രസിദ്ധമായി ഒന്നും കേട്ടിട്ടില്ല. അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, പാണനാര്‍, പാക്കനാര്‍ ഇവര്‍ ഇന്നിന്ന ജാതിക്കാരാണെന്ന് അവരുടെ പേരുകള്‍കൊണ്ടും ചരിത്രം കൊണ്ടും സ്പ ഷ്ടമാകുന്നു. എന്നാല്‍ ശേഷമുള്ളവര്‍ ഏതേതു ജാതിക്കാരാണെന്നറിയുന്നതിന് തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. കാരയ്ക്കലമ്മ ക്ഷത്രിയസ്ത്രീയും നാറാണത്തു ഭ്രാന്തന്‍ ഇളയതും, അകവൂര്‍ ചാത്തന്‍ വൈശ്യനും വടുതല നായര്‍ ശൂദ്രനും ഉപ്പുകൂറ്റന്‍ മാപ്പിളയും ആണെന്നു ചിലര്‍ പറയുന്നു. ഇതൊരടിസ്ഥാനമില്ലാത്ത വാക്കായതിനാല്‍ വിശ്വസിക്കാമെന്നു തോന്നുന്നില്ല.

ഇപ്രകാരംതന്നെ വരരുചിയുടെ ചരിത്രത്തിലും ചില സംശയങ്ങളുണ്ട്. മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്പേരു മുതലായവയുടെ കര്‍ത്താവ് വരരുചിയല്ലെന്നും ഇദ്ദേഹം ഉണ്ടാക്കീട്ടുള്ള സൂത്രവാര്‍ത്തികങ്ങള്‍ക്കു വാക്യങ്ങളെന്നു പറയാറുള്ളതിനാല്‍ ഇങ്ങനെ ഒരു സംസാരം നടപ്പാകാനിടയായതാണെന്നും ചില വിദ്വാന്മാര്‍ക്കഭിപ്രായമുണ്ട്. ഭാഷാചരിത്രകര്‍ത്താവ് ഈ അഭിപ്രായം അറിഞ്ഞിട്ടുണ്ടെന്നുതന്നെ തോന്നുന്നില്ല.

പിന്നെ വരരുചി പറയിയായ ആ കന്യകയെ വിവാഹം ചെയ്തിരുന്നുവോ, ചെയ്തിരുന്നില്ലെങ്കില്‍ വൈശ്യം കഴിക്കാനാവശ്യപ്പെട്ടത് എന്തുകൊണ്ട്, വിവാഹം കഴിഞ്ഞിട്ടിലാത്തവര്‍ക്ക് വൈശ്യം പതിവുണ്ടോ, മുമ്പു വിവാഹം കഴിച്ചിരുന്നു എങ്കില്‍ പരദേശബ്രാഹ്മണര്‍ക്ക് രണ്ടാമത് ഒരു വിവാഹംകൂടി കഴിക്ക വിഹിതമാണോ, അങ്ങനെ നടപ്പുണ്ടോ എന്നിങ്ങനെ സംശയങ്ങളുമുണ്ട്. ഇവയെക്കുറിച്ചെലാം നിശ്ചയവും അറിവുമുള്ള മഹാന്മാര്‍ യുക്തിയുക്തമായി പ്രസ്താവിക്കുന്ന തായാല്‍ അതൊരു പരോപകാരമായിത്തീരുന്നതാണ്.

No comments: